ചരിത്ര കഥകള്‍ പാടിപ്പറഞ്ഞ് ഒരു പകല്‍; പ്രൗഢമായി മഅദിന്‍ അക്കാദമിയിലെ കിസ്സ പാടിപ്പറയല്‍

ചരിത്ര കഥകള്‍ പാടിപ്പറഞ്ഞ് ഒരു പകല്‍; പ്രൗഢമായി മഅദിന്‍ അക്കാദമിയിലെ കിസ്സ പാടിപ്പറയല്‍

മലപ്പുറം: മഅദിന്‍ അക്കാദമിയുടെയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു പകല്‍ നീണ്ട് നിന്ന കിസ്സ പാടിപ്പറയല്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. പ്രശസ്തരായ കാഥികരും പിന്നണി ഗായകരും ഒരു പകല്‍ പാടിപ്പറഞ്ഞ ബദ് ര്‍, ഖൈബര്‍ കിസ്സപ്പാട്ട് ആവേശത്തോടെയാണ് ആസ്വാദകര്‍ ഏറ്റെടുത്തത്. നേരിട്ടും ഓണ്‍ലൈനിലുമായി ആയിരക്കണക്കിനാളുകള്‍ സംബന്ധിച്ചു.
രാവിലെ 6 ന് ആരംഭിച്ച പരിപാടി വൈകുന്നേരം 6 നാണ് സമാപിച്ചത്. ബദര്‍ സമരത്തിന് പ്രവാചകനും അനുയായികളും മദീനയില്‍ നിന്ന് പുറപ്പെട്ട ദിവസമായ റമളാന്‍ 12 നായിരുന്നു പരിപാടി. 12 മണിക്കൂര്‍ തുടര്‍ച്ചയായി നടന്ന പരിപാടിയില്‍ മഹാകവി മോയിന്‍ കുട്ടി വൈദ്യരും വടക്കെണിയേടത്ത് അഹ്മദ് കുട്ടി മൊല്ലയും രചിച്ച ബദ്ര്‍, ഖൈബര്‍ കിസ്സപ്പാട്ടിന്റെ ഇശലുകളാണ് പ്രശസ്തരായ 16 കാഥികരും പിന്നണി ഗായകരും പാടിപ്പറഞ്ഞത്.

കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക വഴി ഈ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിപ്പിക്കുന്നതിനും റമസാന്‍ 17ന് നടന്ന ബദര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. മഹാകവി മോയിന്‍കുട്ടി വൈദ്യരടക്കമുള്ള പൂര്‍വ കവികള്‍ ഇസ്്‌ലാമിക ചരിത്രങ്ങളെയും പോരാട്ടങ്ങളെയും പ്രമേയമാക്കി അറബി മലയാള സാഹിത്യത്തില്‍ രചിച്ച ഇശലുകളാണ് കിസ്സപ്പാട്ട്. ചെന്തമിഴ്, തമിഴ്, സംസ്‌കൃതം തുടങ്ങിയ ഭാഷാസങ്കലന രീതിയാണ് ഇത്തരം രചനകളില്‍ സ്വീകരിച്ചിട്ടുള്ളത്. പഴയതലമുറ പുതിയതലമുറയിലേക്ക് ചരിത്രകൈമാറ്റം നടത്തിയിരുന്നത് ഇത്തരം പരിപാടികളിലൂടെയായിരുന്നു.

പരിപാടിയുടെ ഉദ്ഘാടന കര്‍മം പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ നിര്‍വ്വഹിച്ചു. കലക്ക് എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കാനുള്ള കരുത്തുണ്ടെന്നും വര്‍ണമോ വര്‍ഗമോ മാനദണ്ഡമാക്കിയല്ല കലാകാരനെ നിര്‍വചിക്കേണ്ടതെന്നും കഴിഞ്ഞ ദിവസമുണ്ടായ അനാവശ്യവിവാദങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. കിസ്സപ്പാട്ട്് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ ഹംസ മുസ്്‌ലിയാര്‍ കണ്ടമംഗലം അദ്ധ്യക്ഷത വഹിച്ചു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ മുഖ്യാതിഥിയായി.

