മലപ്പുറത്ത് പത്താംക്ലാസുകാരിയെ പീഡിപ്പിച്ചതിന് പോക്സോ കോടതി ശിക്ഷിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തില്‍ നിന്ന് ചാടി പ്രതിയുടെ ആത്മഹത്യാശ്രമം

മലപ്പുറത്ത് പത്താംക്ലാസുകാരിയെ പീഡിപ്പിച്ചതിന് പോക്സോ കോടതി  ശിക്ഷിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തില്‍ നിന്ന് ചാടി പ്രതിയുടെ ആത്മഹത്യാശ്രമം

മലപ്പുറം: മലപ്പുറത്ത് പത്താംക്ലാസുകാരിയെ പീഡിപ്പിച്ചതിന് തിരൂരില്‍ പോക്സോ കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തില്‍ നിന്ന് ചാടി പ്രതിയായ ബസ് ഡ്രൈവറുടെ ആത്മഹത്യാശ്രമം. തിരൂര്‍ പോക്സോ കോടതിയില്‍ ഇന്ന് ഉച്ചയ്ക്കു ഒരു മണിയോടെയാണ് സംഭവം. പ്രതിയെ പൊലീസ് കീഴ്പ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ആത്മഹത്യക്ക് ശ്രമിച്ചത് കോട്ടക്കല്‍ ആട്ടീരി സ്വദേശി ജബ്ബാറാണ്. കോട്ടക്കല്‍ പൊലീസ് 2016ല്‍ രജിസ്റ്റര്‍ചെയ്ത ലൈംഗിക പീഢന കേസിലെ പ്രതിയായ ജബ്ബാറിനെ കോടതി ഇന്ന് 18 വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് സംഭവം.
വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതിയിലുള്ളവരെ വെട്ടിച്ച് പുറത്ത് കടന്ന ഇയാള്‍ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്നു നില കെട്ടിടത്തിലെ ഒന്നാം നിലയിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിയിലുള്ളവരെ അമ്പരിപ്പിച്ച് കൊണ്ട് നൊടിയിടയിലായിരുന്നു ജബ്ബാര്‍ പുറത്തെത്തിയത്. പിടിക്കാന്‍ പൊലീസെത്തുമ്പോഴേക്കും താഴേക്ക് ചാടുകയായിരുന്നു. കോടതി കെട്ടിടത്തിലുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. ജബ്ബാറിന് തലയിലുള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്.
ഏഴൂവര്‍ഷം മുമ്പാണ് 10-ാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയായ ജബ്ബാറിനെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോടതി പ്രതിക്ക് മൂന്നു വകുപ്പുകളിലായി 10 വര്‍ഷം കഠിന തടവും 50,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം കഠിന തടവും, 7 വര്‍ഷം കഠിന തടവും 10,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം കഠിന തടവും, 1 വര്‍ഷം കഠിന തടവും 5,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 2 മാസം കഠിന തടവും അടക്കം 18 വര്‍ഷം കഠിന തടവിനും 65,000/ രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ശിക്ഷ. പ്രതി കോട്ടക്കല്‍ പുല്‍പാട്ടില്‍ ആട്ടീരി അബ്ദുല്‍ ജബ്ബാറിനെയാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി ആര്‍ ദിനേശ് ആണ് ശിക്ഷ വിധിച്ചത്. കോട്ടക്കല്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന മഞ്ജിത് ലാല്‍, തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന മുഹമ്മദ് ഹനീഫ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അയിഷ പി ജമാല്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഹാജരായി. തിരൂര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ സീമ പ്രോസിക്യൂഷനെ സഹായിച്ചു.

Sharing is caring!