സി ബി എസ് ഇ ശിരോവസ്ത്ര നിരോധനം പിന്‍വലിച്ചു

സി ബി എസ് ഇ ശിരോവസ്ത്ര നിരോധനം പിന്‍വലിച്ചു

മലപ്പുറം: സി ബി എസ് ഇ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഏര്‍പ്പെടുത്തിയ ശിരോവസ്ത്ര നിരോധനത്തില്‍ ഇളവുകള്‍ അനുവദിച്ച് ഉടന്‍ തന്നെ ഉത്തരവിറക്കുമെന്ന് സി ബി എസ് ഇ ചെയര്‍മാന്‍ വൈ എസ് കൈ സേഷു കുമാര്‍.  എം പിമാരായ ഇ ടി മുഹമ്മദ് ബഷീറിന്റെയും, പി വി അബ്ദുല്‍വഹാബിന്റെയും നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  സി ബി എസ് ഇ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് എത്തുന്ന കുട്ടികള്‍ ശിരോവസ്ത്രവും, കൈ പൂര്‍ണമായി മറക്കുന്ന വസ്ത്രവും ധരിക്കരുതെന്ന് സി ബി എസ് ഇ ഉത്തരവ് ഇറക്കിയിരുന്നു.

ശിരോവസ്ത്ര നിരോധനം പിന്‍വലിക്കുന്ന കാര്യത്തില്‍ അനുകൂലമായ നിലപാട് സി ബി എസ് ഇ ചെയര്‍മാന്റെ ഭാഗത്തു നിന്ന് ലഭിച്ചെന്ന് പി വി അബ്ദുല്‍വഹാബ് എം പി അറിയിച്ചു.  ഇത് സംബന്ധിച്ച ഔദ്യോഗിക നിര്‍ദേശം ഉടന്‍ തന്നെ അതത് സെന്ററുകള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തീരൂമാനപ്രകാരം പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുന്നേ ശിരോവസ്ത്രം ധരിക്കുന്ന കുട്ടികള്‍ ഹാജരാകണം.  വനിതാ ഇന്‍വിജിലേറ്റര്‍ ഇവരുടെ ശിരോവസ്ത്രം അഴിച്ച് പരിശോധിച്ച ശേഷം പരീക്ഷയ്ക്ക് സഹായിക്കുന്ന വസ്തുക്കള്‍ ഒന്നും തന്നെ ശരീരത്തില്‍ ഒളിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഇവരെ ശിരോവസ്ത്രം ധരിച്ചു തന്നെ പരീക്ഷ എഴുതാന്‍ അനുവദിക്കും.

ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ട കുട്ടികളുടെ ഭാഗത്തു നിന്നും കനത്ത പ്രതിഷേധമാണ് വസ്ത്ര നിയന്ത്രണത്തിനെതിരെ ഉണ്ടായത്.  ഇത് സംബന്ധിച്ച് ധാരാളം പരാതികളാണ് ഓരോ ദിവസവും ഉയര്‍ന്നിരുന്നത്.  എം എസ് എഫ്, എം എസ് എം, ഐ എസ് ഒ, ഹരിത, ജി ഐ ഒ എന്നീ മുസ്ലിം വിദ്യാര്‍ഥി സംഘടനകള്‍ സംയുക്തമായി ഇതിനെതിരെ പോരാട്ടത്തിനിറങ്ങുകയായിരുന്നു.  ശിരോവസ്ത്ര നിരോധനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയുടെ ഉത്തരവും ലഭിച്ചിട്ടുണ്ടെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫ് അലി അറയിച്ചു.

ടി പി അഷ്‌റഫ് അലി, എം എസ് എം സംസ്ഥാന പ്രസിഡന്റ് മുസ്തഫ തന്‍വീര്‍, ട്രഷറര്‍ മുഹമ്മദ് അമീര്‍, എസ് ഐ ഒ സംസ്ഥാന സെക്രട്ടറി ലിംസീന്‍ അലി എന്നിവരും എം പിമാരോടൊപ്പം സി ബി എസ് ഇ ചെയര്‍മാനെ കണ്ടിരുന്നു.

Sharing is caring!