വേങ്ങരക്കാരുടെ വളര്‍ത്തുമകള്‍ ഗിരിജയുടെ വിവാഹം ആഘോഷമാക്കി നാട്ടുകാരും ലീഗ് പ്രവര്‍ത്തകരും

വേങ്ങരക്കാരുടെ വളര്‍ത്തുമകള്‍ ഗിരിജയുടെ വിവാഹം ആഘോഷമാക്കി നാട്ടുകാരും ലീഗ് പ്രവര്‍ത്തകരും

മലപ്പുറം: ദിവസങ്ങളായി തങ്ങളുടെ വളര്‍ത്ത് മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു വേങ്ങരയിലെ നാട്ടുകാര്‍. സുമനസ്സുകളുടെ സഹായത്തോടെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും 600 പേര്‍ക്കുള്ള വിവാഹ സദ്യയും ഒരുക്കി. കല്യാണം വിളിച്ചതും, അമ്പലപ്പറമ്പില്‍ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്പിയതും വേങ്ങര മനാട്ടിപറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. എല്ലാത്തിനും ചേര്‍ന്ന് നിന്ന് ക്ഷേത്ര ഭാരവാഹികള്‍. സാഹോദര്യത്തിന്റെ പുതു സന്ദേശമാണ് ഈ നാട്ടുകാര്‍ ഓണക്കാലത്ത് പങ്കുവയ്ക്കുന്നത്.

വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാര്‍ ഷോര്‍ട്ട് സ്റ്റേ ഹോമിലെ പാലക്കാട് സ്വദേശിനിയായ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലായിരുന്നു് ഒരു നാട് മുഴുവന്‍. അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ട് അമ്മയ്‌ക്കൊപ്പം അനിയത്തിക്കുമൊപ്പം അഗതി മന്ദിരത്തിലെത്തിയ ഗിരിജയെ വളര്‍ത്തുമകളായാണ് ആ നാട് കണ്ടിരുന്നത്. വേങ്ങര പറമ്പില്‍പടി ശ്രീ അമ്മാഞ്ചേരി ക്ഷേത്ര പരിസരത്തെ പന്തലില്‍ ഇന്ന് രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് എടയൂരിലെ രാകേഷ് ഗിരിജയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്.

പത്ത് വര്‍ഷം മുമ്പ് അച്ഛന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അമ്മക്കും അനിയത്തിക്കുമൊപ്പം വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാര്‍ അഗതി മന്ദിരത്തില്‍ എത്തിയതാണ് ഗിരിജ. പിന്നെ ഒരു നാട് മുഴുവന്‍ അവര്‍ക്ക് താങ്ങും തണലുമായി. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എത്തി വധുവിനും വരനും ആശംസകള്‍ നേര്‍ന്നു. കുഞ്ഞാലിക്കുട്ടി വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാര്‍ ഷോര്‍ട്ട് സ്റ്റേ ഹോമിലെ പാലക്കാട്ടുകാരി ഗിരിജയുടെ കഴുത്തില്‍ വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയില്‍ വച്ച് എടയൂരിലെ ബാലന്റെ മകന്‍ രാകേഷ് മിന്നു ചാര്‍ത്തി.

വളരെ ചെറുപ്പത്തില്‍ അമ്മയോടൊപ്പം റോസ് മനാറിലെത്തിയ ഗിരിജയ്ക്ക് പിന്നെ സ്വന്തക്കാരും, ബന്ധുക്കളുമൊക്കെ ഈ നാട്ടുകാരായിരുന്നു. അവളുടെ കല്യാണം അവര്‍ ആഘോഷപൂര്‍വം കൊണ്ടാടുന്ന കാഴ്ചയ്ക്ക് ക്ഷേത്ര സന്നിധിയില്‍ സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവങ്ങളിലൊന്നായി.കല്യാണം വിളിച്ചതും, ഒരുക്കിയതും, അമ്പലപ്പറമ്പില്‍ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്പിയതും വേങ്ങര മനാട്ടിപറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. എല്ലാത്തിനും ചേര്‍ന്നുനിന്ന് ക്ഷേത്ര ഭാരവാഹികള്‍. സ്നേഹവും പിന്തുണയുമായി ഒരു നാട് മുഴുവന്‍ കൂടിയപ്പോള്‍ കല്യാണം ഗംഭീരമായി.എന്റെ നാടിന്റെ നന്മ മുഴുവന്‍ തെളിഞ്ഞു കണ്ട സുന്ദര മുഹൂര്‍ത്തത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷവും, അഭിമാനവുമുണ്ട്. സ്നേഹത്തോടെ രാകേഷ്-ഗിരിജ ദമ്പതികള്‍ക്ക് മംഗളാശംസകള്‍ നേരുന്നു. ഒപ്പം എന്റെ പ്രിയപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകരോടൊപ്പം അഭിമാനത്തോടെ ചേര്‍ന്ന് നില്‍ക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!