റോഡ് വികസനത്തിൽ സംസ്ഥാനത്ത് മലപ്പുറം ജില്ല മുന്നിൽ, നവീകരിച്ചത് 72.5 ശതമാനം റോഡ്

മലപ്പുറം: ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മലപ്പുറം ഗവ. ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ മലപ്പുറം ജില്ലയിൽ 2375 കിലോമീറ്റർ റോഡുകളാണുള്ളത്. അതിൽ 1722 കിലോമീറ്റർ റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാനായി. ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാൻ ചെലവ് കൂടുതലാണെങ്കിലും ദീർഘകാലം നിലനിൽക്കുമെന്നും ഇതിന് ഉദാഹരണമാണ് ജില്ലയിലെ വിവിധ റോഡുകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് അഞ്ച് വർഷം കൊണ്ട് 80 ശതമാനത്തിലേറെ റോഡുകൾ ഇത്തരത്തിൽ നവീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
റോഡുകളുടെ നിർമാണത്തിന് തുക ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുകയാണ് സർക്കാർ നയം. അതിനാണ് നിർമാണം പൂർത്തിയായ റോഡുകൾക്ക് സമീപം ചെലവഴിച്ച തുക, പരിപാലന കാലാവധി, കരാറുകാരന്റെ പേര് തുടങ്ങിയ ബോർഡുകൾ സ്ഥാപിക്കുന്നത്. കൂടാതെ റോഡുകളുടെ പരിപാലനത്തിന് കൃത്യമായ മാനദണ്ഡം സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ച റോഡിന് മൂന്ന് വർഷവും അല്ലാത്ത റോഡുകൾക്ക് രണ്ട് വർഷവുമാണ് പരിപാലന കാലാവധി. റോഡ് നിർമാണത്തിന് മുമ്പ് കരാറുകാരൻ അടച്ച ഡെപ്പോസിറ്റ് തുക പരിപാലന കാലാവധി കഴിഞ്ഞാൽ മാത്രമെ തിരിച്ചു നൽകുകയൊള്ളു.
എന്നാൽ കാലാവധി കഴിഞ്ഞ റോഡുകൾ പരിപാലിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന കരാർ സംവിധാനമാണ് റണ്ണിങ് കോൺട്രാക്ട്. പരിപാലന കാലാവധി വരെ കരാറുകാരനും അതിന് ശേഷം ഒരു വർഷത്തേയ്ക്ക് ടെൻഡർ എടുത്ത കരാറുകാരനും അത് കഴിഞ്ഞാൽ ഒരു വർഷത്തേയ്ക്ക് വീണ്ടും ടെൻഡർ എടുത്ത കരാറുകാരനുമാണ് പരിപാലന ചുമതല. ഈ വിവരങ്ങൾ എല്ലാം പരസ്യപ്പെടുത്തി കരാറുകാരന്റെ ഫോൺ നമ്പർ സഹിതമുള്ള പുതിയ ബോർഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ച റോഡുകൾക്ക് സമീപം സ്ഥാപിക്കുന്നുണ്ട്. ഇത് പൊതുജനങ്ങൾക്ക് ഇടപെടാൻ സഹായിക്കുന്നതാണ്. ഇതിലും മലപ്പുറം ജില്ല ഏറെ മുന്നിലാണ്. ജില്ലയിലെ 2375 കിലോമീറ്റർ റോഡിൽ 2203 റോഡുകളും റണ്ണിങ് കോൺട്രാക്ട് വഴി നവീകരിച്ചതാണ്. അതായത് 93 ശതമാനം. 145 കിലോമീറ്റർ റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് പ്രവർത്തിക്കാൻ 6.55 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇത് വലിയ രീതിയിൽ പരിപാലന നടപടികൾ വേഗത്തിലാക്കാൻ സഹായകരമാക്കി.
എൻ.എച്ച് 66ന്റെ സ്ഥലമേറ്റെടുപ്പിന് 25 ശതമാനം തുക സംസ്ഥാന സർക്കാറാണ് ചെലവഴിച്ചത്. ദേശീയപാത നവീകരണത്തിന് സംസ്ഥാന സർക്കാർ നല്ലരീതിയിലാണ് സഹകരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ പാർലിമെൻറിൽ തന്നെ അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം 300 കോടിയിലേറെ രൂപയാണ് സ്ഥലമേറ്റെടുക്കുന്നതിനായി സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
റോഡ് പണി പൂർത്തിയാക്കിയ ശേഷം വീണ്ടും വെട്ടി പൊളിക്കുന്ന രീതി ഇനി ഉണ്ടാകില്ല. നിർമ്മാണത്തിനു മുൻപ് വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തും. ഇതിനായി പ്രത്യേക പോർട്ടൽ സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]