ആര്യാടന്റെ വഴിയില്‍ ചരിത്രനിയോഗവുമായി മകന്‍ ആര്യാടന്‍ ഷൗക്കത്ത്

ആര്യാടന്റെ വഴിയില്‍ ചരിത്രനിയോഗവുമായി മകന്‍ ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: അടിയുറച്ച മതേതരനിലപാട് ഉയര്‍ത്തിപ്പിടിച്ച പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ വഴിയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി ആര്യാടന്‍ ഷൗക്കത്ത്. തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ സീറ്റ് നിഷേധിച്ചപ്പോള്‍ പകരം നല്‍കിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനം തട്ടിപ്പറിച്ചെടുത്ത നേതൃത്വം ഒടുവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുമ്പോള്‍ അത് അര്‍ഹതയുടെ അംഗീകാരം കൂടിയായി മാറുകയാണ്.
1978ല്‍ എ.കെ ആന്റണി കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ സംഘടനാചുമതലയും കെ.പി.സി.സി ഓഫീസിന്റെയും ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു ആര്യാടന്‍ മുഹമ്മദ്. അന്ന് കെ.പി.സി.സിസിക്ക് കേവലം നാല് ജനറല്‍ സെക്രട്ടറിമാര്‍ മാത്രമാണുണ്ടായിരുന്നത്. ആന്റണിക്കൊപ്പം നീണ്ട 13 വര്‍ഷമാണ് ആര്യാടന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായത്.
മലപ്പുറവും കോഴിക്കോടും വയനാടും ചേര്‍ന്ന അവിഭക്ത കോഴിക്കോട് ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന ആര്യാടന്‍ മുഹമ്മദ് 1969തില്‍ മലപ്പുറം ജില്ല രൂപീകരിച്ചതോടെ ആദ്യ മലപ്പുറം ഡി.സി.സി പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ മത്സിക്കാന്‍ വി.വി പ്രകാശിന് സീറ്റു നല്‍കിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 20 ദിവസം കൊണ്ട് ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി പകരം വി.വി പ്രകാശിന് തന്നെ ഡി.സിസി പ്രസിഡന്റ് സ്ഥാനം നല്‍കി.
ഹൃദയാഘാതത്തെ തുടര്‍ന്ന് വി.വി പ്രകാശിന്റെ മരണത്തോടെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞിക്കായി താല്‍ക്കാലിക ഡി.സി.സി പ്രസിഡന്റ് സ്ഥാനം. സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണയില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ ജില്ലയിലെ കോണ്‍ഗ്രസിന്റെ നേതൃത്വം പിടിച്ചെടുക്കാന്‍ നടത്തിയ നീക്കങ്ങളാണ് ആര്യാടന്‍ ഷൗക്കത്തിന് തിരിച്ചടിയായത്. ഡി.സി.സി പുനസംഘടനയില്‍ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടി പകരം വി.എസ് ജോയിയെ മലപ്പുറം ഡി.സി.സി പ്രസിഡന്റാക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും കടുത്ത നിലപാടെടുത്തതോടെയാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് ആര്യാടന്‍ ഷൗക്കത്തിനെ നിയോഗിച്ചത്. എ ഗ്രൂപ്പ് വിട്ട് എ.പി അനില്‍കുമാറിനൊപ്പം പോയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇ.മുഹമ്മദ്കുഞ്ഞിക്ക് പുനസംഘടനയില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗത്വം പോലും ലഭിച്ചില്ല. കോണ്‍ഗ്രസ് പുനസംഘടന പ്രഖ്യാപിച്ചതിനാല്‍ വി.എസ് ജോയിയെ ഡി.സി.സി പ്രസിഡന്റാക്കിയ എ.പി അനില്‍കുമാറിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തല്‍ വെല്ലുവിളിയാകും.
