വഞ്ചിക്കപ്പെട്ടത് വണ്ടൂരിലെ യുവതി പ്രത്യേക പൂജ നടത്തി സ്വര്‍ണനിധി എടുത്തു നല്‍കാമെന്ന് വാഗ്ദാനംനല്‍കി തട്ടിയത് ലക്ഷങ്ങള്‍

വഞ്ചിക്കപ്പെട്ടത് വണ്ടൂരിലെ യുവതി പ്രത്യേക പൂജ നടത്തി സ്വര്‍ണനിധി എടുത്തു നല്‍കാമെന്ന് വാഗ്ദാനംനല്‍കി തട്ടിയത് ലക്ഷങ്ങള്‍

മലപ്പുറം: പ്രത്യേക പൂജ നടത്തി സ്വര്‍ണനിധി എടുത്തു നല്‍കാമെന്നും ചൊവ്വാദോഷം മാറ്റി നല്‍കാമെന്നും പറഞ്ഞു പത്ര പരസ്യത്തിലൂടെ ആളുകളെ വലയില്‍ വീഴ്ത്തി ലക്ഷങ്ങളുടെ സ്വര്‍ണവും പണവും തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. വയനാട്, ലക്കിടി അറമല സ്വദേശിയും രമേശന്‍ നമ്പൂതിരി, രമേശന്‍ സ്വാമി, സണ്ണി എന്നീ വിവിധ പേരുകളില്‍ അറിയപ്പെടുന്ന കൂപ്ലിക്കാട്ടില്‍ രമേശി (36) നെയാണ് നിലമ്പൂര്‍ പോലീസ് പിടികൂടിയത്.  പുലര്‍ച്ചെ കൊല്ലം പുനലൂര്‍ കുന്നിക്കോടുള്ള വാടക വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

പ്രത്യേക പൂജ നടത്തി ജാതകത്തിലെ ചൊവ്വാദോഷം മാറ്റി വിവാഹത്തിലെ തടസങ്ങള്‍ നീക്കാമെന്നു പറഞ്ഞ് വണ്ടൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും വിവിധ ദിവസങ്ങളിലായി 1,10,000 രൂപ തട്ടിയ കേസിലാണ് മാസങ്ങള്‍ക്ക് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് ജില്ലയിലും പ്രതി സമാനമായ രീതിയില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാതെ മറ്റൊരു യുവതിയുമായി പ്രണയത്തിലായി കൊല്ലം പുനലൂരില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രതി പോലീസ് വലയിലായത്.

രണ്ടു വര്‍ഷം മുമ്പ് വയനാട്ടില്‍ നിന്ന് പുനലൂരിലേക്ക് മുങ്ങിയ പ്രതി വയനാട്ടിലെ ബന്ധുക്കളുമായോ, സുഹൃത്തുക്കളുമായോ, ആദ്യ ഭാര്യയുമായോ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇതോടെ അന്വേഷണ സംഘത്തിന് ഇയാളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ കൂടെ താമസിക്കുന്ന യുവതി പുനലൂര്‍ സ്വദേശിയാണെന്നും ആദ്യ ബന്ധത്തിലുണ്ടായിരുന്ന കുട്ടികള്‍ വയനാട്ടിലെ സ്‌കൂളിലാണ് പഠിച്ചിരുന്നതെന്നും ഈ കുട്ടികള്‍ ഇപ്പോള്‍ പുനലൂരിലെ ഒരു സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒളിവില്‍ താമസിക്കുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് പ്രതി ഒരു ഹോട്ടലില്‍ ചീഫ് ഷെഫായി ജോലി ചെയ്തു വരികയാണെന്ന് കണ്ടത്തിയത്. ആഴ്ചകളോളം പല വേഷത്തില്‍ നിരീക്ഷണം നടത്തിയ പോലീസ് സംഘം ഒടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു.

വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അതിനു പൂജ നടത്താനുമുള്ള ചെലവിലേക്ക് അഞ്ചു പവന്റെ സ്വര്‍ണാഭരണം തട്ടിയെടുത്തതായും, സമാന രീതിയില്‍ മീനങ്ങാടി സ്വദേശിനിയായ യുവതിയില്‍ നിന്നും എട്ടു പവന്റെ സ്വര്‍ണാഭരണം തട്ടിയെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മണിയങ്കോട് സ്വദേശി സന്തോഷ് എന്നയാളില്‍ സമാന രീതിയില്‍ തട്ടിപ്പു നടത്തി ഒരു ലക്ഷം രൂപ കൈപ്പറ്റുകയും നിധി കുഴിച്ചെടുക്കാനെന്ന പേരില്‍ വീടിനു ചുറ്റും ആഴത്തില്‍ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തത് ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ പ്രതിയുടെ പേരില്‍ നിലവിലുണ്ട്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Sharing is caring!