സമുദ്ര മത്സ്യ ബന്ധന നിയമം;സമഗ്ര വികസനത്തിനാവണം: ഇ. ടി. മുഹമ്മദ് ബഷീർ എം.പി

സമുദ്ര മത്സ്യ ബന്ധന നിയമം;സമഗ്ര വികസനത്തിനാവണം: ഇ. ടി. മുഹമ്മദ് ബഷീർ എം.പി

സമുദ്ര മത്സ്യ ബന്ധന നിയമം മത്സ്യ തൊഴിലാളികളുടെയും, തീരപ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന്‌ കൂടി പര്യാപ്തമാകണമെന്ന് മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ് ബഷീർ എം.പി, എം. പി അബ്ദുസ്സമദ് സമദാനി എം.പി എന്നിവർ ഇന്ന് പാർലമെന്റ് അനക്സിൽ ഫിഷറീസ്, ഡയറി, കൃഷി വകുപ്പ് മന്ത്രിമാർ വിളിച്ചുകൂട്ടിയ തീരദേശ എം.പി മാരുടെ യോഗത്തിൽ ആവശ്യപ്പെട്ടു.
കാലാവസ്ഥ വ്യതിയാനങ്ങൾ മത്സ്യ ബന്ധന മേഖലയിൽ വരുത്തുന്ന മാറ്റങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം. യന്ത്രവത്കൃത യാനങ്ങളും പരമ്പരാഗത ബോട്ടുകളും നിർവ്വചിക്കുമ്പോൾ വസ്തുതകൾ കൃത്യമായി കണക്കിലെടുക്കണം.
ലൈസൻസ് നൽകുമ്പോൾ ബോട്ടിലായാലും, വഞ്ചിയിലായിരുന്നാലും പോകുന്ന മത്സ്യ തൊഴിലാളികളെല്ലാം അതിന്റെ ഉടമകൾ ആയിരിക്കില്ല. ചിലപ്പോൾ വാടകക്ക്‌ എടുക്കുന്നവരായായിരിക്കും. ഇതും പരിഗണിക്കേണ്ടതുണ്ട്.
ഈ ബില്ല് ലോക്സഭയിൽ വരുന്നതിനു മുൻപ് ബന്ധപ്പെട്ടവരുമായും പ്രത്യേകിച്ചും മത്സ്യതൊഴിലാളി പ്രതിനിധികളുമായും വിശദമായി ചർച്ച ചെയ്യണമെന്നും എംപി മാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാർച്ച്‌ മാസം നടന്ന പാർലിമെന്റ് സെഷനിൽ  ഇക്കാര്യം  ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി ഉന്നയിച്ചിരുന്നു.

Sharing is caring!