മലപ്പുറത്ത് ലെഗ്ഗിങ്സ് ധരിച്ചെത്തിയ അധ്യാപികയോട് ഹെഡ്മിസ്ട്രസ് മോശമായി പെരുമാറി

മലപ്പുറത്ത്  ലെഗ്ഗിങ്സ് ധരിച്ചെത്തിയ അധ്യാപികയോട് ഹെഡ്മിസ്ട്രസ് മോശമായി പെരുമാറി

മലപ്പുറം: മലപ്പുറത്ത് ലെഗ്ഗിങ്സ് ധരിച്ചെത്തിയ അധ്യാപികയോട് സ്‌കൂള്‍ പ്രധാനധ്യാപിക മോശമായി പെരുമാറിയെന്ന് പരാതി. മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ യുപി സ്‌കൂള്‍ അധ്യാപികയായ സരിത രവീന്ദ്രനാഥാണ് ഹെഡ്മിസ്ട്രസ് റംലത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സരിത ലെഗ്ഗിങ്സ് ധരിക്കുന്നതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ‘ശരിയായി വസ്ത്രം’ധരിക്കാത്തതെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞതായി ഡിഎംഒയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കുന്നില്ലെന്ന് ഞാന്‍ അവരോടെങ്ങനെ പറയും. നിങ്ങള്‍ ഇത്തരത്തിലുള്ള വസ്ത്രമല്ലേ ധരിക്കുന്നത്.’ എന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞുവെന്നാണ് പരാതി. ആദ്യം പറഞ്ഞത് തമാശയായിട്ടാണ് എടുത്തത്. എന്നാല്‍ അധ്യാപികമാര്‍ക്ക് ഏകീകൃത വസ്ത്രം ഉണ്ടോയെന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ ധരിക്കുന്ന പാന്റാണ് പ്രശ്‌നമെന്നും അതാണ് നിങ്ങളുടെ സംസ്‌കാരമെന്നും പറഞ്ഞത് തന്നെ തളര്‍ത്തിയെന്നും അധ്യാപിക പറയുന്നു.അധ്യാപകര്‍ക്ക് ഏകീകൃത വസ്ത്രം ഏര്‍പ്പെടുത്തിയിട്ടില്ലെന്നിരിക്കെ ഇത്തരത്തില്‍ പറയുന്നത് അവഹേളിക്കലാണെന്ന് അധ്യാപിക പറയുന്നു. സാമാന്യം ഇറക്കമുള്ള ടോപ്പും സ്റ്റോളും ലെഗ്ഗിങ്സുമായിരുന്നു ധരിച്ചിരുന്നത്. തന്റെ വസ്ത്രം മോശമായിരുന്നില്ല. അതുകൊണ്ട് താന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഫോട്ടോ പരാതിക്കൊപ്പം അയച്ചതായി സരിത വ്യക്തമാക്കുന്നു.സര്‍ക്കാര്‍ സ്‌കൂളില്‍ പ്രൊബേഷനിലിരിക്കെ ഇത്തരത്തില്‍ പരാതി നല്‍കേണ്ടതുണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഉണ്ടെന്നാണ് സരിതയുടെ മറുപടി. ജീന്‍സ് ധരിച്ചെത്തുന്ന പുരുഷാധ്യാപകര്‍ക്ക് ഇത്തരത്തില്‍ ചോദ്യങ്ങളൊന്നും നേരിടേണ്ടി വരുന്നില്ലെന്ന് അധ്യാപിക പറയുന്നു.ലെഗ്ഗിങ്സ് മോശം വസ്ത്രമായി തോന്നിയിട്ടില്ല. അത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് നിങ്ങളുടെ സംസ്‌കാരം ആണെന്നും ഞങ്ങളുടേത് അല്ലെന്നും പറയുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. അധ്യാപക സംസ്‌കാരമേ തനിക്ക് അറിയൂ എന്ന് സരിത പറയുന്നു.സാരിക്കും ചുരിദാറിനും വെവ്വേറെ സംസ്‌കാരമുണ്ടോയെന്ന് അറിയില്ല. അധ്യാപകര്‍ക്ക് സൗകര്യപ്രദമായ മാന്യമായ വസ്ത്രം ധരിച്ച് സ്‌കൂളുകളില്‍ എത്താന്‍ സാധിക്കും. അങ്ങനെയാണ് നിയമമെന്നിരിക്കെയാണ് ഈ അനുഭവം. പല സ്‌കൂളുകളിലും അധ്യാപികമാരുടെ വസ്ത്രധാരണത്തില്‍ അലിഖിത നിയമമുണ്ടെന്ന് സരിത ആരോപിക്കുന്നു.സ്ലിറ്റുള്ള ചുരിദാര്‍, ലെഗ്ഗിങ്സ് പോലുള്ള വസ്ത്രങ്ങള്‍ നിരോധിക്കപ്പെട്ട സ്‌കൂളുകള്‍ നമുക്കു ചുറ്റിലുമുണ്ട്. ഒരാള്‍ക്ക് കംഫര്‍ട്ട് ആണെന്നു തോന്നുന്ന വസ്ത്രം ധരിക്കുന്നത് കുറ്റകരമല്ല. സാരിയേക്കാള്‍ അധ്യാപകര്‍ക്ക് കംഫര്‍ട്ടായ വസ്ത്രം ചുരിദാറാണ്. 13 വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുന്ന ആളാണ് താന്‍. ഇതുവരെ അധ്യാപന രീതിയെക്കുറിച്ച് ഒരു പരാതി പോലും ഉയര്‍ന്നിട്ടില്ല. ഹെഡ്മിസ്ട്രസിന് തന്റെ ലെഗ്ഗിങ്സിനെക്കുറിച്ചല്ലാതെ മറ്റൊന്നിലും പരാതിയില്ലെന്നും സരിത വ്യക്തമാക്കുന്നു.

Sharing is caring!