അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ രോഹിത് വെമുലയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി മുസ്ലിം ലീഗ്‌

അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ രോഹിത് വെമുലയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി മുസ്ലിം ലീഗ്‌

ന്യൂ ഡല്‍ഹി: ഫാസിസത്തിനെതിരെ ഇന്ത്യയിലെ കലാലയങ്ങളുടെ പ്രതിരോധത്തിന്റെ ജ്വലിക്കുന്ന പ്രതീകമായിരുന്ന ,ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ കുടുംബത്തിനും ഇനി മുസ്ലിം ലീഗിന്റെ ജീവകാരുണ്യത്തിന്റെ സുരക്ഷ. രോഹിതിന്റെ കുടുംബത്തിന് സ്വന്തമായി വീടു വാങ്ങുന്നതിനുള്ള തുക അമ്മ രാധിക വെമുല, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി യില്‍ നിന്ന് ഏറ്റുവാങ്ങി. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ എം പി, ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി, യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, വൈസ് പ്രസിഡണ്ട് ആ സിഫ് അന്‍സാരി, എം എസ് എഫ് ദേശീയ സെക്രട്ടറി എന്‍ എ കരിം തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് തുക കൈമാറിയത്

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരിക്കെ, വൈസ് ചാന്‍സലറുടെ പീഡനത്തില്‍ മനം മടുത്താണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ക്യാമ്പസില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന് യൂത്ത് ലീഗും, എം എസ് എഫും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.പി കെ കുഞ്ഞാലിക്കുട്ടി നയിച്ച കേരള യാത്രയുടെ തിരുവനന്തപുരത്ത് നടന്ന സമാപന ചടങ്ങില്‍ രോഹിതിന്റെ അമ്മ രാധിക വെമുല പങ്കെടുത്തു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കിയാക്കി കടന്നു പോയ മകന് വേണ്ടി മുസ്ലിം ലീഗ് അതേറ്റെടുക്കുകയായിരുന്നു. വീട് നിര്‍മ്മിക്കാന്‍ ഭൂമി നല്‍കാം എന്നേറ്റിരുന്ന ആന്ധ്രപ്രദേശിലെ ഐ പി എസ്, ഐ എ എസ് അസോസിയേഷന്‍ പിന്‍മാറിയപ്പോഴാണ് അപാര്‍ട്‌മെന്റ് വാങ്ങാനുള്ള തീരുമാനത്തിലേക്ക് കുടുംബം എത്തിയത്. അഞ്ച് ലക്ഷം രൂപ അഡ്വന്‍സ് നല്‍കുന്നതിനായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി നേരത്തെ നല്‍കിയിരുന്നു. ബാക്കി പത്ത് ലക്ഷം രൂപയാണ് കൈമാറിയത്.

മകന്‍ നഷ്ടപ്പെട്ട നാള്‍ തുടങ്ങി ആ കുടുംബവുമായി മുസ്ലിം ലീഗ് തുടരുന്ന ആത്മബന്ധത്തിന്റെ പ്രതീകമാണ് ഈ സ്‌നേഹ സമ്മാനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. ഇത് അതിജീവനത്തിനു വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ ഓരോ ദളിത് കുടുംബത്തോടുമുള്ള മുസ്ലിം ലീഗിന്റെ ഐക്യദാര്‍ഡ്യ പ്രഖ്യാപനമാണ്. അദ്ദേഹം പറഞ്ഞു.

Sharing is caring!