കാശ്മീരില്‍ അന്തരിച്ച മലപ്പുറത്തെ സൈനികന്‍ കെ.ടി. നുഫൈലിന്റെ ഭൗതിക ശരീരം ഖബറടക്കി

കാശ്മീരില്‍ അന്തരിച്ച മലപ്പുറത്തെ സൈനികന്‍ കെ.ടി. നുഫൈലിന്റെ ഭൗതിക ശരീരം  ഖബറടക്കി

മലപ്പുറം: ജമ്മു -കശ്മീരിലെ ലഡാക്കില്‍ മരണമടഞ്ഞ മലപ്പുറത്തുകാരനായ സൈനികന്‍ കെ.ടി. നുഫൈല്‍ (26) ന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദര്‍ശനത്തിന് വെച്ച ശേഷം കുനിയില്‍ ഇരിപ്പാക്കുളം ജുമാ മസ്ജിദിലാണ് ഖബറടക്കിയത്.

ഡല്‍ഹിയില്‍ നിന്നും ഇന്നലെ രാത്രി എട്ടോടെ ഇന്‍ഡിഗോ വിമാനത്തിലാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. വിമാനത്താവളത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹജ്ജ് ഹൗസില്‍ സൂക്ഷിച്ച ഭൗതീകശരീരം മലപ്പുറം ജില്ലാ സൈനിക കൂട്ടായ്മയുട നേതൃത്വത്തില്‍ രാവിലെ ആംബുലന്‍സില്‍ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുനിയില്‍ കൊടവങ്ങാടേക്ക് കൊണ്ടുപോയി.

നുഫൈലിന്റെ മൃതദേഹത്തോടൊപ്പം മേജര്‍ പ്രവീണ്‍ കുമാര്‍ യാദവ്, കേണല്‍ നവീന്‍ ബന്‍ജിത്ത് എന്നിവര്‍ അനുഗമിച്ചു.
122 ടി.എ മദ്രാസ് ബറ്റാലിയനാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. കേരള പോലീസിനു വേണ്ടി മലപ്പുറം റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ വി.വി മനോജിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പി.കെ ബഷീര്‍ എം.എല്‍ എ, വിവിധ ജന പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു.

ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടര്‍, എയര്‍പോര്‍ട്ട് അതോറിട്ടി ഡയറക്ടര്‍, സി.ഐ.എസ്.എഫ് കാമാന്‍ഡര്‍, മലപ്പുറം സൈനീക കൂട്ടായ്മ , എന്‍.സി.സി തുടങ്ങിയവര്‍ ഭൗതിക ശരീരത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചു.

വിവാഹവുമായി ബന്ധപ്പെട്ട് ലീവിലെത്തിയ നുഫൈല്‍ ജനുവരി 22 നാണ് ലഡാക്കിലെ സൈനിക ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ജോലിക്കിടയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണത്തിന് കീഴടങ്ങി.

നുഫൈല്‍ എട്ടുവര്‍ഷമായി ആര്‍മി പോസ്റ്റല്‍ സര്‍വിസില്‍ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. അസം, മേഘാലയ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം ഒന്നരവര്‍ഷം മുമ്പാണ് ലഡാക്കിലെത്തിയത്. ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനി മിന്‍ഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ ശേഷം ജനുവരി 22നാണ് ലഡാക്കിലേക്ക് മടങ്ങിയത്.
പരേതനായ മുഹമ്മദ് കുഞ്ഞാനാണ് പിതാവ്, മാതാവ് ആമിന. സഹോദരങ്ങള്‍ ഫൗസിയ, ശിഹാബുദ്ദീന്‍, മുഹമ്മദ് ഗഫൂര്‍, സലീന, ജസ്‌ന.

Sharing is caring!