മുസ്ലിം ലീഗ് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയാന്‍ സിദ്ദിഖ് കാപ്പന്‍ പാണക്കാട്ടെത്തി

മുസ്ലിം ലീഗ് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയാന്‍ സിദ്ദിഖ് കാപ്പന്‍ പാണക്കാട്ടെത്തി

മലപ്പുറം: മുസ്ലിം ലീഗ് പാര്‍ട്ടിയും പ്രവര്‍ത്തകരും നല്‍കിയ പിന്തുണക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി പറയാന്‍ സിദ്ധീഖ് കാപ്പനും ഭാര്യ റൈഹാനത്തും പാണക്കാട്ടെത്തി. പാണക്കാട് എത്തിയ കാപ്പനെയും ഭാര്യയെയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

മാധ്യമ പ്രവര്‍ത്തകനും പത്ര പ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായിരുന്ന സിദ്ധീഖ് കാപ്പനെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ സംഘ്പരിവാര്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിടക്കുകയായിരുന്നു. രണ്ട് മാസവും നാല് മാസവും നീണ്ട ജയില്‍വാസത്തിനൊടുവില്‍ കഴിഞ്ഞ മാസമാണ് സിദ്ധീഖ് കാപ്പന്‍ ജാമ്യം ലഭിച്ച് നാട്ടില്‍ എത്തിയത്.

നേരത്തെ സിദ്ധീഖ് കാപ്പന് നിയമ സഹായം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെും നേരിട്ട് വന്ന് കണ്ടിരുന്നു. കാപ്പന്റെ ഭാര്യയും ബന്ധുക്കളും വരുന്നതറിഞ്ഞ് സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ വിളിച്ചു വരുത്തിയിരുന്നു. അതിന് ശേഷം തങ്ങളുടെ നിര്‍ദ്ദേശാനുസരണം ആണ് അഡ്വ. ഹാരിസ് ബീരാന്‍ ഈ കേസ് ഏറ്റെടുക്കുന്നത്. നീതിക്ക് വേണ്ടി അലയുന്ന റൈഹാനത്തിനെ ഒറ്റപ്പെടുത്തില്ലയെന്നും കേരളം ഒറ്റക്കെട്ടായി സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി നില്‍ക്കുമെന്നും മുനവ്വര്‍ തങ്ങള്‍ അന്ന് റൈഹാനത്തിന് ഉറപ്പ് നല്‍കയിരുന്നു. ഈ ഉറപ്പുകള്‍ പാലിക്കപ്പെട്ടതില്‍ അതിയായ സന്തോഷവും കടപ്പാടുമുണ്ടെന്ന് കാപ്പനും ഭാര്യയും തങ്ങന്‍മാരെ അറിയിച്ചു. പാര്‍ലമെന്റില്‍ ലീഗ് എം.പിമാരുടെ ഇടപെടലിനും അവര്‍ നന്ദി രേഖപ്പെടുത്തി.

തുടര്‍ന്നും നിയമ സഹായത്തിനും രാഷ്ട്രീയ പോരാട്ടത്തിനും സിദ്ധീഖ് കാപ്പനോടൊപ്പം മുസ്ലിം ലീഗ് പാര്‍ട്ടി ഉണ്ടാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സിദ്ധീഖ് കാപ്പന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിന്നു തങ്ങള്‍. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍, അഡ്വ. ഡാനിഷ് എന്നിവരും സന്നിഹിതരായിരുന്നു.

Sharing is caring!