ആളൂരിലെ തോല്‍പിച്ച മലപ്പുറത്തുകാരി വക്കീല്‍ ഇപ്പോള്‍ പോക്‌സോ കേസ് പ്രതിക്കു വാങ്ങിച്ചു നല്‍കിയത് 64 വര്‍ഷം തടവും 1,70,000 രൂപ പിഴയും

ആളൂരിലെ തോല്‍പിച്ച മലപ്പുറത്തുകാരി വക്കീല്‍ ഇപ്പോള്‍ പോക്‌സോ കേസ് പ്രതിക്കു വാങ്ങിച്ചു നല്‍കിയത് 64 വര്‍ഷം തടവും 1,70,000 രൂപ  പിഴയും

മലപ്പുറം: അഡ്വ. ആളൂരിലെ തോല്‍പിച്ച മലപ്പുറത്തുകാരി വക്കീല്‍ ഇപ്പോള്‍ പോക്‌സോ കേസ് പ്രതിക്കു വാങ്ങിച്ചു നല്‍കിയത് 64 വര്‍ഷം തടവും 1,70,000 രൂപ പിഴയും. മലപ്പുറത്ത് മുന്നുവര്‍ഷത്തോളം ഏഴാംക്ലാസുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 64 വര്‍ഷം തടവും 1,70,000 രൂപ പിഴയും. നേരത്തെ അഡ്വ. ആളൂരിനെ തോല്‍പിച്ച് പോക്സോ കേസ് പ്രതിയായ 38കാരന് 80വര്‍ഷം തടവു വാങ്ങിച്ചു നല്‍കിയ പബ്ലിക് പ്രോസിക്യൂട്ടര്‍
സപ്ന പി പരമേശ്വരത്താണ് ഈകേസിലും പ്രതിക്കു അര്‍ഹമായി ശിക്ഷവാങ്ങിച്ചു നല്‍കിയത്
ഏഴാം ക്ലാസു മുതല്‍ ഒമ്പതു ക്ലാസുവരെ പഠിക്കുന്ന സമയത്താണ് പരാതിക്കാരിയെ സംരക്ഷിക്കുകയും സുരക്ഷിതത്വം കൊടുക്കുകയും ചെയ്യേണ്ടതായ രണ്ടാനച്ഛനായ 45കാരനായ പ്രതി പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
2019 മുതല്‍ 2021 നവംബര്‍ മാസം വരെയാണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ മാതാവിനും ഇയാളെ ഭയമാണ്.
സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്തതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കിയിരുന്നു.
പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍കുമാറാണ് പ്രതിയെ ശിക്ഷിച്ചത്.

2022 ആഗസ്റ്റ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് വെറും ആറു മാസം കൊണ്ടു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ കാലയളവില്‍ പ്രതിക്കു ജാമ്യപോലും ലഭിച്ചതുമില്ല. പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി.കെ. നൗഷാദ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സി അലവിയാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ സപ്ന പി പരമേശ്വരത് ഹാജരായി പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിനിലെ എസ്.സി.പി.ഒ സൗജത് പ്രോസീക്യൂഷനെ സഹായിച്ചു. പ്രതി പെണ്‍കുട്ടിയോട് ക്രൂരമായാണ് പെരുമാറിയിരുന്നത്. സംഭവത്തെ തുടര്‍ന്നു പഠനത്തില്‍ പിന്നാക്കം പോയി പെണ്‍കുട്ടിയോട് ക്ലാസ് ടീച്ചര്‍ സംസാരിച്ചപ്പോഴാണ് കുട്ടി ആദ്യമായ ക്രൂരകൃത്യങ്ങള്‍ തുറന്നു പറഞ്ഞത്. തുടര്‍ന്നു ടീച്ചര്‍ സ്‌കൂള്‍ അധികൃതരേയും തുടര്‍ന്ന് ചൈല്‍ഡ് ലൈനിനേയും വിവരം അറിയിക്കുകയായിരുന്നു.

