മലപ്പുറത്തെ സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ തുടങ്ങി

മലപ്പുറത്തെ സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ തുടങ്ങി

മലപ്പുറം: മലപ്പുറം ജില്ലയില്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ തുടങ്ങി. ജനുവരി മൂന്ന് മുതല്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചിരുന്നെങ്കിലും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കുകയായിരുന്നു. വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെ ഇതുവരെ 119702 കട്ടികള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക പറഞ്ഞു. ജില്ലയില്‍ 53 സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയിട്ടുണ്ട്. മലപ്പുറം താലൂക്കാശുപത്രിയുടെ കീഴിലായി കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നടക്കുന്ന ആലത്തൂര്‍പടി എം.എം.ഇ.ടി. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ: എ ഷിബുലാല്‍, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി രാജു. മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: സി. അലിഗര്‍ ബാബു, ഡെപ്യൂട്ടി എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം. ഫസല്‍, എം.എം.ഇ.ടി. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ഉസ്മാന്‍, അധ്യാപകരായ ബഷീര്‍, രമ്യ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവര്‍ സംയുക്തമായി എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്, എന്‍.സി.സി, മറ്റു സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചതിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്ന് സമയമായിട്ടുള്ളവരും, 15 മുതല്‍ 18 വയസ്സ് വരെയുള്ള കൗമാരക്കാരായ കുട്ടികളും മുന്‍കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്ന് യോഗ്യരായിട്ടുള്ളവരും എത്രയും പെട്ടെന്ന് തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്നും ജില്ലയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണവും കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാവരും എത്രയും പെട്ടെന്ന് തന്നെ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മിപ്പിച്ചു.

Sharing is caring!