സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍

സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍

മലപ്പുറം: വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ബന്ധമുണ്ടെന്നും ഈ പാര്‍ട്ടികള്‍ക്ക് കോട്ടം ഉണ്ടാക്കുന്ന ഒരു കാര്യവും സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നവര്‍ അത് നടത്തട്ടെയെന്നും ഒരു വ്യക്തിയെയോ ഒരു പാര്‍ട്ടിയെയോ വിഷമിപ്പിക്കുന്ന തരത്തില്‍ സമസ്ത പ്രസ്താവന നടത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട തീരുമാനം പിന്‍വലിക്കുന്ന നടപടികള്‍ വേഗത്തിലാക്കണം.
കേരളത്തിലെ മുസ്ലിംസംഘടനകളുമായി ചര്‍ച്ച നടത്തി വേണ്ടത് ചെയ്യുമെന്നാണ് മുഖ്യമന്ത്രി വാക്കുനല്‍കിയത്. അത് വേഗത്തില്‍ തന്നെ നടത്തണമെന്നാണ് സമസ്തയുടെ ആവശ്യം. ഇല്ലെങ്കില്‍ പ്രതിഷേധത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം അരീക്കോട് സമസ്ത ഗോള്‍ഡന്‍ ജൂബിലി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍. വഖഫ് വിവാദത്തില്‍ പള്ളികളില്‍ പ്രതിഷേധം നടത്തേണ്ടെന്ന തീരുമാനം താന്റേതുമാത്രമല്ല. സമസ്ത ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പ്രതികരണം നടത്തിയത്. വിഷയത്തില്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായും സംസാരിച്ചിരുന്നു. പള്ളികളില്‍ ഇത്തരം പരിപാടികള്‍ നടത്തുന്നത് ശരിയല്ലെന്നു രണ്ടുതവണ അദ്ദേഹത്തെ അറിയിച്ചു. സമസ്തയ്ക്കു നേരെയുള്ള കുപ്രചാരണങ്ങള്‍ എല്ലാവരും തള്ളണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.
വഖഫ് വിവാദങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പള്ളികളില്‍ അത്തരം സംസാരങ്ങള്‍ വേണ്ടെന്നു പറഞ്ഞത്.
വിവാദം നിലനില്‍ക്കുമ്പോള്‍ ആ വിഷയം ചര്‍ച്ച ചെയ്യുന്നത് നല്ലതല്ല. ചര്‍ച്ച ചെയ്ത ശേഷമാണ് എല്ലാ വിഷയങ്ങളിലും സമസ്ത പ്രസ്താവന നടത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

 

Sharing is caring!