പ്രതിക്ക് ജാമ്യംപോലും ലഭിക്കാതെ വെറും ആറു മാസം കൊണ്ടു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പോലീസിനോടൊപ്പം തന്നെ വലിയ കൈയടി നേടുന്നത് പബ്ലിക് പ്രോസീക്യൂട്ടര്‍ സപ്ന പി പരമേശ്വരത്തുമാണ്.
മാസങ്ങള്‍ക്കു മുമ്പു ഒന്‍പതും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പലതവണ ലൈഗീകമായി പീഡിപ്പിച്ചകേസില്‍ പ്രതിയായ 38കാരന് രണ്ട് ഇരട്ട ജീവപര്യന്തവും പിഴയും വാങ്ങിച്ചു നല്‍കിയതും ഇതെ സ്പെഷല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍തന്നെയാണ്.
അന്നത്തെ പ്രതിക്കു 80വര്‍ഷം തടവാണു ഈ വനിതാ അഭിഭാഷക വാങ്ങിച്ചു നല്‍കിയത്. പോക്സോകേസില്‍ പ്രതികള്‍ പുല്ലുപോലെ ജാമ്യത്തിലിറങ്ങിപ്പോകുമ്പോള്‍ വന്‍ സാമ്പത്തിക ശേഷിയുള്ള പ്രതി, പ്രസിദ്ധിയും അതുപോലെ കുപ്രസിദ്ദിയിലൂടേയും പേരുകേട്ട അഡ്വ. ബി.എ. ആളൂര്‍ തന്നെ വാദിക്കാനായി എത്തിച്ചിട്ടും കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷതന്നെയാണു അന്നു പ്രതിക്കുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ സപ്ന പി. പരമേശ്വരത്തിന്റെ വാദത്തിലൂടെ ലഭിച്ചത്. പെരിന്തല്‍മണ്ണ സ്വദേശിയും നിലവില്‍ കോഴിക്കോട്ടെ താമസക്കാരിയുമാണ് സപ്ന പി. പരമേശ്വരത്ത്.

ഒന്‍പതും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബ്(38)നെയാണ് ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി അനില്‍കുമാറാണ് വിധി പറഞ്ഞത്. 2016-ല്‍ പെരിന്തല്‍മണ്ണ പോലീസാണ് രണ്ട് കേസുകളായി രജിസ്റ്റര്‍ ചെയ്തത്. ഒന്‍പതുകാരിയുടെ കേസില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഇതില്‍തന്നെ ഐ.പി.സി. യിലെ രണ്ട് വകുപ്പുകള്‍ പ്രകാരം പത്തും ഏഴും വര്‍ഷങ്ങള്‍ തടവും പതിനായിരം രൂപവീതം പിഴയുമാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവക്കുള്ള വകുപ്പുകളനുസരിച്ചാണിത്. പ്രോസികൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

രണ്ടാമത്തെ കേസിലും പോക്സോ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുമിട്ടു. ഐ.പി.സി. പ്രകാരം ഇതിലും പത്ത്, ഏഴ് വര്‍ഷങ്ങള്‍ തടവും പതിനായിരം രൂപവീതം പിഴയുമുണ്ട്. പിഴസംഖ്യ കുട്ടികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം. ഇതില്‍ 20 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.പെരിന്തല്‍മണ്ണ സ്വദേശിനിയായ സപ്ന പി. പരമേശ്വരത്ത് പെരിന്തല്‍മണ്ണയില്‍തന്നെയാണു ജനിച്ചതും വളര്‍ന്നതുമെല്ലാം തുടര്‍ന്നു അടുത്തിടെയാണു മകള്‍ മേഖലയോടൊപ്പം താല്‍ക്കാലികമായി കോഴിക്കോട്ടേക്കു താമസം മാറ്റിയത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുനര്‍ജനി ഓര്‍ഗനൈസേഷന്റെ ഫൗണ്ടര്‍ മെമ്പര്‍കൂടിയാണ് സപ്ന. 20വര്‍ഷമായി അഭിഭാഷക മേഖലയിലുള്ള സപ്ന 11വര്‍ഷം മുമ്പാണു കുട്ടികളുടെയും സ്ത്രീകളുടേയും അവകാശ സംരക്ഷണത്തിനും, നിയമപോരാട്ടങ്ങള്‍ക്കു സഹായിക്കാനുമായി പുനര്‍ജനി എന്ന പേരില്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിക്കുന്നത്. 2016ല്‍ ഗര്‍ഭിണിയും പീഡനത്തിനിരയാവുകയും ചെയ്ത പ്രായപൂര്‍ത്തിയാകാത്ത ബംഗ്ളാദേശി പെണ്‍കുട്ടിയെ യാത്രരേഖകളുടെ കുറവ് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ ജയിലിലടച്ചപ്പോള്‍ ഇവരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പുനര്‍ജനിയുടെ നേതൃത്വത്തില്‍ നടത്തിയതു വലിയ പോരാട്ടം തന്നെയായിരുന്നു. 16കാരിയും ഗര്‍ഭിണിയുമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുതിര്‍ന്നവരുടെ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. പുനര്‍ജനി നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നും, സെക്സ്റാക്കറ്റുകളുടെ കൈയില്‍വീണതാണെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുന്നത്. തുടര്‍ന്നു ബംഗളാദേശില്‍നിന്നും ഒരു നിയമവിദഗ്ധന്റെ കൂടി സഹായത്തോടെയാണ് സപ്നയുടെ പുനര്‍ജനി ടീം പെണ്‍കുട്ടി നിയമപരമായി മോചിപ്പിച്ചു ബംഗളാദേശിലേക്കു തന്നെ തിരിച്ചെത്തിച്ചത്.

