ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഇലക്ഷൻ കമ്മീഷണർക്ക് പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്

ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഇലക്ഷൻ കമ്മീഷണർക്ക് പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്

മലപ്പുറം: വയനാട് ലോക്സഭാ ഉപതെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രഖ്യാപിച്ച പെരുമാറ്റച്ചട്ടത്തിൽ മലപ്പുറം ജില്ലയെ പൂർണമായും ഉൾപെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി കേന്ദ്ര സംസ്ഥാന ഇലക്ഷൻ കമ്മീഷനുകൾക്ക് പരാതി നൽകി. മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജക മണ്ഡലങ്ങൾ മാത്രമാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങൾക്കും ബാധകമാകും വിധമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണ് പെരുമാറ്റച്ചട്ടം നിലവിലുള്ളത്. കോഴിക്കോട് ജില്ലയിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമായ മണ്ഡലങ്ങളിൽ മാത്രമാണ് പെരുമാറ്റച്ചട്ടം. ഇതിനെല്ലാം വിരുദ്ധമായി മലപ്പുറം ജില്ലയെ തന്നെ പെരുമാറ്റച്ചട്ടത്തിൻ്റെ പരിധിയിൽ കൊണ്ടുവന്നത് തികച്ചും തെറ്റായ നടപടിക്രമമാണ്. എന്ത് ധാരണയുടെ അടിസ്ഥാനത്തിലാണ് ഇലക്ഷൻ കമ്മീഷൻ്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു സമീപനം ഉണ്ടായതെന്ന് വ്യക്തമല്ല.

നിരവധി വികസന പ്രവർത്തനങ്ങൾക്കടക്കം ഈ പെരുമാറ്റച്ചട്ടം തടസ്സമായി മാറിയിരിക്കുകയാണ്. മാത്രമല്ല, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളടക്കം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത വികസന പ്രവർത്തനങ്ങൾക്ക് ഇത് തടസ്സമായി നിൽക്കുകയും ചെയ്യും. ആയതിനാൽ, ഇതുമായി ബന്ധപ്പെട്ട് വ്യക്തമായി പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും തെറ്റായ ഈ നടപടി പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി മലപ്പുറം ജില്ലക്ക് മാത്രം പ്രത്യേകമായൊരു നിയമം കൊണ്ട് വരാനുള്ള നീക്കം എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂരും ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫും ആവശ്യപ്പെട്ടു.

കെ എസ് ആർ ടി സി ബസിൽ നിന്നും ഒരു കോടി രൂപയുടെ സ്വർണാഭരണം മോഷ്ടിച്ച സംഘം അറസ്റ്റിൽ

Sharing is caring!