കരിപ്പൂരില്‍ സ്വര്‍ണം കടത്തിയത് കസ്റ്റംസ് സുപ്രണ്ട്തന്നെ

കരിപ്പൂരില്‍ സ്വര്‍ണം കടത്തിയത് കസ്റ്റംസ് സുപ്രണ്ട്തന്നെ

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നും സ്വര്‍ണം കടത്തിയ കസ്റ്റംസ് സുപ്രണ്ട് മുനിയപ്പനെ സ്ഥാനത്തുനിന്നും കസ്റ്റംസ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ്. പിന്നാലെ ഡിപ്പാര്‍ട്ട്‌മെന്റ് തലഅന്വേഷണവും.കരിപ്പൂരിലെ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയ നിഴലില്‍. കരിപ്പൂരിലെ വിവിധ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി രഹസ്യബന്ധമുള്ളതായ സൂചനാഫോണ്‍കോളുകള്‍ പലതവണ പോലീസിന് എത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ സത്യസന്ധമാണോയെന്നും വിമാനത്തവളത്തിനു പുറത്തുവെച്ചു നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെങ്കിലെ ഇടപെടാന്‍ കഴിയൂവെന്ന നിലപാടിലായിരുന്നു പോലീസ്. ഇത്തരത്തില്‍ വിമാനത്തവളത്തിന് പുറത്തുവെച്ചു നടന്ന നിയമ വിരുദ്ധപ്രവര്‍ത്തനത്തെ കുറിച്ചുളള രഹസ്യഫോണ്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ചതോടെയാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ അറസ്റ്റിലേക്ക് വഴിവെച്ചത്. സമാനമായ പല ഉദ്യോഗസ്ഥരും സംശയ നിഴിലുള്ളതായി സൂചനയുണ്ട്.
കരിപ്പൂരില്‍ വിമാനത്തവളത്തില്‍നിന്നും അനധികൃത സ്വര്‍ണം കസ്റ്റംസ് സുപ്രണ്ട് സ്വര്‍ണം പുറത്തെത്തിച്ചത് 25,000രൂപക്കായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം പുറത്തെത്തിച്ചു നല്‍കാമെന്ന ധാരണയുണ്ടാക്കിയതും മുനിയപ്പന്‍ തന്നെയായിരുന്നു. കാലികറ്റ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് കള്ളകടത്ത് സ്വര്‍ണ്ണം കൈമാറാനായി കാത്തു നിന്ന കസ്റ്റംസ് സുപ്രണ്ട് മുനിയപ്പനെ ഇന്ന് ഉച്ചയ്ക്കു 12ഓടെ തൊണ്ടി സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നു പുലര്‍ച്ചെ 02;15നു ് ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ കാലികറ്റ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ കടത്തികൊണ്ട് വന്ന 320 ഗ്രാം സ്വര്‍ണ്ണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ എയര്‍പോര്‍ട്ടിന് പുറത്ത് എത്തിച്ച ശേഷം കടത്തികൊണ്ട് വന്ന യാത്രക്കാര്‍ക്ക് 25000/രൂപ പ്രതിഫലത്തിന് കൈമാറാന്‍ ശ്രമിച്ചത്.
കാസര്‍ഗോഡ് തെക്കില്‍ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച്. അബ്ദുല്‍ നസീര്‍(46), കെ.ജി. ജംഷീര്‍(20) എന്നിവര്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തില്‍ കാലികറ്റ് എയര്‍പോര്‍ട്ടില്‍ 640 ഗ്രാം തങ്കവുമായി വന്നിറങ്ങിയ സമയം ബിഷിഫ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് ശ്രീ.മുനിയപ്പ ഇവരുടെ ലഗ്ഗേജ് പരിശോധിക്കുകയും സ്വര്‍ണം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് പേരില്‍ നിന്നുമായി 320 ഗ്രാം തങ്കം മാത്രം അകൗണ്ട് ചെയ്ത് കസ്റ്റം ഡ്യൂട്ടി കോമ്പൗണ്ടിനുള്ള നോട്ടീസ് ഇഷ്യൂ ചെയ്തശേഷം, ബാക്കി വരുന്ന 320 ഗ്രം തങ്കം 25000/ രൂപക്ക് പുറത്ത് എത്തിച്ച് തരാമെന്ന് രഹസ്യ ധാരണയിലെത്തുകയും ചെയ്തു.

അതുപ്രകാരം രാവിലെ 8 മണിക്ക് തന്റെ ഡ്യൂട്ടി കഴിഞ്ഞ് പോയശേഷം വിളിക്കാനായി നിര്‍ദേശിച്ച് തന്റെ ഫോണ്‍ നമ്പറും യാത്രക്കാര്‍ക്ക് കൈമാറിയ ശേഷം എകൗണ്ട് ചെയ്യപ്പെടാത്ത 320 ഗ്രാം തങ്കം സ്വന്തം കൈവശം വെക്കുകയും, ആയത് ഉച്ഛ സമയം എയര്‍പോര്‍ട്ടിന് പുറത്ത് ടിയാന്‍ വാടകക്ക് താമസിക്കുന്ന നുഹ്മാന്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ലോഡ്ജിന് സമീപത്ത് വെച്ച് കൈമാറാന്‍ ശ്രമിക്കുന്ന സമയത്താണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്, പാസഞ്ചേഴ്സിനെ രഹസ്യമായി പിന്തുടര്‍ന്ന പോലീസ് മുനിയപ്പയെയും യാത്രക്കാരേയും പിടികൂടിയത്.

തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ദേഹ പരിശോധനയില്‍ മടികുത്തില്‍ നിന്നും 320 ഗ്രാം തങ്കവും തുടര്‍ന്ന് താമസ സ്ഥലം പരിശോധിച്ചതില്‍ കണക്കില്‍ പെടാത്ത 442980/ രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 500 യു.എ.ഇദിര്‍ഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും മറ്റേതോ യാത്രികരുടെ 4 ഇന്ത്യന്‍ പാസ്പോര്‍ട്ടുകളും നിരവധി രേഖകളും പിടിച്ചെടുത്തത്.

കരിപ്പൂര്‍ ഐ.ബി.ഷിബു, എസ്.ഐ.നാസര്‍ പട്ടര്‍കടവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മുനിയപ്പയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കാലികറ്റ് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണ കള്ളകടത്ത് സംഘവുമായി ടിയാന്റെ ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. പിടിച്ചെടുത്ത മുതലുകള്‍ കോടതിക്കും ടിയാനെതിരെ തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിന് സി.ബി.ഐ, ഡി.ആര്‍.ഐ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നുണ്ടെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ. സുജിത്ദാസ് പറഞ്ഞു.

Sharing is caring!