‘കരിപ്പൂരില്‍’ വോട്ട് പിടിക്കാന്‍ തന്ത്രം മെനഞ്ഞ് ലീഗും എസ് ഡി പി ഐയും

സന്തോഷ് ക്രിസ്റ്റി
‘കരിപ്പൂരില്‍’ വോട്ട് പിടിക്കാന്‍ തന്ത്രം മെനഞ്ഞ് ലീഗും എസ് ഡി പി ഐയും

കരിപ്പൂര്‍: ചെറിയ ഇടവേളയ്ക്കു ശേഷം കരിപ്പൂര്‍ വിമാനത്താവളത്തിലെ വികസനം വീണ്ടും ചര്‍ച്ചയാകുന്നു.  തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ കക്ഷികള്‍ വിമാനത്താവളത്തെ വീണ്ടും വോട്ട് പിടിക്കാനുള്ള മാര്‍ഗമാക്കി മാറ്റുകയാണ്.  കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗുഡ നീക്കത്തിനെതിരെ ബഹുജന പ്രക്ഷോഭത്തിനാണ് എസ് ഡി പി ഐയുടെ നീക്കം.  കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ ബലപ്പെടുത്തല്‍ പൂര്‍ത്തിയാകുന്ന മുറക്ക് തന്നെ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന  ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രവര്‍ത്തനം ഭാഗികമായി സ്തംഭിച്ച കരിപ്പൂര്‍ വിമാനത്താവളം എങ്ങനെ വോട്ടാക്കി മാറ്റാവുന്ന ചിന്തയിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും.  മലപ്പുറം ജില്ലയിലെ പ്രവാസികളേയും, അവരുടെ കുടുംബത്തേയും ഏറ്റവും ബാധിക്കുന്ന വിഷയമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസന മുരടിച്ച.  എല്ലാ തിരഞ്ഞെടുപ്പിലും ഈ വിഷയം ഉയര്‍ന്നു വരുമെങ്കിലും ഇത്തവണ തീവ്രത കൂടുതലായിരിക്കും.  കണ്ണൂര്‍ വിമാനത്താവളം കൂടി യാഥാര്‍ഥ്യമാകുന്ന മുറക്ക് കരിപ്പൂര്‍ വിമാനത്താവളത്തെ പാടെ അവഗണിക്കുമെന്ന പേടി പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുണ്ട്.  ഇ

ഈ അവസ്ഥയാക്ക് ലീഗിനെ പഴിച്ച് വോട്ട് നേടാനാണ് എസ് ഡി പി ഐ അടക്കമുള്ള പാര്‍ട്ടികളുടെ ശ്രമം.  ഇതിനെ ഒരു വൈകാരിക വിഷയമാക്കി ഉയര്‍ത്തി കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി ഈ വിഷയം ഏറ്റെടുത്തത്.

അതേസമയം ഈ വിഷയത്തില്‍ പ്രതിരോധം മെനയാനുള്ള ശ്രമത്തിലാണ് മുസ്ലിം ലീഗ്.  ഓരോ കാരണങ്ങള്‍ കണ്ടെത്തി വിമാനത്താവളത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ്.   വിമാനത്താവളത്തെ തകര്‍ക്കാന്‍  വിരുദ്ധ ലോബി പ്രവര്‍ത്തിക്കുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇവിടെത്തെ സംഭവവികാസങ്ങളെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.  ഈ വര്‍ഷത്തെ കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് കരിപ്പൂരില്‍ നിന്നാക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.

ആറു മാസം കൊണ്ടു പണി തീര്‍ക്കുമെന്ന് പറഞ്ഞ് 2015 മെയ് ഒന്നിനാണ് കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചത്. മാസങ്ങള്‍ കഴിഞ്ഞാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. പകല്‍ 12 മുതല്‍ രാത്രി എട്ടു മണിവരെ റണ്‍വേ അടച്ചിട്ടാണ് പണി നടത്തുന്നത്. പണിയുടെ പേരില്‍ വലിയ വിമാനങ്ങളെ വിലക്കുകയായിരുന്നു. ഇതോടെ 2200 ഓളം സീറ്റുകളാണ് പ്രതിദിനം കരിപ്പൂരില്‍ നിന്ന് നഷ്ടമായത്. വിമാനങ്ങള്‍ കുറഞ്ഞതോടെ കരിപ്പൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് കമ്പനികള്‍ കുത്തനെ കൂട്ടിയത് ക്രൂരമാണ്. സീസണുകള്‍ മുതലെടുത്ത് യാത്രക്കാരെ കഴുത്തറുക്കുന്ന രീതിയിലുള്ള നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിക്ക് അയച്ച കത്തില്‍ മജീദ് ആവശ്യപ്പെട്ടു.

Sharing is caring!