റബീയുള്ളയുടെ ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം

റബീയുള്ളയുടെ ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം

മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായി ഡോ കെ.ടി റബിയുള്ളയുടെ വീട്ടില്‍ നാലംഗ സംഘം അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു. ഇന്നു പുലര്‍ച്ചെയാണു സംഭവം. റബീയുള്ളയെ നേരിട്ടുകാണണമെന്നാവശ്യപ്പെട്ടു ഈസ്റ്റ്‌കോഡൂരിലെ വീടിനു മുന്നിലെത്തിയ സംഘത്തെ സെക്യൂരിറ്റി അകത്തുകടക്കാന്‍ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്നു മതില്‍ ചാടിക്കടന്നു അകത്തുകടക്കാന്‍ ശ്രമിച്ചു.

കൂട്ടത്തില്‍ കേരളത്തിനു പുറത്തുള്ള ഒരു ബി.ജെ.പി നേതാവും ഉള്ളതായി ആരോപണമുണ്ട്. തുടര്‍ന്നു നാട്ടുകാര്‍ചേര്‍ന്നു സംഘത്തെ പിടികൂടി പോലീസിലേല്‍പിച്ചു. മലപ്പുറം ഡി.വൈ.എസ്.പി, സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ ചോദ്യംചെയ്തുവരികയാണ്. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ സംഘത്തിനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഘത്തിനു റബീയുള്ളയുമായി നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും റബീയുള്ള ഏറെ അടുപ്പമുള്ളവര്‍ക്കുപോലും മാസങ്ങളായി ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനെ തുടര്‍ന്നു റബീയുള്ള എവിടെ എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം തന്നെ ചുറ്റിപറ്റിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഡോ കെ.ടി റബിയുള്ള ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. താന്‍ കോഡൂരിലെ സ്വന്തം വസതിയില്‍ ഉണ്ടെന്നും. ചികില്‍സയുടെ ഭാഗമായുള്ള വിശ്രമത്തിലാണെന്നും വ്യക്തമാക്കി റബിയുള്ള ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു. അദ്ദേഹത്തെക്കുറിച്ച് മാസങ്ങളായി വിവരമൊന്നുമില്ലെന്ന് പറഞ്ഞ് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന് ഊഹാപോഹങ്ങള്‍ക്കാണു ഇതോടെ അന്ത്യമായത്.ഇതു ശ്രദ്ധയിലപ്പെട്ടതോടെയാണു ഇന്നു പുലര്‍ച്ചെ റബീയുള്ളയുടെ വീട്ടില്‍ സംഘമെത്തിയത്.

എന്റെ മകന്റെയും, ചെറുമക്കളുടേയും കൂടെ സന്തോഷത്തോടെ ഇരിക്കുന്നുവെന്നാണ് റബീയുള്ള വീഡിയോ പോസ്റ്റില്‍ പറയുന്നത്. ഒരു ചെറിയ ചികില്‍സയുടെ ഭാഗമായാണ് ഇവിടെ വന്നതെന്നും വളരെ പുരോഗമനമുണ്ടെന്നും അദ്ദേഹം പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉടനെ തിരിച്ചെത്തുമെന്നും. നിങ്ങളുടെയെല്ലാം സ്നേഹവും, സഹകരണവുമാണ് എനിക്ക് ഏറ്റവും ആവശ്യമാണ്. ഡോക്ടര്‍മാരുടേയും, നേഴ്സുമാരുടേയും പരിചരണത്തെക്കുറിച്ചും അദ്ദേഹം ഒന്നര മിനുറ്റ് നീളുന്ന വീഡിയോയിലൂടെ വാചാലനാകുന്നുണ്ട്.പൊതുരംഗത്തു നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നെങ്കിലും അത് നിങ്ങളുടെയെല്ലാം സ്നേഹം മനസിലാക്കി തരാന്‍ കാരണമായതില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വീഡിയോ പോസ്റ്റില്‍ സംശയം തോന്നിയാകണം സംഘം യാഥാര്‍ഥ്യം മനസ്സിലാക്കാനായി നേരിട്ട് എത്തിയതെന്നും നേരിട്ട്കാണാന്‍ വാശിപിടിച്ചതെന്നും സംശയിക്കുന്നു.

 

Sharing is caring!