അഞ്ച് പോക്സോ കേസുകളിലെ ഇരയായ 18കാരി മലപ്പുറത്ത് ആത്മഹത്യചെയ്ത കേസില്‍ മനുഷ്യാവകാശ കമ്മീഷന്റേയും ബാലവകാശ കമ്മീഷന്റേയും ഇടപെടല്‍
മലപ്പുറം: അഞ്ച് പോക്സോ കേസുകളിലെ ഇരയായ 18 വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റേയും ബാലവകാശ കമ്മീഷന്റേയും ഇടപെടല്‍. മലപ്പുറം തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന് പരിധിയിലെ വാടക വീട്ടില്‍ ഇന്നലെയാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചത്. മനുഷ്യാവകാശ കമ്മീഷന് ഇന്നു കോഴിക്കോട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളോട് അടിയന്തിര റിപ്പോര്‍ട്ട് തേടി. മാദ്ധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ബാലവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍ സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടിയെ സര്‍ക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ആരും സഹായിച്ചില്ലെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ മാതാവ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് വേണമെന്ന് ഫറോക്ക് പൊലീസിനോട് ജില്ലാ ചൈല്ഡ്ലൈന് പ്രൊട്ടക്ഷന്‍ ഓഫീസറും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് മാസം മുമ്പ് നടന്ന കൂട്ടബലാത്സംഘത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറ് പേരെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫറോക്ക് സ്റ്റേഷനില്‍ അഞ്ചും കൊണ്ടോട്ടിയില്‍ ഒരുകേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകള്‍ പോക്സോ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്.
കൊണ്ടോട്ടി, ഫറോക്ക് പോലീസ് സ്റ്റേഷനുകളിലാണ് കൂട്ടബലാത്സംഗം ഉള്‍പ്പടെ അഞ്ച് പോക്സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തിരുന്നത്.
കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെണ്‍കുട്ടി. നിരവധി സ്ഥലത്ത് വാടകക്ക് താമസിച്ചിരുന്ന കുടുംബം അവസാനമാണ് ചേലേമ്പ്രയിലെ വാടകവീട്ടില്‍ അമ്മയോടും സഹോദരനുമൊപ്പം എത്തിയത്.
ഇളയ സഹോദരനെ സ്കൂളിലാക്കാനായി പോയ സമയത്താണ് കുട്ടി പെണ്‍കുട്ടി തൂങ്ങി മരിച്ചതെന്നാണ് മാതാവ് പോലീസിന് മൊഴി നല്‍കിയത്. വന്ന ശേഷം പല തവണ പ്രാതല്‍ കഴിക്കാനായി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോള്‍ ഫോണും എടുത്തില്ല. തുടര്‍ന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കര്ട്ടന് മാറ്റി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറഞ്ഞു. ഉടനെ അയല്‍ക്കാരെ അടക്കം വിളിച്ച് വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നു പോലീസ് പറഞ്ഞു. മിശ്രവിവാഹിതരായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പിതാവ് മരിച്ചതില്‍ കുടുംബം അനാഥമായി. സ്വന്തമായി വിടോ സ്ഥലമോ ഇല്ല. സാമ്പത്തികമായി പ്രയാസത്തിലായിരുന്നതായും ആരും തങ്ങളെ സഹായത്തിനില്ലായിരുന്നുവെന്നും മാതാവ് പറഞ്ഞു. പോലീസിനോടും മറ്റും നിരവധി തവണ സഹായം അഭ്യര്‍ഥിച്ചിരുന്നെങ്കിലും തങ്ങളെ ആരും തിരിഞ്ഞ് നോക്കിയില്ലെന്നും പെണ്‍കുട്ടിയുടെ മാതാവ് പരാതിപ്പെട്ടു.
RECENT NEWS
സിവിൽ സർവീസ് പരീക്ഷയിൽ 317 റാങ്ക് നേടിയ പറവത്ത് ഫാത്തിമ ഷിംനയെ ഇ ടി ആദരിച്ചു
മലപ്പുറം: സിവിൽ സർവീസ് പരീക്ഷയിൽ 317 റാങ്ക് നേടിയ പറവത്ത് ഫാത്തിമ ഷിംനയെ മലപ്പുറം പാർലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ വീട്ടിൽ ചെന്ന് ആദരിച്ചു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക പ്രദേശങ്ങളിലെ പെണ് കുട്ടികൾ സിവിൽ സർവീസ് [...]