നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ രാത്രി ഗതാഗതത്തിന് അനുമതി; രണ്ടുമാസത്തിനുള്ളില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍  രാത്രി ഗതാഗതത്തിന് അനുമതി;   രണ്ടുമാസത്തിനുള്ളില്‍ ട്രെയിന്‍  സര്‍വീസ് ആരംഭിക്കും

നിലമ്പൂര്‍: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാത രാത്രി ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ ഉത്തരവ് ഇറങ്ങിയതോടെ കേരളത്തിലെ ഹരിത ഇടനാഴിയായി അറിയപ്പെടുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ ദീര്‍ഘ ദൂര യാത്രക്കാര്‍ അടക്കമുള്ളവരുടെ ഏറെ നാളായുള്ള മുറവിളികള്‍ക്ക് പരിഹാരമാകുന്നു. പാതയിലെ രാത്രികാല ഗതാഗതത്തിനു കഴിഞ്ഞ ദിവസം അനുമതി നല്‍കിയ ദക്ഷിണ റെയില്‍വേ തുടര്‍ നടപടി സ്വീകരിക്കാന്‍ പാലക്കാട് ഡിവിഷനു നിര്‍ദേശം നല്‍കി. രണ്ടു മാസത്തിനുള്ളില്‍ ഇത്വഴി രാത്രി റെയില്‍ ഗതാഗതം നിലവില്‍ വരുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസിന്റെ നേത്യത്വത്തിലുള്ള സംഘം കഴിഞ്ഞയാഴ്ച നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാത സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണു ഉത്തരവ് ഇറങ്ങിയത്. നിലവില്‍ കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകളില്‍ രാത്രി യാത്രയില്ലാത്ത ഏക സെക്ഷനാണ് നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാത.

രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ഈ പാതയില്‍ സര്‍വീസില്ല. ഇത് തിരുവനന്തപുരത്തേക്ക് അടക്കം യാത്ര ചെയ്യുന്നവര്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. നിലവില്‍ രാത്രി 8.50ന് നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി രാജ്യറാണി എക്സ്പ്രസും രാത്രി 9.20ന് നിലമ്പൂരില്‍ എത്തുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചറുമാണു രാത്രി സമയത്ത് ഈ പാതയിലൂടെയുള്ള അവസാനത്തെ ട്രെയിന്‍. രാത്രികാല സര്‍വീസ് ആരംഭിക്കുമ്പോള്‍ ആദ്യം ഗുണം ലഭിക്കുന്നതു കൊച്ചുവേളി നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസിലെ യാത്രക്കാര്‍ക്കാണ്. ദിവസവും പുലര്‍ച്ചെ 4.30ന് ഷൊര്‍ണൂരില്‍ എത്തുന്ന ട്രെയിന്‍ നിലവില്‍ രാവിലെ 7.50ന് ആണ് നിലമ്പൂരിലെത്തുക. രാവിലെ 6 വരെ പാത അടഞ്ഞു കിടക്കുന്നതാണ് കാരണം. രാജ്യറാണി മണിക്കൂറുകളോളം ഷൊര്‍ണൂരില്‍ പിടിച്ചിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. രാത്രി ഗതാഗതം തുടങ്ങുന്നതോടെ പുലര്‍ച്ചെ 5.30ന് തന്നെ രാജ്യറാണി നിലമ്പൂരിലെത്തുകയും ചെയ്യും.

Sharing is caring!