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

സയ്യിദ് സാലിം തങ്ങള്‍ വലിയോറ, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട്, മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, അബൂമുഫീദ താനാളൂര്‍, കെ.പി.എം അഹ്‌സനി, പി.ടി.എം ആനക്കര, ഹബീബ് സഅദി മൂന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

അബു മുഫീദ താനാളൂര്‍ രചിച്ച് കിസ്സപ്പാട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്നതും മണ്‍മറഞ്ഞ പഴയ കാല പാടിപ്പറയല്‍ കലാകാരന്‍മാരെ പരിചയപ്പെടുത്തുന്നതുമായ കിസ്സയില്‍ ഉണര്‍ന്നിരുന്ന പാതിരാവുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും
കിസ്സപ്പാട്ട് പിന്നണി രംഗത്ത് നാല് പതിറ്റാണ്ട് പിന്നിട്ട പി ടി എം ആനക്കര, ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഷ്‌റഫ് സഖാഫി പുന്നത്ത് പഴയ കാല കിസ്സപ്പാട്ട് ആലാപകരായ ഹാജി മുഹമ്മദ് പേരൂര്‍, എന്‍ സി മുഹമ്മദ് കാവനൂര്‍. കോന്നാലി കോയ, എന്നിവര്‍ക്കുള്ള ആദരവും പരിപാടിയില്‍ വെച്ച് നടന്നു.

കിസ്സപാടിപ്പറയല്‍ പരിപാടിയില്‍ അഷ്‌റഫ് സഖാഫി പുന്നത്ത്,ജഅ്ഫര്‍ സഖാഫി,മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥികളായ ഹാഫിള് മുബഷിര്‍ പെരിന്താറ്റിരി, ഹാഫിള് മിദ്്‌ലാജ് ഒതളൂര്‍, ഹാഫിള് അസദ് പൂക്കോട്ടൂര്‍, ശിഹാബുദ്ദീന്‍ ബാഖവി കാവുംപടി, കെ എസ് വയനാട്, അബൂസാലിമ എടക്കര, ഇബ്‌റാഹിം ടി എന്‍ പുരം എന്നിവര്‍ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ കാവ്യവും തുടര്‍ന്ന് അബൂ മുഫീദ താനാളൂര്‍,കെപിഎം അഹ്‌സനി കൈപ്പുറം,അബൂ ആബിദ് സിദ്ധീഖി മുര്‍ശിദി കോടാലി ഉമര്‍ സഖാഫി മാവുണ്ടിരി,അബ്ദുല്‍ കാദര്‍ കാഫൈനി, കെ എം കുട്ടി മൈത്ര,ബക്കര്‍ ഉലൂമി പെരുമണ്ണ,സ്വാദിഖ് മുസ്ലിയാര്‍ മണ്ണാര്‍ക്കാട്,കെ കെ ഹംസ മുസ്ലിയാര്‍ കണ്ടമംഗലം, മൊയ്തീന്‍ കുട്ടി മുസ്ലിയാരങ്ങാടി, പി ടി എം ആനക്കര, നാസര്‍ മൈത്ര, റഷീദ് കുമരനല്ലൂര്‍, മുഹമ്മദ് മാണൂര്‍ തുടങ്ങിയവര്‍ വടക്കിനിയേടത്ത് അഹമ്മദ് കുട്ടി മൊല്ല രചിച്ച ഖൈബര്‍ കിസ്സപ്പാട്ടും അവതരിപ്പിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ അബൂമുഫീദ താനാളൂരും മുര്‍ഷാദ് കോഴിക്കോടും ശമീം തിരൂരങ്ങാടിയും ചേര്‍ന്ന് അവതരിപ്പിച്ച കിസ്സ പാടിപ്പറയല്‍ വേറിട്ട അനുഭവമായി. പരിപാടിയില്‍ സംബന്ധിക്കുന്നതിന് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം സൗകര്യങ്ങളും നോമ്പ്തുറയും ഒരുക്കിയിരുന്നു.

Sharing is caring!