അഭിമന്യുവിന്റെ കൊലപാതകം വാര്‍ത്ത വളച്ചൊടിച്ചത്: എസ്.ഡി.പി.ഐ

അഭിമന്യുവിന്റെ കൊലപാതകം  വാര്‍ത്ത വളച്ചൊടിച്ചത്: എസ്.ഡി.പി.ഐ

തിരൂര്‍: മത നിരപേക്ഷത ഉയര്‍ത്തി പിടിക്കുന്നു എന്നവകാശപ്പെടുന്ന സി പി എം യത്ഥാര്‍ത്വത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഭിമന്യുവിന്റെ കൊലപാതകമെന്നും
എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി അഭിപ്രായപ്പെട്ടു.
എസ് ഡി പി ഐ നേതൃസംഗമം
‘എമര്‍ജിംഗ് മലപ്പുറം’ തിരൂര്‍ ടൗണ്‍ ഹാളില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിമന്യൂ വധം വര്‍ഗ്ഗീയമായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. കംപസ് സംഘര്‍ഷത്തിന്റെ ഭാഗമായുണ്ടായ ആ കൊലപാതകത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനാണ് സി പി എം കൊണ്ട് പിടിച്ച് ശ്രമിക്കുന്നത്.
എസ് ഡി പി ഐ നേതാക്കളെ പിടിച്ച് ഭയപ്പെടുത്തിയാല്‍ പ്രവര്‍ത്തകര്‍ പേടിച്ച് മാളത്തിലൊളിക്കും എന്ന് സര്‍ക്കാര്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ ഇനിയെങ്കിലും ആ ധാരണ മാറ്റാന്‍ സമയമായിരിക്കുന്നു എന്ന് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാവും.
സര്‍ക്കാര്‍ തീ കൊള്ളി കൊണ്ട് തല ചൊറിയുകയാണ്.ഇത് കൊണ്ടൊന്നും പാര്‍ട്ടി തകരാന്‍ പോകുന്നില്ലന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം.ഇതിലും വലിയ ആരോപണങ്ങള്‍ വന്നപ്പോഴും പാര്‍ട്ടി തളര്‍ന്നിട്ടില്ല. എസ് ഡി പി ഐ ഒരു കാര്യത്തിലും ഒളിച്ച് കളി നടത്താറില്ല.
സത്യസന്ധമായ നിലപാടുകളാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്.പാര്‍ട്ടിക്കെതിരെയുള്ള കുപ്രചരണങ്ങള്‍
വര്‍ഗ്ഗീയ അജണ്ടയോട് കൂടിയുള്ളതും രാഷ്ട്രീയ താല്‍പര്യങ്ങളോട് കൂടിയു ഉള്ളതുമാണ് എന്നത് കൊണ്ടാണ് സത്യം വിജയിച്ച് കൊണ്ടിരിക്കുന്നത്.
ഒരു കൊലപാതകത്തിലെ പ്രതികളെ പിടികൂടുക എന്നതിലപ്പുറത്തേക്ക് കാര്യങ്ങള്‍ നീക്കുന്നതിന് വിശദീകരണം നല്‍കാന്‍ മുഖ്യ മന്ത്രിക്കും സര്‍ക്കാരിനും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡണ്ട് സി പി എ ലത്തീഫ് അധ്യക്ഷനായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്,റോയി അറക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍,മുസ്തഫ കൊമ്മേരി, സംസ്ഥാന സമിതി അംഗങ്ങളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍,അഡ്വ: എ എ റഹീം,ജില്ലാ സെക്രട്ടറിമാരായ എം പി മുസ്തഫ, ടി.എം ഷൗക്കത്ത്,പി ഹംസ,
എ ബീരാന്‍ കുട്ടി,സമിതി അംഗങ്ങളായ എ സൈദലവി ഹാജി, അഡ്വ: കെ സി നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു,
എം കെ മനോജ് കുമാര്‍,,ഡോ: സി എച്ച് അഷ്‌റഫ്, ജലീല്‍ നീലാമ്പ്ര, വി ടി ഇക്‌റാമുല്‍ ഹഖ്, തുടങ്ങിയവര്‍ വിവിധ സെക്ഷനുകളില്‍ ക്ലാസെടുത്തു. സമാപന സെക്ഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് സാദിഖ് നടത്തി നടുത്തൊടി അധ്യക്ഷനായിരുന്നു.എ കെ അബ്ദുല്‍ മജീദ് സ്വാഗതവും കെ പി അലവി നന്ദിയും പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകം വാര്‍ത്ത വളച്ചൊടിച്ചത്:
പി.അബ്ദുല്‍ മജീദ് ഫൈസി

