ആര്‍എസ്എസിനെതിരെ സര്‍ക്കാര്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കരുതെന്ന് കെ.പി.എ മജീദ്

ആര്‍എസ്എസിനെതിരെ സര്‍ക്കാര്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കരുതെന്ന് കെ.പി.എ മജീദ്

കോഴിക്കോട്: സ്വതന്ത്ര്യ സമരത്തില്‍ രക്തം കൊണ്ട് ഊര്‍ജം പകര്‍ന്ന കേരളത്തിലെ പൊതുവിദ്യാലയത്തിന്റെ മുറ്റത്തെത്തി നിയമവാഴ്ചയെ വെല്ലുവിളിക്കുമ്പോള്‍ ആര്‍എസ്എസിനെതിരെ സര്‍ക്കാര്‍ അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സി.പി.എമ്മും ബിജെപിയും പരസ്പര ധാരണയോടെ നീങ്ങുകയാണ്. ഇതാണ് സംഘ്പരിവാറിന് കേരളത്തില്‍ എന്തുമാകമെന്ന അവസ്ഥയുണ്ടാക്കിയത്. വിഷയത്തിന്റെ ഗൗരവം സര്‍ക്കാര്‍ ഉള്‍കൊള്ളണം. നടപടി സ്വീകരിക്കാതെ പതിവ് ഒത്തുതീര്‍പ്പിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ചുവടുമാറ്റിയാല്‍ നിയമപോരാട്ടത്തിലൂടെ നേരിടുമെന്നും മജീദ് പറഞ്ഞു.

രാഷ്ട്രീയ നേതാവ് മാത്രമായ മോഹന്‍ ഭാഗവത് തന്നെ പതാക ഉയര്‍ത്തണെന്ന് വാശിപിടിച്ച മാനേജ്‌മെന്റിനും പ്രധാനധ്യാപകനുമെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച ആര്‍.എസ്.എസ് തലവനോടുള്ള മൃദു സമീപം അംഗീകരിക്കാനാവില്ല.

സംഘ്പരിവാറിന്റെ ദേശീയതയും രാജ്യസ്‌നേഹവും കപടമാണ്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ ചെയ്തികള്‍ ഇതാണ് വ്യക്തമാക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ വിലക്ക് ലംഘിച്ച് രാജ്യത്തിന്റെ നിയമവാഴ്ചയെ വെല്ലുവിളിച്ചവര്‍ ഇന്ത്യന്‍ ഭരണഘടനയും നീതിന്യായ സംവിധാനങ്ങളും അംഗീകരിക്കുന്നില്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്. ദേശീയ ഗാനത്തിന് പകരം വന്ദേമാതരം പാടിയത് ദേശീയ പതാകയെ അപമാനിക്കലാണ്. രാജ്യത്താകെ ജനകോടികള്‍ പതാക വാനിലുയര്‍ത്തി ദേശീയ ഗാനം ആലപിച്ചപ്പോള്‍ വിവാദത്തിന്റെയും നിയമലംഘനത്തിന്റെയും ചടങ്ങാണ് പാലക്കാട് മുത്താംന്തറയില്‍ കൊണ്ടാടിയത്. സ്വാതന്ത്ര്യ സമര രണാങ്കണത്തില്‍ ബ്രിട്ടീഷുകാരുടെ ഒറ്റുകാരും കാര്യസ്ഥരുമായി നിന്നവര്‍ 2002 വരെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ നിന്ന് മുഖം തിരിച്ചു നിന്നതിന്റെ മറ്റൊരു പതിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

 

Sharing is caring!