നിലമ്പൂരില്‍ 500 വര്‍ഷം പഴക്കമുള്ള തടി ലേലത്തില്‍ പിടിക്കാന്‍ ഒരവസരം

നിലമ്പൂരില്‍ 500 വര്‍ഷം പഴക്കമുള്ള തടി ലേലത്തില്‍ പിടിക്കാന്‍ ഒരവസരം

മലപ്പുറം: നിലമ്പൂരില്‍ വനം വകുപ്പിന്റെ അരുവാക്കോട് ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടിത്തടി ലേലം 29നു തുടങ്ങും. 250 മുതല്‍ 500 വര്‍ഷം വരെ മൂപ്പെത്തിയ മരത്തടികളാണു വില്‍ക്കുന്നത്. 170 ഘനമീറ്റര്‍ തടികള്‍ 2 ഘട്ടങ്ങളായാണ് ലേലം ചെയ്യുന്നത്. മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഡിപ്പോയില്‍ ഇത്രയും ഈട്ടിത്തടികള്‍ വില്‍പനയ്ക്ക് വയ്ക്കുന്നത് ഇതാദ്യമാണ്.

29ന് 11 മുതല്‍ 12 വരെ 70.88 ഘനമീറ്ററാണ് ഇ-ലേലം ചെയ്യുന്നത്. കൂടാതെ ഫര്‍ണിച്ചര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന 39.75 മെട്രിക് ടണ്‍ ബില്ലറ്റ്, 39.75 മെട്രിക് ടണ്‍ വിറക് ഇനം എന്നിവയും വിറ്റഴിക്കും. കരുവാരകുണ്ട് മാമ്പുഴ പൊതുമരാമത്ത് റോഡില്‍ നിന്നെത്തിച്ച ഈട്ടിമുത്തശ്ശിയുടെ തടിയാണ് ലേലത്തിലെ പ്രധാന ആകര്‍ഷണം. 5 നൂറ്റാണ്ട് പ്രായമുള്ളതാണ്.

എസ്എല്‍സി ഇനത്തിലെ കഷണത്തിന് 2.3 മീറ്റര്‍ വണ്ണമുണ്ട്. 1.75 ഘനമീറ്ററുള്ള ഒറ്റക്കഷണത്തിന് പ്രതീക്ഷിക്കുന്ന കുറഞ്ഞ വില 7 ലക്ഷം രൂപയാണ്. ഇതേ മരത്തിന്റെ വിവിധ ഇനം തടികളും ലഭ്യമാണ്. ന്യൂ അമരമ്പലം റിസര്‍വിലെ എഴുത്തുകല്ലില്‍നിന്ന് ഉള്‍പ്പെടെ ശേഖരിച്ച ഈട്ടിത്തടികളും ഡിപ്പോയില്‍ വില്‍പനയ്‌ക്കെത്തിച്ചു. എസ്എല്‍സി 2, ബി ഒന്ന്, സി ഒന്ന്, ബി 3 എന്നീ ഇനങ്ങളില്‍പെട്ടതാണ്. രണ്ടാം ഘട്ടം വില്‍പന ജൂലൈയില്‍ നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ അര ലക്ഷം രൂപ മുന്‍കൂര്‍ അടയ്ക്കണം.

 

Sharing is caring!