ഭാര്യയുടെ സഹോദരി 17കാരിയെ പീഡിപ്പിച്ച യുവാവിന് ഇരട്ട ജീവപര്യന്തം തടവും പിഴയും

ഭാര്യയുടെ സഹോദരി 17കാരിയെ പീഡിപ്പിച്ച യുവാവിന് ഇരട്ട ജീവപര്യന്തം തടവും പിഴയും

മലപ്പുറം: ഭാര്യയുടെ സഹോദരിയായ 17കാരിയെ പീഡിപ്പിച്ച യുവാവിന് ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. എംഎസ്സി ക്രൂയിസ് കപ്പലില്‍ ജോലി ചെയ്തുവരികയായിരുന്നു ദമ്പതികള്‍. ഭാര്യക്ക് അവധി ലഭിക്കാത്തതിനാല്‍ തനിച്ചാണ് യുവാവ് ഭാര്യാ വീട്ടിലെത്തിയത്. ഇവിടെ വെച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രതി ലീവ് തീര്‍ന്ന് പോകുന്നതുവരെ പലതവണ പീഡനം ആവര്‍ത്തിച്ചു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇത് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. യുവാവിന് മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ഇരട്ടജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കോഴിക്കോട് കാക്കൂര്‍ സ്വദേശിയായ 34 കാരനെയാണ് ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷിച്ചത്.

2014 ഏപ്രില്‍ 25നായിരുന്നു പ്രതിയുടെ വിവാഹം. ദമ്പതികള്‍ എംഎസ്സി ക്രൂയിസ് കപ്പലില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യക്ക് അവധി ലഭിക്കാത്തതിനാല്‍ 2018 ജൂലൈ 29ന് തനിച്ചാണ് യുവാവ് ഭാര്യാ വീട്ടിലെത്തിയത്. പിറ്റേന്ന് ഭാര്യാമാതാവ് പരീക്ഷയെഴുതാനായി പോയി. ഭാര്യാപിതാവും ഇവര്‍ക്കൊപ്പം പോയതോടെ വീട്ടില്‍ പെണ്‍കുട്ടിയും പ്രതിയും തനിച്ചായി. ഇവിടെ വെച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രതി 2018 ഒക്ടോബറില്‍ ലീവ് തീര്‍ന്ന് പോകുന്നതുവരെ പലതവണ പീഡനം ആവര്‍ത്തിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇത് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. 2019 ജൂലൈ അഞ്ചിന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 11ന് യുവാവ് അറസ്റ്റിലായി. കരുവാരക്കുണ്ട് എസ് ഐമാരായ എം രതീഷ്, പി വിഷ്ണു എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

എംബിഎ ബിരുദധാരിയാണ് പ്രതി. വിദ്യാസമ്പന്നനും യുവാവുമായ പ്രതി പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ തീര്‍ത്തും ബാധ്യസ്ഥനാണ് എന്നതിനാല്‍ ഒരു തരത്തിലുള്ള ദയക്കും ഇയാള്‍ അര്‍ഹനല്ലെന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഡബ്ല്യുസിപിഒ എന്‍ സല്‍മയായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്സന്‍ ഓഫീസര്‍. ഇന്ത്യന്‍ ശിക്ഷാനിയമം 376(2) എഫ് പ്രകാരം ജീവപര്യന്തം തടവ്, അരലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു വര്‍ഷത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. 326(2) എന്‍ വകുപ്പു പ്രകാരവും ഇതേ ശിക്ഷ തന്നെ അനുഭവിക്കണം. മാത്രമല്ല ജീവപര്യന്തം എന്നത് ജീവിതാന്ത്യം വരെയെന്ന് കോടതി പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് 506 വകുപ്പ് പ്രകാരം രണ്ടു വര്‍ഷം കഠിന തടവ്, മാനഭംഗത്തിന് 354 എ വകുപ്പ് പ്രകാരം ഒരു വര്‍ഷം കഠിന തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. പ്രതി പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കേണ്ട ബന്ധുവായതിനാല്‍ പോക്സോ 9 എല്‍ വകുപ്പ് പ്രകാരവും പലതവണ പീഡിപ്പിച്ചതിനാല്‍ പോക്സോ 9 എന്‍ വകുപ്പ് പ്രകാരവും ഏഴുവര്‍ഷം വീതം കഠിന തടവ് 50000 രൂപ വീതം പിഴ എന്നിങ്ങനെയും ശിക്ഷിച്ചു, പിഴയടക്കാത്തപക്ഷം ഇരു വകുപ്പുകളിലും ഒരു വര്‍ഷത്തെ അധിക തടവ് അനുഭവിക്കണം.പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നല്‍കിയ കേസ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിലവിലുണ്ട്.

 

Sharing is caring!