പെറ്റുമ്മയെ വേര്‍പിരിയുന്ന വേദനയുമായി അച്ചായന്‍ മലപ്പുറം വിടുന്നു

പെറ്റുമ്മയെ വേര്‍പിരിയുന്ന വേദനയുമായി അച്ചായന്‍ മലപ്പുറം വിടുന്നു

മലപ്പുറം: പെറ്റുമ്മയെ വേര്‍പിരിയുന്ന വേദനയാണ് അച്ചായന്. 32 വര്‍ഷത്തെ സന്തോഷകരമായ മലപ്പുറം പ്രവാസം അവസാനിപ്പിക്കുന്ന പൗലോസ് അച്ചായന്‍ വേദന മറച്ച് വെയ്ക്കുന്നില്ല. ആരെങ്കിലും എടുത്ത് കൊണ്ട് പോകുന്നതിന് മുമ്പ് നേരിട്ട് പോകുന്നതല്ലേ നല്ലത്. അതോണ്ടാണ് ഇടുക്കിയിലെ വൃദ്ധ സദനത്തിലേക്ക് പോകുന്നത്. തൃശൂര്‍ ചേലക്കരയിലെ കടവാക്കുഴിയില്‍ പൗലോസ് എന്ന എഴുപത് പിന്നിട്ടു. കൃത്യമായി 32 വര്‍ഷം മുമ്പ് ആയുര്‍വേദ മരുന്ന് വില്‍പ്പനക്കായി മലപ്പുറത്തെത്തിയത്. സിനിമാ കഥ പോലെ അച്ചായന്‍ മനസ് തുറക്കുകയാണ്.
മലപ്പുറത്തെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും മതി വരില്ല. 32 വര്‍ഷം മുമ്പ് മലപ്പുറത്തെക്ക് വണ്ടി കയറുമ്പോള്‍ കാരണവന്‍മാര്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. കാക്കാന്‍ മാരാണവിടെ സൂക്ഷിക്കണം. ഇപ്പോള്‍ തോന്നുന്നത് കുറച്ച് മുമ്പ് എന്ത്യകൊണ്ട് ഇവിടെയെത്തിയില്ല എന്നാണ്. എന്തൊരു നല്ല നാട്. സൗഹൃദത്തിന് സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമാണി വിടെ.
ജാതിയും മതവും ഒന്നും ഇവിടെ വിഷയമല്ല. ‘ഭക്ഷണം കഴിച്ചോ ‘ മലപ്പുറത്തുകാരുടെ ഈ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആരും തോറ്റ് പോകും. എല്ലാവരും സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. പോലീസുകാര്‍ പോലും. ഒരിക്കല്‍ മലപുറം സര്‍ക്കാര്‍ അതിഥി മന്ദിരത്തിന് മുന്നില്‍ നില്‍ക്കുമായിരുന്നു. അപ്പോള്‍ പോലീസ് ജീപ്പ് അടുത്ത് വന്ന് നിര്‍ത്തി. മന്ത്രി വരുന്നുണ്ടെന്നും ഒഴിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടു. കാരണം അന്വേഷിച്ചപ്പോള്‍ പറയ നിങ്ങള്‍ നല്ല ആളാണെന്നറിയാം പക്ഷെ നിങ്ങളുടെ കയ്യിലെ കറുത്ത കുട മന്ത്രിക്ക് കരിങ്കൊടി കാണിക്കാനുള്ളതാണെന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് പണി പോകും.
ആദ്യ കാലത്ത് മലപ്പുറത്തെ ഹില്‍ട്ടന്‍ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. പിന്നിട് പല പല വാടക മുറികളിലായി. മരുന്ന് കച്ചവടത്തിനെത്തിയ അച്ചായന്‍ പിന്നീട് കൃഷിക്കാരനായി. പല മുതലാളി മാര്‍ക്കും വേണ്ടി കൃഷി ചെയ്തു. വാടക വീട്ടിലാണ് താമസമെങ്കിലും ഭക്ഷണം പുറത്താണ്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ എണ്ണക്ക് പകരം മണ്ണെണ്ണ മാറി ഒഴിച്ച് അബദ്ധം സംഭവിച്ചതിന് ശേഷം പിന്നീടെല്ലാം പുറത്ത് നിന്ന് തന്നെ.
ഇന്ന് മടങ്ങുകയാണ്. 32 വര്‍ഷത്തെ മലപ്പുറത്തിന്റെ ചരിത്രം മടിശ്ശീലയിലാക്കി. ഒപ്പം മധുരിക്കുന്ന സൗഹൃദങ്ങള്‍ ബാക്കിവെച്ച് . ഇനിയുള്ള കാലം ഒറ്റയാനായ അച്ചായന്‍ ഇടുക്കിയിലെ വൃദ്ധ സദനത്തിലായിരിക്കും.

മലപ്പുറത്തുനിന്നും പോകുന്ന അച്ചായന്റെ വേദനകള്‍ മലപ്പുറം നഗരസഭയുടെ മുസ്ലിംലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡറായ ഹാരിസ് ആമിയനാണ് ഫേസ്ബുക്ക് പേജിലൂടെ പുറംലോകവുമായി പങ്കുവെച്ചത്.

Sharing is caring!