പരപ്പനങ്ങാടിയിലെ ബാങ്ക് മോഷണം: പ്രതി 11വര്‍ഷത്തിന് ശേഷം പിടിയില്‍

പരപ്പനങ്ങാടിയിലെ ബാങ്ക് മോഷണം: പ്രതി 11വര്‍ഷത്തിന് ശേഷം പിടിയില്‍

 

പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് ബാങ്കിന്റെ പിന്‍ഭാഗത്തുള്ള ജനല്‍ചില്ല് തകര്‍ത്ത് രണ്ട് ഗ്രില്‍ കമ്പികള്‍ ഇളക്കിമാറ്റി അകത്ത് കടന്ന് കളവ് നടത്തിയ കേസിലെ പ്രതിയെ പ്രത്യേക അന്വോഷണ സംഘം ശാസ്ത്രീയ അന്വേഷണത്തിലൂടെ 11 വര്‍ഷത്തിന് ശേഷം പിടികൂടി. നിരവധി മോഷണക്കേസില്‍ പ്രതിയായ തമിഴ്‌നാട് കറുവാ സംഘത്തിലെ കുഞ്ഞന്‍ എന്ന അറമുഖനെയാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനിടയില്‍ പിടികൂടിയത്. ഇയാള്‍ വളാഞ്ചേരി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പൂക്കാട്ടിരി അത്തിപ്പറ്റ എന്ന സ്ഥലത്ത് ഒളിവില്‍ താമസമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെ ദിവസങ്ങളോളം നടത്തിയ അന്വോഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരില്‍ ഗുരുവായൂര്‍, ചാവക്കാട്, പൊന്നാനി, കല്‍പ്പകഞ്ചേരി, മഞ്ചേരി എന്നീ സ്റ്റേഷനിലും മറ്റും കളവ് കേസുകള്‍ ഉണ്ട്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്‍, പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഹണി കെ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ സലേഷ്, സബറുദ്ധീന്‍, അഭിമന്യു, ആല്‍ബിന്‍, വിപിന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കവര്‍ച്ച ഭവന ഭേദനം, എടിഎം പൊളിക്കല്‍ എന്നിവയായി കുന്നംകുളം, പരപ്പനങ്ങാടി , താനൂര്‍, എടക്കര എന്നീ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലിസ് പറഞ്ഞു.

 

Sharing is caring!