ഇതിനു പിന്നാലെ സപ്നയും ടീം നടത്തിയ അന്വേഷത്തില്‍ ബംഗളാദേശില്‍നിന്നും പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ കേരളത്തിലേക്കു ലൈംഗിക തൊഴിലിനായി എത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. 12 ഉം 13ഉം വയസ്സ് പ്രായമുള്ള മൂന്നു ബംഗളാദേശി കുട്ടികളെ കേരളത്തിലെത്തിലെത്തിച്ച് വര്‍ഷങ്ങളോളം ലൈംഗിക തൊഴിലിന് ഉപയോഗിച്ചതായും കണ്ടെത്തി. ഈപെണ്‍കുട്ടിളെ പോലീസ് പിടികൂടിയതിനെ തുടര്‍ന്നു പുനര്‍ജനിയുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തി അന്വേഷിച്ചപ്പോഴാണു സെക്സ് റാക്കറ്റുകളുടെ കഥ പുറത്തുവരുന്നത്. ബംഗ്ളാദേശിലെ നിര്‍ധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് കേരളത്തില്‍ ജോലി വാഗ്ദാനംചെയ്ത് ആദ്യം മുംബൈയിലേക്കും ശേഷം ബാംഗ്ളൂരുവിലേക്കും അവിടേ നിന്നും കോഴിക്കോട് താമരശ്ശേരിയിലേക്കും എത്തിക്കുന്നതായി വിവരം അറിയുന്നത്. ഇത്തരം കേസുകളില്‍പെടുന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടി കോടതിയില്‍ ശബ്ദിക്കാന്‍ ആരും തന്നെയില്ലാത്തതിനാല്‍ ഇവരുടെ കേസുകള്‍ അനന്താമായി നീണ്ടുപോകുന്നതും പതിവായിരുന്നു. പ്രതികള്‍ വിചാരണക്കു ഹാജരാകാതെ വരുന്നതും പതിവായിരുന്നു. തുടര്‍ന്നു സപ്നയും പുനര്‍ജനിയുടേയും ഇടപെടലുകള്‍ മൂലം കോഴിക്കോട്ടെ ഇത്തരം കേസുകള്‍ക്കു പര്യവസാനമുണ്ടാക്കാന്‍ സാധിച്ചു. ഇത്തരത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനാല്‍ തന്നെ നിരവധി ഭീഷണികളും സപ്നക്കുവരാറുണ്ട്. അടുത്തിടെ പേരുവെളിപ്പെടുത്താത്ത ഒരു തെറിക്കത്തും പോസ്റ്റലായി വന്നു.
സാമൂഹ്യ നന്മ ലക്ഷ്യമാക്കി നിരവധി ഇടപെടലുകള്‍ നടത്തുന്ന സപ്ന പക്ഷെ തന്റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാക്കാനോ മാധ്യമങ്ങളില്‍ വാര്‍ത്തയാകുവാനോ താല്‍പര്യം കാണിക്കാറുമില്ല. തന്റെ പ്രവത്തന മേഖലയിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സംതൃപ്തിയോടു കൂടി ജോലിചെയ്യണമെന്ന ആഗ്രഹം മാത്രമാണു സ്പെഷല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ക്കുള്ളത്.

Sharing is caring!