നിപ വൈറസ്, ഉറവിടം മലപ്പുറത്തില്ല

നിപ വൈറസ്,  ഉറവിടം മലപ്പുറത്തില്ല

മലപ്പുറം: നിപവൈറസ് ബാധ സംബന്ധിച്ച് പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണ്. പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. നിപവൈറസ് ബാധമൂലം മരിച്ച മൂന്ന് മലപ്പുറം സ്വദേശികളിലേക്ക് രോഗം പകര്‍ന്നത് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയവരില്‍ നിന്നാണ്. നിപ വൈറസ് ഉറവിടം മലപ്പുറത്ത് ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ജാഗ്രത പുലര്‍ത്തണം. വൈറസ് ബാധയുള്ളവരുമായി സമ്പര്‍ത്തിക്കത്തിലായിരുന്നവരെ പ്രത്യേകം കണ്ടെത്തി നിരീക്ഷിച്ച് വരികയാണ്. നിപവൈറസ് ലക്ഷണം കണ്ടെത്തിയ 18 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും 12 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 10 പേര്‍ മരണപ്പെടുകയും രണ്ട് പേര്‍ അത്യാസന്ന നിലയിലുമാണ്. ആറ് പേര്‍ക്ക് വൈറസ് ബാധയില്ലെന്നും മന്ത്രി പറഞ്ഞു.

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മലപ്പുറം കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗ ബാധ സംശയിക്കുന്നവരുടെ സാമ്പിളുകള്‍ മണിപ്പാലിലേക്ക് അയക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം പനിബാധിതരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തിഗത സുരക്ഷാ യൂനിറ്റുകള്‍ ഉപയോഗിക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. വൈറസ് ബാധ സംശയിക്കുന്ന രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിന് മുമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കണം. അതീവ മുന്‍കരുതലോടെ മാത്രമേ ഇത്തരം രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റാവൂ. എല്ലാ ആശുപത്രികളും ചികിത്സാ മാനദണ്ഡം നിര്‍ബന്ധമായും പാലിക്കണം. ഓരോ ആശുപത്രികയിലും പനി ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ വിവരങ്ങള്‍ അതത് ദിവസം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം.

മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എംഎംല്‍എമാരായ പി അബ്ദുല്‍ ഹമീദ്, എം ഉമ്മര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ജില്ലാ കലക്ടര്‍ അമിത് മീണ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ അരുണ്‍, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, കേന്ദ്ര ആരോഗ്യ സംഘത്തിലുള്ള എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിങ്, എന്‍സിഡിസി എപിഡമോളജി വകുപ്പ് മേധാവി ഡോ. എസ്‌കെ ജയിന്‍, ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, ഡോക്ടര്‍മാര്‍, ആശുപത്രി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രത്യേക കര്‍മസേന രൂപീകരിച്ചു

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ പ്രത്യേക കര്‍മസേന രൂപീകരിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറുമായാണ് കര്‍മസേന രൂപീകരിച്ചത്. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലെ വിദഗ്ദ ഡോക്ടര്‍മാരും പാരമെഡിക്കല്‍ ജീവനക്കാരും അടങ്ങുന്നതാണ് സംഘം.
കണ്‍ട്രോള്‍ റൂം തുറന്നു
നിപവൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

Sharing is caring!