തിരൂരിൽ നിന്നും നിലമ്പൂരിലേക്ക് മെട്രോ ആവശ്യപ്പെട്ട കുറുക്കോളിയെ പരിഹസിച്ച് മുഖ്യമന്ത്രി

തിരൂരിൽ നിന്നും നിലമ്പൂരിലേക്ക് മെട്രോ ആവശ്യപ്പെട്ട കുറുക്കോളിയെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരൂരിൽനിന്നും നിലമ്പൂരിലേക്ക് പുതിയ മെട്രോ ലൈൻ ആവശ്യപ്പെട്ട കുറുക്കോളി മൊയ്തീൻ‌ എം എൽ എയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലാണ് തിരൂർ എം എൽ എ നിലമ്പൂരിലേക്ക് മെട്രോ റയിൽ ആവശ്യപ്പെട്ടത്. സഭയിൽ ഒരംഗത്തിന് ഏതു കാര്യവും ഉന്നയിക്കാൻ അവകാശമുണ്ടെന്നുവെച്ച് ഇങ്ങനെയൊക്കെ ആവശ്യമുന്നയിക്കാമോ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

ജനസാന്ദ്രത കൂടുതലുള്ള മലപ്പുറം ജില്ലയിൽ മെട്രോ മാതൃകയിൽ ഒരു റെയിൽവേ ലൈൻ പണിയുകയാണെങ്കിൽ യാത്രാദൂരവും ചെലവും സമയവും ലാഭിക്കാൻ കഴിയുമെന്നായിരുന്നു കുറുക്കോളിയുടെ നിർദേശം. ഇത്തരം ചോദ്യങ്ങൾ അനുവദിക്കണോയെന്ന് സ്പീക്കറും നിയമസഭ സെക്രട്ടേറിയറ്റും പരിശോധിക്കണമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാറിന്റെ കാലത്ത് എന്നല്ല ഒരു ദശാബ്ദ കാലത്തേക്കുപോലും അങ്ങനെ ഒരു ആലോചനയില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. നിലമ്പൂർ -നഞ്ചൻകോട്​ റെയിൽവേ ലൈനിനെക്കുറിച്ച്​ കുറുക്കോളി ഉപചോദ്യം ​ഉന്നയിച്ചപ്പോഴും അതൊക്കെ പരിശോധിക്കാമെന്ന്​ ഒറ്റവാക്കിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വാഹനപ്പെരുപ്പവും യാത്രക്കാരാലുണ്ടായ തിരക്കും കണക്കിലെടുത്ത് റെയില്‍ഗതാഗതത്തിന് പ്രാധാന്യം നല്‍കേണ്ടതിൻ്റെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് മൊയ്‌തീന്‍ തൻ്റെ ആവശ്യത്തിലേക്ക് കടന്നത്. തിരൂര്‍ ആസ്ഥാനമായി മെട്രോ റെയില്‍ സ്ഥാപിക്കണം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള സര്‍വ്വേയാണ് തിരൂര്‍ – ഇടപ്പള്ളി റെയില്‍വെ ലൈന്‍ അതും ഒന്നുമാകാതെ കിടക്കുന്നു. തിരുനാവായയില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള ലൈനും ഒന്നുമാകാതെ കിടക്കുന്നു. തെക്കോട്ടും വടക്കോട്ടും ഈ രണ്ട് പാതകള്‍ നിര്‍മിച്ച് തിരൂരില്‍ നിന്നുള്ള മെട്രോ ലൈന്‍ വഴി ഈ രണ്ട് പാതകളെയും ബന്ധിപ്പിക്കുകയാണെങ്കില്‍ തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്കുള്ള റെയില്‍വേ ദൂരം ഇപ്പോഴുള്ളതിൻ്റെ നേര്‍ പകുതിയായി ചുരുങ്ങുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

കോട്ടക്കലിൽ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു

Sharing is caring!