മലപ്പുറത്തുനിന്നും കാശ്മീരിലേക്ക് നടന്ന് 20കാരന്‍

മലപ്പുറത്തുനിന്നും കാശ്മീരിലേക്ക് നടന്ന് 20കാരന്‍

മലപ്പുറം: മലപ്പുറത്തുനിന്നും കാല്‍നടയായി കാശ്മീരിലേക്ക് നടന്ന് 20കാരന്‍. ഞായറാഴ്ചയാണ് സനീര്‍ മലപ്പുറത്ത് നിന്ന് യാത്ര ആരംഭിച്ചത്. സനീറിന്റെ 3 വര്‍ഷമായുള്ള ആഗ്രഹം കൂടിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നത്. യാത്രയോടുള്ള ഈ യുവാവിന്റെ അടങ്ങാത്ത അഭിനിവേശം തന്നെയാണ് ഈ യാത്രക്ക് കാരണമായതും. ആദ്യം ബൈക്കില്‍ പോകാം എന്നാണ് കരുതിയിരുന്നത്. പക്ഷെ പെട്രോള്‍ വില സമ്മതിച്ചില്ല. പിന്നീട് സൈക്കിളില്‍ പോകാം എന്ന് കരുതിയപ്പോള്‍ സൈക്കിളിന്റെ വിലയും താങ്ങാനായില്ല. അവസാനം രണ്ടും കല്‍പ്പിച്ച് കശ്മീര്‍ വരെ നടന്നു പോകാം എന്ന് തീരുമാനിക്കുകയായിരുന്നു.
മൂന്നു വര്‍ഷത്തോളമായി ഈ ആഗ്രഹം മനസ്സില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു സനീര്‍. ഒടുവില്‍ ആഗ്രഹം വീട്ടുകാരോട് പറഞ്ഞപ്പോള്‍ ആദ്യം തമാശ പറയുകയാണെന്ന് വിചാരിച്ച രക്ഷിതാക്കള്‍ പിന്നീട് സനീറിന്റെ വാശിക്ക് മുന്നില്‍ കീഴടങ്ങി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മന്നിതൊടിക സക്കീര്‍- ഷറഫുന്നീസ ദമ്പതികളുടെ നാലു മക്കളില്‍ ഏക ആണ്‍തരി ആണ് സനീര്‍. ദിവസവും 30 മുതല്‍ 35 കിലോമീറ്ററങ്കിലും നടക്കണമെന്നാണ് ഈ യുവാവിന്റെ ആഗ്രഹം.

രാവിലെ 7 മണിക്ക് തുടങ്ങുന്ന യാത്ര വൈകിട്ട് 5 മണിയോടെ അവസാനിപ്പിക്കും. പിന്നീട് സുരക്ഷിത കേന്ദ്രത്തില്‍ അന്തിയുറങ്ങും. അതത് പോലീസ് സ്റ്റേഷനുകളിലെത്തി യാത്രാവിവരം അറിയിക്കുകയും ചെയ്യും. വഴിയിലെല്ലാം നല്ല സഹായവും പിന്തുണയും ലഭിക്കുന്നതായി സനീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യാത്ര ആരംഭിച്ച സനീര്‍ ഏറെ ആത്മവിശ്വാസത്തിലാണ്.
കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം വഴി ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍,ഹരിയാന എന്നിവിടങ്ങളിലൂടെ ലഡാകിലേക് 3200 കിലോമീറ്റര്‍ ദൂരം നാലുമാസം കൊണ്ട് പിന്നിടുകയാണ് സനീറിന്റെ ലക്ഷ്യം. നിലവില്‍ സനീറിന്റെ യാത്ര കോഴിക്കോട് ജില്ലയിലൂടെ പുരോഗമിക്കുകയാണ്. തന്റെ യാത്രയെ വലിയ പ്രതീക്ഷയോടെയാണ് സനീര്‍ നോക്കികാണുന്നത്. ജീവിതത്തില്‍ ഇത് വലിയ അനുഭവമായി തീരുമെന്നുള്ള വലിയ പ്രതീക്ഷയിലാണ് സനീര്‍.

 

Sharing is caring!