മുന്‍മന്ത്രിമാരായ കെ.ടി ജലീലും പി.കെ അബ്ദുറബ്ബും. സോഷ്യല്‍മീഡിയയില്‍ പോര്

മുന്‍മന്ത്രിമാരായ കെ.ടി ജലീലും പി.കെ അബ്ദുറബ്ബും. സോഷ്യല്‍മീഡിയയില്‍ പോര്

മലപ്പുറം: മുന്‍മന്ത്രിമാരായ കെ.ടി ജലീലും പി.കെ അബ്ദുറബ്ബും. സോഷ്യല്‍മീഡിയയില്‍ പോര് കഴിഞ്ഞ ദിവസം മുതലാണ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ തര്‍ക്കം തുടങ്ങിയത്. ‘ആര്‍ക്കെങ്കിലും വാങ്ങാനും വില്‍ക്കാനും മുസ്ലിംലീഗ് വാണിയംകുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അര്‍ഥം, ചെലര്‍ക്ക് തിരിയും, ചെലര്‍ക്ക് തിരിയില്ല’- എന്ന് കെ ടി ജലീല്‍ പോസ്റ്റിട്ടു. ഇതില്‍ തുടങ്ങിയ പോര് കനക്കുകയാണ്.

തിങ്കളാഴ്ച വൈകുന്നേരം പി കെ അബ്ദുറബ്ബ് ഒരു പോസ്റ്റിട്ടു. നേരിട്ട് ജലീലിനെ കടന്നാക്രമിക്കുന്ന പോസ്റ്റില്‍ പ്രതിപക്ഷം ജലീലിനെതിരെ ആരോപിച്ചതും, ജലീലിന്റെ രാജിയിലേക്ക് നയിച്ചതുമായ കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുകയാണ്. രണ്ട് മണിക്കൂറിനിടെ 13,000ത്തോളം റീയക്ഷനുകളാണ് റബ്ബിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഗംഗയെന്നോ, ഗ്രെയ്സെന്നോ,

വീട്ടിൻ്റെ പേരെന്തുമാവട്ടെ…!

ആ വീട്ടിൽ നിന്നും അർധരാത്രികളിൽ

ആരോപണ വിധേയരായ സ്ത്രീകൾക്ക്

വാട്ട്സപ്പ് മെസേജുകൾ പോയിട്ടില്ല.

മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല.

തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ല…

ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിട്ടുമില്ല.

യുവത്വ കാലത്ത് പാതിരാത്രികളിൽ

‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’

എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല.

കേരളയാത്രക്കാലത്ത് നടുറോഡിൽ

വെച്ച് പിണറായിക്കു വേണ്ടി രണ്ട്.

റകഅത്ത് സുന്നത്ത് നമസ്കാരവും

നടത്തിയിട്ടില്ല..

എക്സ്പ്രസ് ഹൈവേ നാട്ടിലെ

സമ്പന്നർക്കു വേണ്ടിയാണെന്ന് പറഞ്ഞ്.

ഖുർആനും, ഹദീസുമോതി അതിനെതിരെ പ്രസംഗിച്ചിട്ടില്ല.

ആകാശത്തുകൂടെ വിമാനം പോകാൻ

മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ.

എന്നു പണ്ഡിത ശ്രേഷ്ഠൻമാരോട് തർക്കിച്ചിട്ടില്ല…

AKG യും, EMS ഉം സ്വർഗ്ഗത്തിലല്ലെങ്കിൽ

ആ സ്വർഗ്ഗത്തിലേക്ക് ഞാനില്ലെന്ന

വാശിയും എനിക്കില്ല…!

അഞ്ചു തവണ നിയമസഭാംഗമായെങ്കിലും

നിയമസഭക്കകത്ത് കയറി ഞാൻ ഗുണ്ടായിസം കളിച്ചിട്ടില്ല.

ഞാനാരുടെയും കൊച്ചാപ്പയുമല്ല…

pk abdu rabb facebook post against kt jaleel social media war in new stage

എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇതിന് മറുപടിയുമായി കെടി ജലീല്‍ ഫേസ്ബുക്കില്‍ എത്തി. തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് ജലീല്‍ എത്തിയത്, ഒപ്പം തന്നെ തിരിച്ചും റബ്ബിന്‍റെ ഭരണകാലത്തെ കാര്യങ്ങളും ജലീല്‍ തന്‍റെ പോസ്റ്റില്‍ ആരോപിക്കുന്നു.

….ജലീലിന്‍റെ മറുപടി പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം….

റബ്ബാണ് റബ്ബേ റബ്ബ്!..

ഗംഗയിൽ നിന്ന് പോയ മെസ്സേജുകൾ വിശുദ്ധ ഖുർആനും റംസാൻ കിറ്റുകളും വിതരണം ചെയ്യാൻ സഹായം തേടിയതിനുള്ള മറുപടികളായിരുന്നു റബ്ബേ!

അല്ലാതെ ആരുടെയും ശരീര ലാവണ്യം വർണ്ണിച്ചുള്ള കവിതകളായിരുന്നില്ല റബ്ബേ!

ഗംഗയിൽ നിന്ന് ഒഴുകിയ സന്ദേശങ്ങളിൽ ഒരു “ലൗ” ചിഹ്നം പോലും ഉണ്ടായിരുന്നില്ലെന്ന് സാക്ഷാൽ റബ്ബിനറിയാം റബ്ബേ!..