മലപ്പുറം : അഭിമന്യുവിന്റെ കൊലപാതകം എസ്.ഡി.പി.ഐ ഏറ്റെടുത്തുവെന്നും സ്വയം രക്ഷക്ക് വേണ്ടിയാണിത് ചെയ്തതെന്ന് ഞാന്‍ സമ്മതിച്ചതായും ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്.
ഇന്ന് രാവിലെ മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ കൊലപാതകത്തോടും കാമ്പസ് ഫ്രണ്ടിനോടുമുള്ള പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥി നേതാവിന്റെ കൊലപാതകത്തെ അപലപിച്ചതിനോടൊപ്പം അതിലേക്ക് നയിച്ച സാഹചര്യങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് ഞാന്‍ ചെയ്തത്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് മഹാരാജാസിലുണ്ടായത് ഏകപക്ഷീയാക്രമണമല്ലെന്നും നൂറോളം വരുന്ന എസ്.എഫ്.ഐക്കാരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് അഭിമന്യുവിന് കുത്തേറ്റതെന്ന് സംശയമുണ്ടെന്നും അത് കൂടി പോലീസ് അന്വേഷണ വിധേയമാക്കണമെന്നുമാണ് ഞാന്‍ പറഞ്ഞത്. വാക്കുകള്‍ വളച്ചൊടിച്ച് സംസ്ഥാന പ്രസിഡന്റിനെ ഉദ്ധരിച്ച് കൊണ്ട് തന്നെ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് സംഘര്‍ഷം വ്യാപിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. മുന്‍ വിധിയോടെയും രാഷ്ട്രീയ ലക്ഷ്യത്തോടെയും പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധം വാര്‍ത്ത നല്‍കാതിരിക്കുവാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

വിദ്യാര്‍ത്ഥി നേതാവിന്റെ കൊലപാതകം;
സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള നീക്കം അപലപനീയം-എസ്.ഡി.പി.ഐ

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തെയും അതിന്റെ ഉത്തരവാദിത്തം എസ്.ഡി.പി.ഐക്ക് മേല്‍ കെട്ടിവെച്ച് സംസ്ഥാനത്തെങ്ങും സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള സി.പി.എം നീക്കത്തെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് അപലപിച്ചു. പാര്‍ട്ടിയുടെ കൊടികളും ബോര്‍ഡുകളും നശിപ്പിക്കുന്നത് ബോധപൂര്‍വ്വമായ ഗൂഢാലോചനയുടെ ഭാഗമാണ്.
വൈകാരിക സാഹചര്യം മുതലെടുത്ത് വില കുറഞ്ഞ രാഷ്ട്രീയ താല്‍പ്പര്യം നടപ്പിലാക്കുന്നതിന് പകരം കലാലയങ്ങള്‍ സംഘര്‍ഷഭരിതമാക്കുന്നതില്‍ തങ്ങളുടെ പങ്കിനെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ സി.പി.എം തയ്യാറാവേണ്ടതുണ്ട്. കാംപസ് ഫ്രണ്ട് അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് സംസ്ഥാനത്തെ പല കാംപസുകളിലും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും അവരുടെ പ്രവര്‍ത്തകരെയും നേതാക്കളെയും മാരകമായി അക്രമിക്കുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയാണ് മഹാരാജാസ് കോളേജിലുണ്ടായത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ രക്തംപുരണ്ട സംഘടനയാണ് എസ്.എഫ്.ഐ. അവരുടെ അഹങ്കാരവും ആധിപത്യ മനോഭാവുമാണ് കാംപസുകളെ സംഘര്‍ഷഭരിതമാക്കിക്കൊണ്ടിരിക്കുന്നത്.
കാംപസ് ഫ്രണ്ട് എസ്.ഡിപി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയല്ല. എന്നാല്‍ ഏതൊരു സംഘടനയുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് വേണ്ടി പാര്‍ട്ടി നിലകൊള്ളും. കയ്യൂക്ക് കാണിക്കുന്നവര്‍ക്ക് മാത്രം സംവരണം ചെയ്തതല്ല സ്വാതന്ത്ര്യം. കലാലയങ്ങളിലും പുറത്തും സ്വതന്ത്രമായ ആശയവിനിമയത്തിന് പോലീസ് സംരക്ഷണമൊരുക്കണം. കൊലപാതകത്തിന് കാരണമായ മുഴുവന്‍ സാഹചര്യങ്ങളും പരിശോധിക്കുവാനും മുന്‍വിധികളില്ലാത്ത നിയമനടപടിക്കും ആഭ്യന്തരവകുപ്പ് തയ്യാറാവണം. കാര്യങ്ങള്‍ വ്യക്തത വരുന്നതിന് മുമ്പ് വിചാരണയും വിധിപ്രസ്താവവും നടത്തുന്നത് നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ സഹായകമാവുകയുള്ളൂ.
കോളേജുകളില്‍ പുതിയ അധ്യയന വര്‍ഷമാരംഭിക്കുന്ന ദിവസം തന്നെ ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ ദാരുണ മരണം സംഭവിച്ചത് ദുഃഖകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sharing is caring!