പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ച സഹപാഠിയായിരുന്ന 21കാരിയെ കൊലപ്പെടുത്തി

പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ച സഹപാഠിയായിരുന്ന 21കാരിയെ കൊലപ്പെടുത്തി

മലപ്പുറം: പ്രണയം നിരസിച്ച 21കാരിയും സഹപാഠിയും ആയിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ഇന്നലെ രാത്രി കത്തി നശിച്ച കടയുടമയുടെ മകളാണ് കൊല്ലപ്പെട്ടത്. ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21) ആണ് മരിച്ചത്. സഹോദരി ദേവശ്രീ(13)യേയും കുത്തേറ്റ നിലയില്‍ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുണ്ടുപറമ്പ് സ്വദേശി അനീഷ്(21)പിടിയിലായി.ഇരുവരും ഒരുമിച്ചു പഠിച്ചവരാണെന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സംഭവ ശേഷം ഓട്ടോയില്‍ കടന്ന് കളയാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ വിദഗ്ദമായി പ്രതിയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഇയാള്‍ വീട്ടിലേക്ക് വരുമ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചിരുന്നു. വകവെക്കാതെ വീട്ടിലേക്ക് കയറിവന്ന ഇയാള്‍ ദൃശ്യയെ കാണണമെന്ന് ആവശ്യപ്പെട്ടു. ബന്ധുക്കള്‍ എതിര്‍ത്തതോടെ വീടിന് അകത്തേക്ക് കയറിപ്പോയി. വീടിന്റെ രണ്ടാം നിലയില്‍ എത്തിയ ഇയാള്‍ ദൃശ്യയുടെ മുറിയില്‍ കയറി യാതൊരു പ്രകോപനവും കൂടാതെ കയ്യില്‍ കരുതിയ ആയുധം കൊണ്ട് കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദൃശ്യയെയും സഹോദരിയെയും ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.

പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ മൂന്നു നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്റെ ഉടമസ്തതയിലുള്ള സി.കെ. ടോയ്സ് എന്ന സ്ഥാപനത്തില്‍ ഇന്നലെ രാത്രി 9.45ഓടെ തീപ്പിടിത്തമുണ്ടായത്. ബാഗ്, ലതര്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് കത്തിയത്. ഒന്നാം നിലയിലെ ഗോഡൗണ്‍ ഉള്‍പ്പെടെ പത്ത് മുറികളിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തി. സംഭവത്തില്‍ ഏകദേശം 40ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് കടയുടമ ബാലചന്ദ്രന്‍ പോലീസിന് നല്‍കിയ മൊഴി. മലപ്പുറം, മഞ്ചേരി, പട്ടാമ്പി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍നിന്നെത്തിയ അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സും മൗലാന ആശുപത്രിയില്‍നിന്നുംവന്ന ഫയര്‍യൂണിറ്റും ഉപയോഗിച്ചാണു തീയണച്ചത്. ഫയര്‍ഫോഴ്സിനു പുറമെ നാട്ടുകാരും, പോലീസും ചേര്‍ന്നാണു രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അതേ സമയം തൊട്ടടുത്ത കടകളിലേക്കും ചെറിയ രീതിയില്‍ തീ ബാധ വന്നെങ്കിലും വലിയ നാശനഷ്ടങ്ങളില്ലെന്നാണ് കണക്കാക്കുന്നത്.

രാത്രി പതിനൊന്നരയോടെയാണ് നിയന്ത്രണ വിധേയമായത്.. തുടര്‍ന്ന് ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. വളരെ ആസൂത്രിതമായ രീതിയില്‍ ആണ് കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ സ്ഥലത്ത് ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയാണ് പ്രതി രാവിലെതന്നെ വീട്ടിലെത്തിയത്. രാത്രയില്‍ കട കത്തിച്ച ശേഷം ജനങ്ങളുടെ ശ്രദ്ധതിരിച്ചു വിട്ട ശേഷമാണ് കൊലപാതകം നടത്തിയതെന്നു പോലീസ് പറഞ്ഞു.

 

Sharing is caring!