അന്‍വര്‍ എം.എല്‍.എയുടെ പരിധിയില്‍ കവിഞ്ഞ ഭൂമി കണ്ടുകെട്ടാന്‍ വിവരാവകാശ കൂട്ടായ്മ ഹൈക്കോടതിയിലക്ക്
മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഭൂപരിഷ്ക്കരണനിയമം ലംഘിച്ച് അധികമായി കൈവശംവെക്കുന്ന ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന ആവശ്യവുമായി വിവരാവകാശകൂട്ടായ്മ ഹൈക്കോടതിയിലേക്ക്.
തെരഞ്ഞെടുപ്പ് കമ്മീഷന്, ഗവര്‍ണര്‍, നിയമസഭാ സ്പീക്കര്‍, റവന്യൂ മന്ത്രി എന്നിവര്‍ക്ക് നല്കിയ പരാതികളില്‍ നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് വിവരാവകാശ കൂട്ടായ്മ ഭാരവാഹികളായ മനോജ് കേദാരം, കെ.വി ഷാജി, പി. സോമന് എന്നിവര്‍ വാര്‍ത്താസമ്മളനത്തില്‍ അറിയിച്ചു. മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്‍വറിനതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോര്‍ഡ് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്മാന് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എം.എല്‍.എക്കെതിരെ കേസെടുത്തിട്ടില്ല. ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് കേസ് എടുക്കുന്നത് നീട്ടികൊണ്ടുപോകുന്നതെന്നും ആരോപിച്ചു. നിയമസഭ പാസാക്കിയ ഭൂപരിഷ്ക്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. എന്നാല്‍ 207.84 ഏക്കര്‍ ഭൂമി കൈവശം വെക്കുന്നതായി അന്‍വര്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏറനാട്, നിലമ്പൂര്‍ നിയോജകമണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ ചേര്‍ത്ത ഭൂമിയുടെ അളവ് അനുസരിച്ചാണ് ഇത് സ്ഥിരീകരിച്ചത്.
ഭൂപരിഷക്കരണ നിയമം പാസാക്കിയ നിയമസഭയിലെ ഒരു അംഗം തന്നെ ആ നിയമം പരസ്യമായി ലംഘിക്കുന്നത് ഗുരുതരമായ ജനാധിപത്യ മൂല്യ ശോഷണത്തിന്റെ തെളിവാണെന്നും കുറ്റപ്പെടുത്തി. പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും വീടു നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഭൂമി ലഭ്യമാകാാത്തതിനാല്‍ നീണ്ടുപോകുന്ന സാഹചര്യത്തിലും എം.എല്‍.എ നിയമവിരുദ്ധമായി കൈവശം വെക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
ഇ.എം.എസ് മന്ത്രിസഭയുടെയും ഇടതുപക്ഷത്തിന്റെയും മഹത്തായ പരിഷ്ക്കാരങ്ങളില്‍ ഒന്നായി ഇപ്പോഴും കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്ക്കരണ നിയമം അതേ രാഷ്ട്രീയ പാര്‍ട്ടിയുടെ എം.എല്‍.എ തന്നെ ലംഘിച്ചിട്ടും നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിയമത്തെ അപഹസിക്കുകയാണ്. ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി പി.വി അന്‍വര്‍ എം.എല്‍.എയുടെ അധികഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മ സ്റ്റേറ്റ് ലാന്റ് ബോര്‍ഡിന് പരാതിയും നല്‍കിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തില്‍പോലും പങ്കെടുക്കാതെ വിദേശത്ത് കറങ്ങി നടക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ മിണ്ടാന്‍ പ്രതിപക്ഷംപോലും തയ്യാറാവുന്നില്ലെന്നും കുറ്റപ്പെടുത്തി.
RECENT NEWS
സിവിൽ സർവീസ് പരീക്ഷയിൽ 317 റാങ്ക് നേടിയ പറവത്ത് ഫാത്തിമ ഷിംനയെ ഇ ടി ആദരിച്ചു
മലപ്പുറം: സിവിൽ സർവീസ് പരീക്ഷയിൽ 317 റാങ്ക് നേടിയ പറവത്ത് ഫാത്തിമ ഷിംനയെ മലപ്പുറം പാർലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ വീട്ടിൽ ചെന്ന് ആദരിച്ചു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക പ്രദേശങ്ങളിലെ പെണ് കുട്ടികൾ സിവിൽ സർവീസ് [...]