കാലിക്കറ്റ് സര്‍വകലാശാലയിലും എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.പി.എം ഷഹലയ്ക്ക് അനധികൃത നിയമനനീക്കം

കാലിക്കറ്റ് സര്‍വകലാശാലയിലും എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.പി.എം ഷഹലയ്ക്ക് അനധികൃത നിയമനനീക്കം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലും എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.പി.എം ഷഹലയ്ക്ക് അനധികൃത നിയമനനീക്കമെന്ന് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഷഹലയെ ഇന്റര്‍വ്യു ചെയ്യേണ്ട ഇന്റര്‍വ്യു ബോര്‍ഡില്‍ ഇവരുടെ ഗവേഷണ ഗൈഡായിരുന്ന ഡോ.പി.കേളുവിനെയാണ് നിയമിച്ചിരിക്കുന്നതെന്നും പരാതിയിലുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പിന്നാലെയാണ് കാലിക്കറ്റിലും സമാന പരാതി ഷംസീറിന്റെ പരാതിക്കെതിരെ വന്നത്.

സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ യോഗ്യതയുള്ളവരെ മറികടന്ന് ഷഹലയെയും ഒപ്പം സിപിഎം മങ്കട ഏരിയാ സെക്രട്ടറി പി.കെ അബ്ദുള്‍ നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളിയെയും നിയമിക്കാനാണ് നീക്കം. ഈ തസ്തികകളില്‍ ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഇന്റര്‍വ്യുവിന് ശേഷം തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റില്‍ റീഷ ഒന്നാമതും ഷഹല മൂന്നാമതുമാണ്. ഷഹലയ്ക്ക് നിയമനം നല്‍കാനായാണ് ഡോ.പി.കേളുവിനെ നിയമിച്ചതെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ പറയുന്നു. എഴുപതോളം അപേക്ഷകരില്‍നിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. 38 പേര്‍ അഭിമുഖത്തിനു ഹാജരായി. ഉയര്‍ന്ന അക്കാദമികയോഗ്യതകളും, ഗവേഷണ പ്രസിദ്ധീകരണങ്ങളും സര്‍വകലാശാലകളിലും കോളജുകളിലും അധ്യയന പരിചയവുമുള്ള നിരവധി അപേക്ഷകര്‍ക്ക് അഭിമുഖത്തില്‍ കുറഞ്ഞ മാര്‍ക്കുകള്‍ നല്‍കി അവരെ റാങ്ക് പട്ടികയില്‍നിന്നും ഒഴിവാക്കിയാണ് നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിച്ചത്.യോഗ്യരായ പലരെയും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഷോര്‍ട്ട് ലിസ്റ്റിങ്ങില്‍ നിന്ന് ഒഴിവാക്കിയാണ് അക്കാദമിക യോഗ്യത കുറഞ്ഞവരെ തിരുകിക്കയറ്റിയത് എന്ന പരാതിയുമായി തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ജനുവരി 30 ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ഇവരുടെ നിയമനം അംഗീകരിക്കും. യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ മേധാവി തന്നെ ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളപ്പോള്‍ വിരമിച്ച അദ്ധ്യാപകനെ ഉള്‍പ്പെടുത്തിയത് തെറ്റാണെന്നും തന്റെ കീഴില്‍ ഗവേഷണം നടത്തിയ വിദ്യാര്‍ത്ഥി ഇന്റര്‍വ്യുവിനെത്തിയാല്‍ ഗവേഷണ മേല്‍നോട്ടം വഹിച്ചയാള്‍ മാറിനില്‍ക്കുക പതിവാണെന്നും ഇവിടെ അതുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ നടപടിയില്‍ തെറ്റൊന്നുമില്ലെന്നാണ് വൈസ് ചാന്‍സിലര്‍ ഡോ.എം.കെ ജയരാജ് അറിയിച്ചത്.

സര്‍വകലാശാലയില്‍ 126 അദ്ധ്യാപക തസ്തികയിലെ ഒഴിവുകളില്‍ ഉടന്‍ തന്നെ ഇഷ്ടക്കാരെ തിരുകിക്കയറ്റി നിയമനം നടത്തുന്നതിന് ശ്രമം നടക്കുകയാണെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ ആരോപിക്കുന്നു. മുന്‍പ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഷഹലയ്ക്ക് വിവാദ നിയമനം നല്‍കിയത് വിവാദമായിരുന്നു. ഈ നിയമനം പിന്നീട് കോടതി റദ്ദാക്കിയിരുന്നു. നിയമനങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്നു ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജര്‍ഖാനുമാണ് ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയത്.

 

Sharing is caring!