കാശ്മീരില്‍ മരിച്ച മലപ്പുറത്തെ സൈനീകന്‍ കെ.ടി. നുഫൈലിന്റെ ഭൗതിക ശരീരം നാട്ടിലെത്തി. മലപ്പുറം കലക്ടര്‍ ഏറ്റുവാങ്ങി

കാശ്മീരില്‍ മരിച്ച മലപ്പുറത്തെ സൈനീകന്‍ കെ.ടി.  നുഫൈലിന്റെ ഭൗതിക ശരീരം നാട്ടിലെത്തി. മലപ്പുറം കലക്ടര്‍ ഏറ്റുവാങ്ങി

മലപ്പുറം: ജമ്മു -കശ്മീരിലെ ലഡാക്കില്‍ മരണമടഞ്ഞ മലയാളി സൈനികന്‍ കെ.ടി. നുഫൈല്‍ (26) ഭൗതിക ശരീരം ഇന്നു രാത്രി എട്ടുമണിക്ക് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. വിമാനത്താവളത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍, ഭൗതിക ശരീരം ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍, എയര്‍പോര്‍ട്ട് അതോറിട്ടി ഡയറക്ടര്‍, സി.ഐ.എസ്.എഫ് കാമാന്‍ഡര്‍, തുടങ്ങിയവര്‍ ഭൗതിക ശരീരത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചു.

കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സൂക്ഷിക്കുന്ന ഭൗതിക ശരീരം ഞായറാഴ്ച്ച രാവിലെ ആംബുലന്‍സില്‍ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുനിയില്‍ കൊടവങ്ങാടേക്ക് കൊണ്ടുപോകും. വിവാഹവുമായി ബന്ധപ്പെട്ട് ലീവിലെത്തിയ നുഫൈല്‍ ജനുവരി 22 നാണ് ലഡാക്കിലെ സൈനീക ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ജോലിക്കിടയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണത്തിന് കീഴടങ്ങി.

നുഫൈല്‍ എട്ടുവര്‍ഷമായി ആര്‍മി പോസ്റ്റല്‍ സര്‍വിസില്‍ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. അസം, മേഘാലയ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം ഒന്നരവര്‍ഷം മുമ്പാണ് ലഡാക്കിലെത്തിയത്. ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനി മിന്‍ഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ ശേഷം ജനുവരി 22നാണ് ലഡാക്കിലേക്ക് മടങ്ങിയത്.

വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദര്‍ശനത്തിന് വെച്ച ശേഷം കുനിയില്‍ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളുടെ ഖബറടക്കും.പരേതനായ മുഹമ്മദ് കുഞ്ഞാനാണ് പിതാവ്, മാതാവ് ആമിന. സഹോദരങ്ങള്‍ ഫൗസിയ, ശിഹാബുദ്ദീന്‍, മുഹമ്മദ് ഗഫൂര്‍, സലീന, ജസ്‌ന.

Sharing is caring!