മലപ്പുറം മേലാറ്റൂരിലെ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

മലപ്പുറം മേലാറ്റൂരിലെ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

മലപ്പുറം: മലപ്പുറം മേലാറ്റൂരിലെ ക്ഷേത്രങ്ങളില്‍ കവര്‍ച്ച. ഭണ്ഡാരത്തിന്റെയും ഓഫീസ് മുറിയുടെയും പൂട്ടു തകര്‍ത്ത് ഭണ്ഡാരത്തിലെ പണവും അമ്പതിലധികം നിലവിളക്കുകളും ഓടിന്റെ ഉരുളി, ചട്ടുകം ഉള്‍പ്പെടെ മോഷണം പോയി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയില്‍. മേലാറ്റൂര്‍ പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രത്തിലും കോവിലകംപടി വെണ്‍മാടത്തിങ്ങല്‍ ബാലശാസ്താ ക്ഷേത്രത്തിലും മോഷണം നടത്തിയ കേസിലാണ് മേലാറ്റൂര്‍ ഓലപ്പാറ കുറുക്കന്‍ മന്‍സൂര്‍(35), എടപ്പറ്റ അമ്പായപ്പറമ്പില്‍ കുണ്ടില്‍ അബ്ദു(56) എന്നിവരെയാണ് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത്ദാസ്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മേലാറ്റൂര്‍ സിഐ സി.എസ്.ഷാരോണ്‍, എസ്ഐ ഷിജോ തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘം മോഷണം നടന്നു മണിക്കുറൂകള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രത്തിലും കോവിലകംപടി വെണ്‍മാടത്തിങ്ങല്‍ ബാലശാസ്താ ക്ഷേത്രത്തിലും ഭണ്ഡാരത്തിന്റെയും ഓഫീസ് മുറിയുടെയും പൂട്ടു തകര്‍ത്ത് ഭണ്ഡാരത്തില്‍ നിന്നു പണവും അമ്പതിലധികം നിലവിളക്കുകളും ഓടിന്റെ ഉരുളി, ചട്ടുകം തുടങ്ങി 37000 രൂപയുടെ ക്ഷേത്രഉപകരണങ്ങള്‍ മോഷണം പോയതായി ക്ഷേത്രഭാരവാഹികള്‍ ബുധനാഴ്ച രാവിലെ മേലാറ്റൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പൂജാരി രാവിലെ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മലപ്പുറ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം മേലാറ്റൂര്‍ ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദീകരിച്ചും നേരത്തെ ഇത്തരം കേസുകളില്‍ പ്രതിയായവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെ മന്‍സൂറും അബ്ദുവും രണ്ടു ക്ഷേത്രങ്ങളിലും മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തി. തുടര്‍ന്നു മോഷണം പോയ വിളക്കുകളും ഉരുളികളുമടക്കം മുഴുവന്‍ സാധനങ്ങളും ചാക്കിലാക്കി ഒളിപ്പിച്ച നിലയില്‍ റെയില്‍വേ സ്റ്റേഷനു
സമീപത്തെ പഴയ കെട്ടിടത്തില്‍ നിന്നു പോലീസ് കണ്ടെടുത്തു. മറ്റു ക്ഷേത്രങ്ങളില്‍ നടന്ന മോഷണങ്ങളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നതു അന്വേഷിക്കുമെന്നു ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍, സിഐ സി.എസ്. ഷാരോണ്‍ എന്നിവര്‍ അറിയിച്ചു. മേലാറ്റൂര്‍ എസ്ഐ ഷിജോ തങ്കച്ചന്‍, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ സതീഷ്‌കുമാര്‍, സി.പി.മുരളീധരന്‍, പ്രശാന്ത് പയ്യനാട് എം.മനോജ്കുമാര്‍, എന്‍.ടി.കൃഷ്ണകുമാര്‍, കെ. ദിനേഷ്, പ്രഭുല്‍.കെ, സുര്‍ജിത്ത്, ഐ.പി. രാജേഷ്, നിഥിന്‍ ആന്റണി, വനിതാ എഎസ്ഐ അനിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

Sharing is caring!