മനാഫിന്റെ കൊലപാതകക്കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ളവരെ വെറുതെവിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ളവരെ വെറുതെവിട്ട മഞ്ചേരി സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍. മനാഫിന്റെ സഹോദരന് അബ്ദുള്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഇന്ന് ജസ്റ്റിസുമാരായ എ.എം ഷഫീഖ്, സോമരാജന് എന്നിവരുടെ ഡിവിഷന് ബെഞ്ച് പരിഗണിക്കും.
1995 ഏപ്രില്‍ 13നാണ് പി.വി ്അന്‍വറിന്റെ വീടിന് വിളിപ്പാടകലെ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കണ്മുന്നിലിട്ടാണ് മനാഫിനെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് അന്‍വര്‍ ഉള്‍പ്പെടെ വിചാരണ നേരിട്ട 21 പ്രതികളെയും മഞ്ചേരി സെഷന്‍സ് കോടതി 2009തില്‍ വെറുതെവിട്ടത്.
മനാഫിന്റെ പിതൃസഹോദരി ഭര്‍ത്താവായിരുന്ന സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി കുറുക്കന് ഉണ്ണിമുഹമ്മദിന്റെ സഹോദരന് കുട്ട്യാലിയുടെ 10 ഏക്കര്‍ ഭൂമി ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ച പ്രശ്നത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്‍വറിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം തമ്പടിച്ചതായി ഉണ്ണിമുഹമ്മദ് 1995 ഏപ്രില്‍ 12ന് രാത്രി മനാഫിന്റെ വീട്ടിലെത്തിയ അറിയിച്ചശേഷം മനാഫിന്റെ ഓട്ടോയില്‍ മടങ്ങിപോകുന്നതിനിടെ ഓട്ടോ തടഞ്ഞ് അന്‍വറിന്റെ സഹോദരീ പുത്രനും കേസിലെ ഒന്നാം പ്രതിയുമായ മാലങ്ങാടന് സിയാദ് ഉണ്ണി മുഹമ്മദിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതു തടഞ്ഞ മനാഫുമായി സിയാദ് ഉന്തും തള്ളുമായി. ഇതില്‍ പ്രതികാരം തീര്‍ക്കാന്‍ പിറ്റേദിവസം പി.വി അന്‍വറിന്റെയും സിയാദിന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം മനാഫിന്റെ വീട്ടിലെത്തി മനാഫിന്റെ സഹോദരി അടക്കമുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ മനാഫ് ഓട്ടോയില്‍ ഒതായി അങ്ങാടിയിലെത്തിയപ്പോള്‍ കാറിലും ജീപ്പിലും ബൈക്കുകളിലുമായെത്തിയ സംഘം മനാഫിനെ മര്‍ദ്ദിച്ചു തടയാനെത്തിയ മനാഫിന്റെ പിതാവ് ആലിക്കുട്ടിക്കും മര്‍ദ്ദനമേറ്റും. ആലിക്കുട്ടിയുടെ കണ്മുന്നിലാണ് മനാഫിനെ കുത്തികൊലപ്പെടുത്തിയത്.
പട്ടാപ്പകല്‍ രാവിലെ 11 മണിക്ക് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതി വെറുതെവിട്ടത്. നിലവിലെ ഹൈക്കോടതി ഡി.ജി.പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ) സി. ശ്രീധരന് നായരായിരുന്നു അന്ന് മനാഫ് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാനുള്ള ശ്രമമോ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മനാഫിന്റെ ബന്ധുക്കള്‍ തന്നെ ആരോപിച്ചിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചാണ് പി.വി അന്‍വര്‍ എം.എല്‍.എ ്ടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്ന ഗുരുതരമായ ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. മുന്‍ സി.ബി.ഐ അഭിഭാഷകനും ഹൈക്കോടതിയിലെ സീനിയര്‍ ക്രിമിനല്‍ അഭിഭാഷകനുമായ ശ്രീകുമാര്‍, സോയൂസ് എന്നിവരാണ് മനാഫിന്റെ സഹോദരന് റസാഖിനു വേണ്ടി ഹാജരാകുന്നത്. കേസില്‍ സര്‍ക്കാര്‍ നിലപാടായിരിക്കും നിര്‍ണായകം.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]