മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ 14കാരനെ കാണാതായിട്ട് 100ദിവസം പിന്നിട്ടു അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല

മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ 14കാരനെ കാണാതായിട്ട് 100ദിവസം പിന്നിട്ടു. അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല.വെറ്റിലപ്പാറ സ്വദേശികളായ ഹസന്‍കുട്ടി-മറിയുമ്മ ദമ്പതികളുടെ മകന് മുഹമ്മദ് സൗഹാനെയാണ് കാണാതായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 ന് രാവിലെയാണ് അംഗവൈകല്യമുള്ള മുഹമ്മദ് സൗഹാന് വീടിന് മുന്നില്‍ നിന്ന് അപ്രത്യക്ഷനായത്. അന്നു മുതല്‍ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സൗഹാനെ കണ്ടെത്തുന്നതിനു വേണ്ടി അരീക്കോട് പോലീസും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ സൗഹാന്റെ തിരോധാന കേസ് ക്രൈംബ്രാഞ്ചിനെയോ മറ്റു ഏജന്‍സികളെയോ ഏല്‍പ്പിക്കണമെന്ന് സൗഹാന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി അബൂബക്കര്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും പോലീസില്‍ നിന്ന് അന്വേഷണം മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നല്കാന് ഒരുങ്ങുകയാണ് ആക്ഷന്‍ കൗണ്‍സില്‍. മികച്ച രീതിയില്‍ തന്നെ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അരീക്കോട് എസ്എച്ച്ഒ സി വി ലൈജുമോന് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കുടുംബത്തിന്റെ മൊഴികളില്‍ ചില വൈരുധ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ വിശദ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നതനുസരിച്ച് നല്‍കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീടിനോട് ചേര്‍ന്ന വനത്തിനു സമീപത്ത് നിന്നാണ് മുഹമ്മദ് സൗഹാനെ അവസാനമായി നാട്ടുകാരില്‍ ഒരാള്‍ കണ്ടത്. എന്നാല്‍ പിന്നീട് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. സംഭവ ദിവസം വീടിന് പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തെരച്ചിലിനായി ഡോഗ് സ്ക്വാഡും എത്തിയെങ്കിലും സൗഹാനെ കണ്ടെത്താനായില്ല. നേരത്തെ അഞ്ഞൂറോളം പേര് ചെക്കുന്നന്‍ മലയിലും തെരച്ചില്‍ നടത്തിയിരുന്നു.
മുഹമ്മദ് സൗഹാനെ കണ്ടെത്താന്‍ വേണ്ടി പോലീസും നാട്ടുകാരും അടക്കം വലിയ രീതിയിലുള്ള തെരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരം ലഭിക്കാത്തത്തിന്റെ സങ്കടത്തിലാണ് രക്ഷിതാക്കളും മറ്റു കുടുംബാംഗങ്ങളും. കുട്ടി തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സൗഹാന്റെ കുടുംബം. സംസ്ഥാനത്ത് തന്നെ ആദ്യമായിരിക്കും ഒരു കുട്ടിയെ കണ്ടെത്തുന്നതിനു വേണ്ടി നാടടക്കം തെരച്ചില്‍ നടത്തുന്നത്. അംഗവൈകല്യമുള്ള കുട്ടി എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യം നാട്ടുകാരെയും പോലീസിനെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കേസില്‍ മറ്റെന്തെങ്കിലും ദുരൂഹതകള്‍ ഉണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]