ഫിറോസ് കുന്നുംപറമ്പിലിനെ പൊട്ടിച്ച് കെ.ടി.ജലീല്‍

ഫിറോസ് കുന്നുംപറമ്പിലിനെ പൊട്ടിച്ച് കെ.ടി.ജലീല്‍

മലപ്പുറം: ഫിറോസ് കുന്നുംപറമ്പിലിനെ പൊട്ടിച്ച് കെ.ടി.ജലീല്‍ മൂന്നാമതും തവനൂരില്‍നിന്നും വിജയിച്ചു.
തവനൂരില്‍ ഫോട്ടോ ഫിനിഷില്‍ കെ.ടി ജലീലിന്റെ ഹാട്രിക്ക് വിജയം. 2564 വോട്ടിനാണ് കെ.ടി ജലീല്‍ ഹാട്രിക്ക് വിജയം നേടിയത്. തവനൂര്‍ നിയോജകമണ്ഡലം മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ കെ.ടി ജലീലിനായി. യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നും പറബില്‍ വോട്ടെണ്ണലില്‍ അവസാന ഘട്ടം വരെ ലീഡ് പിടിച്ചിരുന്നെങ്കിലും എന്നാല്‍ അവസാന റൗണ്ടുകളിലേക്ക് എത്തിയതോടെ കെ.ടി ജലീല്‍ ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു.വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും കെ.ടി ജലീലിന്റെ ഭൂരിപക്ഷം വലിയ തോതില്‍ കുറക്കാന്‍ സാധിച്ചു. തവനൂര്‍ മണ്ഡലം രൂപീകരിച്ച 2011 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വി.വി പ്രകാശിനെതിരെ 6854 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കില്‍ 2016ലെ രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പി. ഇഫ്ത്തിഖാറുദ്ധീനെതിരെ 17064 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.ടി ജലീല്‍ വിജയിച്ചത്. ഈ ഭൂരിപക്ഷമാണ് ഇത്തവണ 2564
ആയി കുറഞ്ഞത്.തവനൂര്‍, കാലടി, വട്ടംകുളം, എടപ്പാള്‍, മംഗലം, തൃപ്രങ്ങോട്, പുറത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പെട്ട തവനൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിലും യു.ഡി.എഫ് ലീഡ് ചെയ്യുന്ന കാഴ്ചയാണ് ആദ്യ ഘട്ടത്തില്‍ കണ്ടത്. എന്നാല്‍ അവസാന റൗണ്ടുകളിലാണ് എല്‍.ഡി.എഫിന് ലീഡ് നേടാനായത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തരംഗത്തില്‍ മാത്രമാണ് 12353 വോട്ടിന്റെ ലീഡ് നേടാന്‍ യു.ഡി.എഫിന് സാധിച്ചിരുന്നത്.എന്നാല്‍ തുടര്‍ന്ന് നടന്ന തദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ലീഡ് എല്‍.ഡി.എഫ് തിരിച്ച് പിടിച്ചു.എന്നിരുന്നാലും കാലടി , വട്ടംകുളം, മംഗലം പഞ്ചായത്തുകളില്‍ ഭരണം പിടിച്ചത് യു.ഡി.എഫിന് മണ്ഡലത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോട്ട തകരില്ലെന്നും തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷവും കെ.ടി ജലീലിന്റെ വ്യക്തി ബന്ധങ്ങളും ചേരുമ്പോള്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലുമായിരുന്നു എല്‍.ഡി.എഫ്. എന്നാല്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയിക്കാനായി എന്ന സന്തോഷത്തിലാണ് എല്‍.ഡി.എഫ്

തന്നെ തോല്‍പ്പിക്കാന്‍ എല്ലാ വര്‍ഗ്ഗീയ ശക്തികളും
മാഫിയാ സംഘങ്ങളും ഒരുമിച്ചാണ് കൈകോര്‍ത്തു:
കെ.ടി ജലീല്‍

തവനൂരില്‍ ഇടത് പക്ഷത്തെ തോല്‍പ്പിക്കാന്‍ എല്ലാ വര്‍ഗ്ഗീയ ശക്തികളും മാഫിയാ സംഘങ്ങളും ഒരുമിച്ചാണ് കൈകോര്‍ത്തതെന്ന് കെ.ടി ജലീല്‍ പറഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ പതിനായിരം വോട്ട് ബി.ജെ.പിക്ക് കുറഞത് ബി.ജെ.പി വ്യാപകമായി വോട്ട് മറിച്ചതിന് തെളിവാണെന്നും വെല്‍ഫയര്‍ പാര്‍ട്ടിയും, എസ്.ഡി.പി.ഐയും യു.ഡി.എഫിനെ പിന്തുണച്ചു. എല്ലാ മാഫിയ സംഘങ്ങളും വര്‍ഗ്ഗീയ ശക്തികളും ഒരു കുടക്കീഴില്‍ അണിനിരന്ന് തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ആ ശ്രമങ്ങളെയെല്ലാം അതിജീവിച്ചാണ് തവനൂരില്‍ ഇടത് പക്ഷം വിജയിച്ചതെന്നും ഇത് ചരിത്രപരവും ഐതിഹാസികവുമാണ്. മലപ്പുറം ജില്ലയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താനും ലീഗ് കോട്ടകളില്‍ അവരുടെ ഭൂരിപക്ഷം കുറക്കാനും സാധിച്ചതായും അദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 

Sharing is caring!