മലപ്പുറം തേഞ്ഞിപ്പലത്ത് ആത്മഹത്യചെയ്ത പോക്‌സോകേസ് ഇരയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

മലപ്പുറം തേഞ്ഞിപ്പലത്ത് ആത്മഹത്യചെയ്ത പോക്‌സോകേസ് ഇരയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

മലപ്പുറം: കൊണ്ടോട്ടി, ഫറോക്ക് പോലീസ് സ്റ്റേഷനുകളില്‍ കൂട്ടബലാത്സംഗം ഉള്‍പ്പടെ അഞ്ച് പോക്സോ കേസുകളിലെ ഇരയായ 18 വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മുമ്പും പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കത്തില്‍ സിഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പെണ്‍കുട്ടി ഉന്നയിച്ചിരിക്കുന്നത്.

സിഐ തന്നെ ‘വേശ്യ’യെന്ന് വിളിച്ച് അപമാനിച്ചുവെന്നും തന്റെ അവസ്ഥക്ക് കാരണം കേസിലെ പ്രതികളും സിഐയും ആണ്. പീഡനവിവരം നാട്ടുകാരോട് മുഴുവന്‍ പറഞ്ഞ് പരത്തിയതിനാല്‍ തനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. സിഐ പ്രതിശ്രുതവരനെ ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദിച്ചു. ഇനി തനിക്ക് ജീവിക്കേണ്ടതില്ലെന്നും കുറിപ്പില്‍ പെണ്‍കുട്ടി എഴുതിയിരുന്നു.

2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വര്‍ഷം മുമ്പാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്.

അതേസമയം, കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോക്സോ കേസില്‍ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഈ കേസില്‍ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ പോയതെന്നും റിപ്പോട്ടില്‍ പറയുന്നു.

അതേ സമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റേയും ബാലവകാശ കമ്മീഷന്റേയും ഇടപെടല്‍. മലപ്പുറം തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക വീട്ടില്‍ ഇന്നലെയാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ കോഴിക്കോട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളോട് അടിയന്തിര റിപ്പോര്‍ട്ട് തേടി. മാദ്ധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍ സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടിയെ സര്‍ക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ആരും സഹായിച്ചില്ലെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ മാതാവ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് വേണമെന്ന് ഫറോക്ക് പൊലീസിനോട് ജില്ലാ ചൈല്‍ഡ്ലൈന്‍ പ്രൊട്ടക്ഷന്‍ ഓഫീസറും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് മാസം മുമ്പ് നടന്ന കൂട്ടബലാത്സംഘത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറ് പേരെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫറോക്ക് സ്റ്റേഷനില്‍ അഞ്ചും കൊണ്ടോട്ടിയില്‍ ഒരുകേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകള്‍ പോക്സോ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്.
കൊണ്ടോട്ടി, ഫറോക്ക് പോലീസ് സ്റ്റേഷനുകളിലാണ് കൂട്ടബലാത്സംഗം ഉള്‍പ്പടെ അഞ്ച് പോക്സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തിരുന്നത്.
കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെണ്‍കുട്ടി. നിരവധി സ്ഥലത്ത് വാടകക്ക് താമസിച്ചിരുന്ന കുടുംബം അവസാനമാണ് ചേലേമ്പ്രയിലെ വാടകവീട്ടില്‍ അമ്മയോടും സഹോദരനുമൊപ്പം എത്തിയത്.
ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി പോയ സമയത്താണ് കുട്ടി പെണ്‍കുട്ടി തൂങ്ങി മരിച്ചതെന്നാണ് മാതാവ് പോലീസിന് മൊഴി നല്‍കിയത്. വന്ന ശേഷം പല തവണ പ്രാതല്‍ കഴിക്കാനായി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോള്‍ ഫോണും എടുത്തില്ല. തുടര്‍ന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറഞ്ഞു. ഉടനെ അയല്‍ക്കാരെ അടക്കം വിളിച്ച് വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നു പോലീസ് പറഞ്ഞു. മിശ്രവിവാഹിതരായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പിതാവ് മരിച്ചതില്‍ കുടുംബം അനാഥമായി. സ്വന്തമായി വിടോ സ്ഥലമോ ഇല്ല. സാമ്പത്തികമായി പ്രയാസത്തിലായിരുന്നതായും ആരും തങ്ങളെ സഹായത്തിനില്ലായിരുന്നുവെന്നും മാതാവ് പറഞ്ഞു. പോലീസിനോടും മറ്റും നിരവധി തവണ സഹായം അഭ്യര്‍ഥിച്ചിരുന്നെങ്കിലും തങ്ങളെ ആരും തിരിഞ്ഞ് നോക്കിയില്ലെന്നും പെണ്‍കുട്ടിയുടെ മാതാവ് പരാതിപ്പെട്ടു.

 

Sharing is caring!