പാണ്ടിക്കാട്ടെ 14കാരന് നിപ്പ സ്ഥിരീകരിച്ചു, അതീവ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

പാണ്ടിക്കാട്ടെ 14കാരന് നിപ്പ സ്ഥിരീകരിച്ചു, അതീവ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

മലപ്പുറം: നിപ്പ സംശയിച്ച് ചികിത്സയിലുള്ള പാണ്ടിക്കാട്ടെ പതിനാലുകാരന് നിപ്പ ബാധിച്ചതായി ഔദ്യോ​ഗിക സ്ഥിരീകരണം. പൂനെയിലെ നാഷണൽ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ്പ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതോടെ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരിക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിപ്പ നിയന്ത്രണം നിലവിൽ വന്നു. ഈ പ്രദേശം അടച്ച് പൂട്ടി പുറത്തേക്കും അകത്തേക്കുമുള്ള പ്രവേശനം നിയന്ത്രിക്കും.

ഗുരുതരാവസ്ഥയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പ്രത്യേക നിരീക്ഷണത്തിലാണ്. കുട്ടിയെ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുമായി അടുത്ത് ബന്ധപ്പെട്ടവരെയെല്ലാം പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സ്കൂളിൽ ഈ കുട്ടിക്ക് ഒപ്പം പഠിക്കുന്ന മറ്റൊരു വിദ്യാർഥിക്കും പനി ബാധിച്ചിട്ടുണ്ട്. ഈ കുട്ടിയും നിരീക്ഷണത്തിലാണ്.

മഞ്ചേരി മെഡിക്കൽ കോളേജിൽ മുപ്പതോളം മുറികൾ ഐസലോഷൻ പ്രവർത്തനങ്ങൾക്കായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. നിപ്പയ്ക്കായി നൽകുന്ന ആന്റിബോഡി നാളെ പൂനെയിൽ നിന്നെത്തും. ജനങ്ങൾ മാസ്ക് അടക്കമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി അറിയിച്ചു.

ജൂലൈ 10 ന് പനി ബാധിച്ച 14 കാരൻ 12 ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. 13 പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15 ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റുന്നതായും മന്ത്രി അറിയിച്ചു.

മാസ്ക് ധരിക്കണം

നിപ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.

മങ്കടയില്‍ പത്ത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിൽ

കണ്‍ട്രോള്‍ സെല്‍ തുറന്നു

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.
ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് ജില്ലയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലും ഓണ്‍ലൈനിലുമായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ മന്ത്രി. വി. അബ്ദുറഹിമാന്‍, എം.എല്‍.എമാരായ പി. ഉബൈദുല്ല, എ.പി അനില്‍കുമാര്‍, അ‍ഡ്വ. യു.എ ലത്തീഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മറ്റു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!