എ ഗ്രൂപ്പിന് മൃഗീയഭൂരിപക്ഷമുള്ള ജില്ലയാണ് മലപ്പുറം. കെ.കരുണാകരന്റെ കരുത്തില്‍ എം.പി ഗംഗാധരനും പി.ടി മോഹനകൃഷ്ണനും ഒന്നിച്ചുപൊരുതിയിട്ടും മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഐ ഗ്രൂപ്പില്‍ എ.പി അനില്‍കുമാറും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹനനും രണ്ടു തട്ടിലാണ്. അനില്‍കുമാര്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനൊപ്പം നില്‍ക്കുമ്പോള്‍ പി.ടി അജയ്‌മോഹന്‍ വിഭാഗം രമേശ് ചെന്നിത്തലക്കൊപ്പമാണ്. എ ഗ്രൂപ്പാവട്ടെ ആര്യാടന്റെ തണലിലും.
കേഡര്‍ സംവിധാനമുള്ള എ ഗ്രൂപ്പിനെ മലപ്പുറത്ത് ഇപ്പോള്‍ ചലിപ്പിക്കുന്നത് ആര്യാടന്‍ ഷൗക്കത്താണ്. 15വര്‍ഷം ഡി.സി.സി പ്രസിഡന്റായിരുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇ.മുഹമ്മദ്കുഞ്ഞിയെ കൈവിട്ടാണ് എ ഗ്രൂപ്പ് മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ അണിനിരക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നിഷേധിച്ചതില്‍ ശക്തമായ പ്രതിഷേധമാണ് ജില്ലയിലെ ഭൂരിഭാഗം ഡി.സി.സി ഭാരവാഹികളും ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരും കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചത്.
നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മായിരിക്കെ നൂതനമായ വിദ്യാഭ്യാസ, ആര്യോഗ്യ, സാമൂഹിക വികസന പദ്ധതികളിലൂടെ ഇന്ത്യയിലെ മികച്ച പഞ്ചായത്തും നഗരസഭയുമായി നിലമ്പൂരിനെ മാറ്റിയ കഴിവുറ്റ ഭരണാധികാരികൂടിയാണ് ആര്യാടന്‍ ഷൗക്കത്ത്. നിലവില്‍ കെ.പി.സി.സി സാംസ്‌ക്കാരിക വിഭാഗമായ സംസ്‌ക്കാര സാഹിതിയുടെ സംസ്ഥാന ചെയര്‍മാനാണ്. മൂന്നു വര്‍ഷം കൊണ്ട് തെരുവുനാടകങ്ങളും കലാരൂപങ്ങളുമായി കാസര്‍കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് സംസ്‌ക്കാര സാഹിതിയുടെ അഞ്ച് കലാജാഥകള്‍ നടത്തിയ മികച്ച സംഘാടകന്‍കൂടിയാണ്.
രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘധന്‍ മുന്‍ ദേശീയ കണ്‍വീനര്‍കൂടിയാണ്. കോണ്‍ഗ്രസ് നേതാവ് എന്നതിനപ്പുറം സംസ്ഥാന, ദേശീയ അവാര്‍ഡ് ജോതാവായ സിനിമാ കഥാ, തിരക്കഥാകൃത്തും നിര്‍മ്മാതാവും കൂടിയാണ്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്ന് സിനിമകള്‍ക്ക് മികച്ച കഥക്കും തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നാലാമത്തെ സിനിമയായ വര്‍ത്തമാനത്തിലൂടെ കാമ്പസുകളിലെ വെറുപ്പിന്റെ രാഷ്ട്രീയത്തെയാണ് ചോദ്യം ചെയ്തത്. പതിനാലാം വയസില്‍ മാനവേദന്‍ സ്‌കൂളില്‍ പാര്‍ലമെന്റ് ലീഡറായ ഷൗക്കത്ത്, കെ.എസ്.യു ഏറനാട് താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി, കെ.പി.സി.സി മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും സി.കെ ഗോവിന്ദന്‍നായരും ഉയര്‍ത്തിപ്പിടിച്ച അടിയുറച്ച മതേതരനിലപാടും സോഷ്യലിസ്റ്റ് നയങ്ങളുമായി കോണ്‍ഗ്രസിനെ വളര്‍ത്താന്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനമുണ്ടാകുമെന്ന ഉറപ്പാണ് ആര്യാടന്‍ ഷൗക്കത്ത് നല്‍കുന്നത്.

 

Sharing is caring!