മലപ്പുറത്ത് വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു

മലപ്പുറത്ത് വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു

മഞ്ചേരി: മോഷണം ലക്ഷ്യംവെച്ച് തനിച്ചു താമസിക്കുകയായിരുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ കോളനി ബീച്ചില്‍ കാഞ്ഞിരത്തുംവീട്ടില്‍ കോയമോന്‍ എന്ന അന്‍സാര്‍ (47) നെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് നസീറ വെറുതെ വിട്ടത്. കൊണ്ടോട്ടി മുതുവല്ലൂര്‍ കുഴിഞ്ഞിളം കുന്നന്‍മുക്കില്‍ അവുഞ്ഞിക്കാട് കുഞ്ഞാലന്റെ ഭാര്യ കുന്നന്‍ സൈനബ (65) ആണ് കൊല്ലപ്പെട്ടത്. 2012 സെപ്തംബര്‍ നാലിന് രാത്രിയാണ് കേസിന്നാസ്പദമായ കൊലപാതകം നടന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സൈനബക്ക് മക്കളില്ല. സഹോദരന്റെ വീടിന് സമീപം വീട് വെച്ച് താമസിച്ചു വരികയായിരുന്നു. മോഷണം ലക്ഷ്യമാക്കി വീടിനകത്ത് കയറിയ പ്രതിയെക്കണ്ട് സൈനബ ബഹളം വെച്ചതോടെ ഇവരുടെ തട്ടം ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിച്ചത് മരണത്തിന് കാരണമായെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പിറ്റേന്ന് രാവിലെയാണ് സൈനബ മരിച്ചതായി ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. സൈനബയുടെ മാല, വളകള്‍, കമ്മലുകള്‍ എന്നിവ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. ഈ ആഭരണങ്ങള്‍ പിന്നീട് പൊലീസ് കോഴിക്കോട് മേലെ പാളയത്തെയും ചേളാരിയിലെയും ജ്വല്ലറികളില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആഭരണങ്ങള്‍ തിരിച്ചറിയാന്‍ സാക്ഷികള്‍ക്ക് കഴിയാത്തതാണ് കേസിന് വഴിത്തിരിവായത്. ആകെ 61 സാക്ഷികളുള്ള കേസില്‍ കൊണ്ടോട്ടി സി ഐയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അപ്പീല്‍ പോകുമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു പറഞ്ഞു. പ്രതിക്ക് വേണ്ടി അഡ്വ. പി ജി മാത്യു ഹാജരായി.

Sharing is caring!