ലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ല സജ്ജമെന്ന് കലക്ടർ വി ആർ വിനോദ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ല സജ്ജമെന്ന് കലക്ടർ വി ആർ വിനോദ്

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ല സജ്ജമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുതാര്യവും സുഗമവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പോളിങ് ബൂത്തുകളും കൗണ്ടിങ് സ്റ്റേഷനുകളും സജ്ജമാണ്. 119 ഓക്സിലറി ബൂത്തുകളടക്കം 2894 പോളിങ് ബൂത്തുകളാണ് ജില്ലയിലുള്ളത്. 1500 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളിലാണ് ഓക്സിലറി ബൂത്തുകള്‍ ഏര്‍പ്പെടുത്തുക. നിലവിലെ പോളിങ് ബൂത്തിനോട് ചേര്‍ന്ന് തന്നെയാണ് അധിക ബൂത്ത് സൗകര്യവും ഏര്‍പ്പെടുത്തുക. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ഓക്‌സലറി ബൂത്തുകളുടെ എണ്ണത്തില്‍ ചെറിയ വ്യത്യാസമുണ്ടാകും. ചൂട് കാലമായതിനാല്‍ ആവശ്യമായ ബൂത്തുകളില്‍ പന്തല്‍ ഇടുന്നതടക്കമുള്ള ക്രമീകരണങ്ങളള്‍ ഒരുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

മലപ്പുറം ഗവ. കോളേജ്, തിരൂര്‍ എസ്എസ്എം പോളി ടെക്നിക് കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക.

ജില്ലയില്‍ 33,23,289 വോട്ടര്‍മാര്‍

നിലവിലെ വോട്ടര്‍പട്ടിക അനുസരിച്ച് ജില്ലയിലുള്ളത് 33,23,289 വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍പട്ടിക വരുമ്പോള്‍ എണ്ണം ഇനിയും വര്‍ധിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാര്‍ച്ച് 25 വരെ അവസരം നല്‍കിയിരുന്നു. ഇതില്‍ പേര് ചേര്‍ത്തവരെ കൂടെ ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. നിലവിലെ പട്ടികയില്‍ 16,61,623 പുരുഷന്‍മാരും 16,61,634 സ്ത്രീകളും 32 ട്രാന്‍സ്ജന്‍ഡേഴ്സുമാണുള്ളത്. 1872 സര്‍വീസ് വോട്ടര്‍മാരുണ്ട്.

കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഓഫീസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. ടോള്‍ ഫ്രീ നമ്പറായ 1950 ല്‍ ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. പെരുമാറ്റചട്ടലംഘനം സംബന്ധിച്ച പരാതികള്‍ സി-വിജില്‍ ആപ് വഴിയും നല്‍കാം. പരാതി ലഭിച്ച് 100 മിനിറ്റിനകം തന്നെ പരിഹാരം കാണും. ഇതുവരെ 495 പരാതികള്‍ ആപ് വഴി ലഭിച്ചു. ഇവയെല്ലാം പരിഹരിച്ചിട്ടുണ്ട്.

വാഹനപരിശോധനയുമായി സഹകരിക്കണം

പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന വാഹനപരിശോധനയുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അനധികൃത പണമിടപാട്, ആയുധക്കടത്ത്, ലഹരിക്കടത്ത് എന്നിവ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്. ഇതിനായി പ്രത്യേകം ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പെരുമാറ്റചട്ടലംഘനം കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധനയും ജില്ലയില്‍ നടക്കുന്നുണ്ട്. പരിശോധനക്കായി നിയോഗിക്കപ്പെട്ട വാഹനങ്ങളില്‍ ജിപിഎസ് സംവിധാനവും സിസിടിവി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. ഫ്‌ളെയിങ് സ്‌ക്വാഡുകളും ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളും നിലവില്‍ ഫീല്‍ഡ് പരിശോധനയിലുണ്ട്. വിജ്ഞാപനം വരുന്ന വ്യാഴാഴ്ച മുതല്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും സ്റ്റാറ്റിക് സര്‍വെലന്‍സ് ടീമുകളും നിരീക്ഷണം നടത്തും.

ഹൈദരലി തങ്ങൾ ചികിൽസയ്ക്കായി പോയ സമയം പാർട്ടിയെ കൈപ്പിടിയിലാക്കാൻ സാദിഖലി തങ്ങൾ ശ്രമിച്ചതായി കെ എസ് ഹംസ
തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇന്ന് ജില്ലയിലെത്തും

തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇന്ന് ജില്ലയിലെത്തും. ചെലവ് നിരീക്ഷകരായ ആദിത്യ സിനിങ് യാദവ്, പ്രശാന്ത് കുമാര്‍ സിന്‍ഹ എന്നിവരാണ് ഇന്ന് രാത്രിയോടെ എത്തുക. ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതു നിരീക്ഷകരായ അവിദേഷ് കുമാര്‍ തിവാരി, പുല്‍കിത് ഖരേ എന്നിവര്‍ ഏപ്രില്‍ മൂന്നിനും ജില്ലയിലെത്തും. യുപി കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. ഇത് കൂടാതെ പോലീസ് നിരീക്ഷകരായ ഡോ. ബന്‍വര്‍ ലാല്‍ മീന, വിശ്വാസ് ഡി പണ്ഡാരെ എന്നിവരും വരും ദിവസങ്ങളില്‍ ജില്ലയിലെത്തും.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി 18860 പേര്‍

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി ജില്ലയില്‍ ആവശ്യമുള്ളത് 18,860 പേരാണ്. പോലീസ് ഉദ്യോഗസ്ഥരെ കൂടാതെയുള്ള എണ്ണമാണിത്. വിവിധ വകുപ്പുകളിലെ ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി നിയമിക്കുക. ഇവരുടെ ഡാറ്റ എന്‍ട്രി പൂര്‍ത്തിയായിട്ടുണ്ട്. ഗുരുതര രോഗമുള്ളവരെയും ഒഴിവാക്കാനാകാത്ത ബുദ്ധിമുട്ടുള്ളവരെയും ഒഴിവാക്കി നല്‍കും. തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും വിട്ട് നില്‍ക്കുന്നവര്‍ക്കെതിരെ ജനപ്രാധിനിത്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

Sharing is caring!