ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി മലപ്പുറവും

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി മലപ്പുറവും

മലപ്പുറം: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി മലപ്പുറത്തെ ഇടതു-വലതു രാഷ്ട്രീയ നേതാക്കളും. കൊലപാതകത്തെ അപലപിച്ച് മന്ത്രി കെ ടി ജലീലും, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും, പി കെ കുഞ്ഞാലിക്കുട്ടി എം പിയും രംഗതെത്തി.

ഫാസിസ്റ്റ് ഭീരുത്വത്തിന് ഒരു ഇരകൂടിയായെന്നാണ് മന്ത്രി കെ ടി ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. മതേതര മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരുടെ ശബ്ദം ഫാസിസ്റ്റുകളെ അങ്ങേയറ്റം ഭയപ്പെടുത്തുന്നുവെന്ന് അവര്‍ വീണ്ടും തെളിയിച്ചുവെന്ന് അദ്ദേഹം പറയുന്നു. വിരല്‍ ചൂണ്ടുന്നവരെ തോക്കുകള്‍ കൊണ്ട് തുടച്ചു മാറ്റാം എന്ന് കരുതുന്നവര്‍ പമ്പര വിണ്ഡികളാണെന്നും മന്ത്രി സൂചിപ്പിച്ചു.

ആശയ സംവാദത്തെ ഭയക്കുന്നവര്‍ ജ്ഞാനവൃദ്ധരുടെ ജീവനെടുക്കുന്ന അസുരകാലമാണിതെന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. മഹാത്മാ ഗാന്ധിയില്‍ നിന്ന് തുടങ്ങിയ കൊലപാതക പരമ്പര നീളുകയാണെന്നും അദ്ദേഹം പറയുന്നു.

സ്വാതന്ത്യ സമര കാലം മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ സാമൂഹിക ഇടപെടലുകളും, അവര്‍ക്ക് നേരിടേണ്ടി വന്ന വിഷമതകളും ചൂണ്ടികാട്ടിയാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടന്നതിലും രൂക്ഷമായ രീതിയിലാണ് മോദിയുടെ ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, സെക്രട്ടറി സി പി ബാവഹാജി, കെ പി സി സി സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് എന്നിവരും കൊലപാതകത്തില്‍ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.

Sharing is caring!