32വര്‍ഷങ്ങള്‍ക്കുശേഷം താനാളൂര്‍ വലിയപാടം കുനിയില്‍ അബ്ദുറഹ്മാന്‍ സ്വന്തം വീട്ടിലെത്തി

32വര്‍ഷങ്ങള്‍ക്കുശേഷം താനാളൂര്‍ വലിയപാടം കുനിയില്‍ അബ്ദുറഹ്മാന്‍ സ്വന്തം വീട്ടിലെത്തി

 

താനൂര്‍: പ്രവാസജീവിതത്തിനിടയില്‍ നാടുമായുള്ള ബന്ധം മുറിഞ്ഞുപോയ താനാളൂര്‍ വലിയപാടം സ്വദേശി കുനിയില്‍ അബ്ദുറഹ്മാന്‍ 32 വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലെത്തി. 35 വര്‍ഷംമുമ്പ് ജോലിക്കായി സൗദിയിലേക്ക് പോയ അബ്ദുറഹ്മാന്‍ നാലുതവണ അവധിക്ക് വീട്ടില്‍ വന്നിരുന്നു. നാലാംതവണ അവധി കഴിഞ്ഞുപോയതിനുശേഷം വിവരമില്ലാതായി.
ബന്ധുക്കള്‍ പലതവണ വിദേശത്തുള്ളവരുമായി ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. വിദേശ മലയാളി സംഘടനകളും ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇളയമകന്‍ മുസ്തഫയ്ക്ക് ഒന്നരവയസായപ്പോള്‍ പോയതാണ്. മൂത്തമകന്‍ അബ്ദുറസാഖ് ദമാമിലാണ് ജോലിചെയ്യുന്നതെങ്കിലും ഉപ്പയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
സൗദിയില്‍നിന്ന് യാദൃശ്ചികമായി ശ്രീലങ്കയിലേക്ക് പോയതോടെ നാടുമായി ബന്ധമില്ലാതെയായി. പിന്നീടുള്ള 25 വര്‍ഷം ശ്രീലങ്കയിലെ കെന്റിനില്‍ കുടിവെള്ള വിതരണ കമ്പനിയില്‍ ജോലിചെയ്തു. വര്‍ഷങ്ങള്‍ക്കുമുമ്പ് പാസ് പോര്‍ട്ട് നഷ്ടപ്പെട്ടതോടെയാണ് നാട്ടിലേക്ക് വരാന്‍ പറ്റാതായത്.
സഹപ്രവര്‍ത്തകന്റെ ചമ്രവട്ടം സ്വദേശിയായ സുഹൃത്ത് വഴിയാണ് നാടുമായുള്ള ബന്ധം പുനഃസ്ഥാപിച്ചത്. ഇയാള്‍ നാട്ടിലെത്തി ഫോണ്‍ നമ്പര്‍ ബന്ധുക്കള്‍ക്ക് നല്‍കിയതോടെ അബ്ദുറഹ്മാനെ വിളിച്ച് സംസാരിച്ചു. വീഡിയോ കോള്‍ ചെയ്തതോടെയാണ് വീട്ടുകാര്‍ക്ക് ആശ്വാസമായത്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളംവഴിയാണ് നാട്ടിലെത്തിയത്. മൂന്നുവര്‍ഷംമുമ്പാണ് ഉമ്മ മരിച്ചത്. താനാളൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനിലെ ഉമ്മയുടെ കബറിടത്തില്‍ പോയി സിയാറത്ത് ചെയ്തശേഷമാണ് വീട്ടിലെത്തിയത്. 25 വര്‍ഷത്തെ ശ്രീലങ്കന്‍ വാസം അബ്ദുറഹ്മാന്റെ ഭാഷയിലും പ്രതിഫലിക്കുന്നുണ്ട്. തമിഴ് കലര്‍ന്ന മലയാളത്തിലാണ് സംസാരം. അറബിയും ഹിന്ദിയും പഠിച്ചു. 35 വര്‍ഷത്തെ പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രമായി തന്റെ ജീവന്‍മാത്രമാണെന്ന് ഈ എഴുപത്തിയൊന്നുകാരന്‍ പറയുന്നു. ഒട്ടേറെ ദുരനുഭവങ്ങളുടെ ഓര്‍മകള്‍മാത്രമാണ് കൂട്ടിനുണ്ടായിരുന്നത്. അബ്ദുറഹ്മാന്‍ തിരിച്ചുവന്നതിന്റെ ആഹ്ലാദത്തിലാണ് ഭാര്യയും മക്കളും സഹോദരങ്ങളും.
ഠമഴ െ:

Sharing is caring!