ഖത്തറിലെ ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന്30ഉം 40 ഉം ടിക്കറ്റുകള്‍ സ്വന്തമാക്കി മലപ്പുറത്തെ വിദ്യാര്‍ഥികള്‍

ഖത്തറിലെ ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന്30ഉം 40 ഉം ടിക്കറ്റുകള്‍ സ്വന്തമാക്കി മലപ്പുറത്തെ വിദ്യാര്‍ഥികള്‍

മലപ്പുറം: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന്30ഉം 40 ഉം ടിക്കറ്റുകള്‍ സ്വന്തമാക്കി മലപ്പുറത്തെ വിദ്യാര്‍ഥികള്‍. ലോകകപ്പ് ഫുട്ബോള്‍ നടത്താന്‍ ഖത്തറിന് അവസരം കിട്ടിയപ്പോള്‍ തന്നെ പറഞ്ഞു തുടങ്ങിയതാണ് ഈ ലോകകപ്പ് മലപ്പുറം ജില്ലയില്‍ നിന്നടക്കമുള്ള മലയാളികളുടേത് കൂടിയാകുമെന്ന്. അപ്പോഴും ആശങ്കകള്‍ ഏറെയുണ്ടായിരുന്നു.ടിക്കറ്റ് വില്‍പ്പന എങ്ങനെയായിരിക്കും, മലയാളികള്‍ക്ക് ടിക്കറ്റ് ലഭിക്കുമോ, ടിക്കറ്റ് നിരക്ക് താങ്ങാനാകുമോ എന്നൊക്കെ. പക്ഷെ ടിക്കറ്റ് വില്‍പ്പനയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഉദ്ഘാടന വേദിയായ അല്‍ബൈത്ത് മുതല്‍ കലാശപ്പോര് നടക്കുന്ന ലുസൈല്‍ വരെ ആര്‍ത്തലയ്ക്കാന്‍ മലയാളികളുണ്ടാകും.

ഖത്തറില്‍ താമസക്കാരായ എല്ലാവരെയും ആതിഥേയരാജ്യത്തെ ഫുട്ബോള്‍ ആരാധകന്‍ എന്ന നിലയില്‍ പരിഗണിക്കാനുള്ള തീരുമാനമാണ് മലയാളികള്‍ക്കും തുണയായത്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 40 റിയാലിന്റെ ടിക്കറ്റ് മുതല്‍ ബുക്ക് ചെയ്യാനുള്ള അവസരവും ലഭിച്ചു. നാലാം കാറ്റഗറിയിലുള്ള ഈ ടിക്കറ്റുകള്‍ ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഖത്തറിലുള്ള നിരവധി മലയാളികള്‍ക്കാണ് ഇതോടെ ലോകകപ്പ് മത്സരങ്ങള്‍ നേരില്‍ കാണാനുള്ള മഹാഭാഗ്യം ലഭിച്ചത്.

ഒന്നും രണ്ടും മൂന്നുമല്ല, മുപ്പതും നാല്‍പ്പതുമൊക്കെ ടിക്കറ്റുകള്‍ ലഭിച്ചവരുണ്ട്. അവരെല്ലാം ഇനി കാത്തിരിക്കുന്നത് ലഭിച്ച ടിക്കറ്റുകള്‍ ഏതൊക്കെ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റേതാണ് എന്നറിയാനാണ്. ഇഷ്ട ടീമുകളുടെ മത്സരത്തിന്റെ ടിക്കറ്റുകള്‍ തന്നെയാവണേ എന്ന പ്രാര്‍ഥനയിലാണ് എല്ലാവരും. സെമി ഫൈനലിനും കലാശപ്പോരിനുമൊക്കെ ടിക്കറ്റ് ലഭിച്ചവരില്‍ മലയാളികളുണ്ട്. ലോകകപ്പ് ആരുയര്‍ത്തിയാലും അതിന് സാക്ഷിയാവാന്‍, ആ നിമിഷങ്ങള്‍ കണ്‍നിറയെ കാണാന്‍ സാധാരണക്കാരനായ മലയാളികളുമുണ്ടാകും.

ഇന്ത്യ ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് വരെ, ലോകകപ്പ് കാണാന്‍ അവസരം ലഭിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധകരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാകും ഇത്തവണയുണ്ടാവുക. അടുത്ത രണ്ടു ഘട്ടങ്ങളിലെ ടിക്കറ്റ് വില്‍പ്പന കൂടിയാകുമ്പോള്‍ ഗാലറികളിലെ മലയാളികളുടെ ആവേശവും കൂടും. ലോകകപ്പിന് കിക്കോഫ് മുഴങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ആഗോള പൗരന്മാരായി പരിണമിക്കുന്നവരാണ് മലയാളികള്‍. മെസിയ്ക്കും റൊണാള്‍ഡോയ്ക്കും നെയ്മറിനും എംബാപ്പയ്ക്കുമെല്ലാം വേണ്ടി മലപ്പുറത്തെ ഗ്രാമങ്ങളില്‍ മാത്രമല്ല, ലോകകപ്പ് വേദികളിലും ഇത്തവണ മലയാളം ആര്‍ത്തലയ്ക്കും. ടിക്കറ്റ് ലഭിച്ചുതുടങ്ങിയതോടെ ഇനി കിക്കോഫ് വിസിലിനുള്ള കാത്തിരിപ്പാണ്. ഖത്തറില്‍ ചൂടുയരുന്നതിനൊപ്പം ലോകകപ്പ് ആവേശവും ഉയരാന്‍ തുടങ്ങിയിരിക്കുന്നു.

 

Sharing is caring!