“തലയിൽ മുണ്ടിട്ട്” ചെന്നയാളെ തലങ്ങും വിലങ്ങും ചോദ്യശരങ്ങൾ ഉയർത്തി അമ്പെയ്ത് വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇ.ഡി തോറ്റ് പിൻമാറിയില്ലേ റബ്ബേ!

തൻ്റെ ഉറ്റ ബന്ധു അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ ലോകായുക്താ പദവി ദുരുപയോഗം ചെയ്ത സിറിയക് ജോസഫിനെ ഉപയോഗിച്ച് ലീഗ് നടത്തിയ കള്ളക്കളിയിൽ ചതിച്ച് വീഴ്ത്താൻ ശ്രമിച്ചിട്ടും ജനകീയ കോടതിയിൽ ജയിച്ചു വന്നില്ലേ റബ്ബേ!

കള്ളച്ചൂതിന് ഒരുമ്പെട്ട ‘യുവസിങ്കം’ താനൂർ കടപ്പുറത്ത് തോറ്റ് മലച്ച് കിടക്കുന്നത് കണ്ടില്ലേ റബ്ബേ!

‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന വർഗീയ മുദ്രാവാക്യം മുഴക്കിയ സിമിയിൽ നിന്ന് നേർബുദ്ധി തോന്നിയപ്പോൾ പുറത്ത് ചാടി മുസ്ലിംയൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായത് മറന്നു പോയോ റബ്ബേ!..

അതേ സിമിയുടെ നേതാവായ സമദാനി ലീഗിൻ്റെ മലപ്പുറത്തെ എം.പിയാണെന്ന കാര്യം ഓർമ്മയില്ലേ റബ്ബേ!

എക്സ്പ്രസ് ഹൈവേയുടെ പേരിൽ കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് ഒരക്ഷരം പറയാതെ, സ്വന്തക്കാർക്കും ബന്ധുക്കൾക്കും റിയൽ എസ്റ്റേറ്റ് ബിസിനസ്സിന് അവസരമൊരുക്കി, UDF ഒളിച്ചു കളി നടത്തിയപ്പോൾ അതിനെയല്ലേ ശക്തിയുക്തം എതിർത്തത് റബ്ബേ!

ഇഹലോകത്ത് നൻമ ചെയ്യുന്ന എല്ലാവർക്കുമാണ് സ്വർഗ്ഗമെന്ന് പ്രഖ്യാപിച്ച പ്രവാചക സന്ദേശം ഉയർത്തിപ്പിടിച്ച് മാലോകരെല്ലാം നരകക്കുണ്ടിലാണെന്ന് ശഠിക്കാൻ മാത്രം ക്രൂരനല്ലാതെ പോയത് തെറ്റാണോ റബ്ബേ!

UDF സർക്കാരിൻ്റെ അഴിമതികൾക്കെതിരെ നിയമസഭക്കകത്തും പുറത്തും കൊടുങ്കാറ്റായ് ആഞ്ഞടിച്ചത് എങ്ങിനെയാണ് ഗുണ്ടായിസമാവുക റബ്ബേ!

25 കൊല്ലം MLA ആയിട്ടും തുടങ്ങിയേടത്ത് നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാൻ കഴിയാതെ പാർലമെൻ്ററി ജീവിതം അവസാനിപ്പിച്ചതിൽ എന്തു മഹത്വമിരിക്കുന്നു റബ്ബേ!..

സ്വാശ്രയ മെഡിക്കൽ കോളേജിൽ പി.ജി സീറ്റ് വർധിപ്പിച്ച് സ്വന്തം മകൻ്റെ സീറ്റ് സുരക്ഷിതമാക്കിയ റബ്ബ് കൊച്ചാപ്പയല്ല സാക്ഷാൽ ബാപ്പ തന്നെയാണ് റബ്ബേ!

”റബ്ബാണ് റബ്ബേ റബ്ബ്”..

pk abdu rabb facebook post against kt jaleel social media war in new stage

 

.നേരത്തെ ജലീലിന്‍റെ ആദ്യ പോസ്റ്റിന് മറുപടിയുമായി അബ്​ദുറബ്ബും എത്തി. ‘കയറിക്കിടക്കാൻ കൂടുപോലുമില്ലാതെ, അങ്ങാടികളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദപ്പശക്കുവേണ്ടി പോലും കടിപിടി കൂടുച്ച ചില വളർത്തമൃ​ഗങ്ങളുണ്ട്. അവെയെയോർത്ത് സഹതാപം മാത്രം. ചെലോൽക്ക് തിരീം, ചെലോൽക്ക് തിരീല’- എന്നായിരുന്നു അബ്​ദുറബ്ബിന്റെ പോസ്റ്റ്…

ഇതിന് മറുപടിയായി കെ ടി ജലീൽ വീണ്ടും രം​ഗത്തെത്തി.  ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ ‘ഗംഗ’ എന്ന് പേരിട്ട ഒദ്യോഗിക വസതിയിൽ താമസിച്ചാൽ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിൻ്റെ പേര് മാറ്റിയത്. തലയിൽ ആൾതാമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടക്കാൻ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം?- എന്നായിരുന്നു കെ ടി ജലീലിന്റെ പോസ്റ്റ്. .

Sharing is caring!