മലപ്പുറം പാണ്ടിക്കാട്ടെ 17കാരിയെ 32തവണ പീഡിപ്പിച്ച കേസില്‍ 3പേര്‍കൂടി അറസ്റ്റില്‍

മലപ്പുറം പാണ്ടിക്കാട്ടെ 17കാരിയെ 32തവണ പീഡിപ്പിച്ച കേസില്‍ 3പേര്‍കൂടി അറസ്റ്റില്‍

മലപ്പുറം:  പാണ്ടിക്കാട് 17കാരി 32തവണ ലൈംഗിക പീഡനത്തിനിരയായകേസില്‍ മൂന്ന് പേരെ
കൂടി പോലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂര്‍ സ്വദേശിയായ മുഹമ്മദ് അന്‍സാര്‍ (21) ,ഷഫീഖ് (21) അബ്ദുറഹീം എന്നീ മൂന്ന് പ്രതികളാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത് . ഇതോടെ കേസില്‍ 24 പേരെയാണ് പോലീസ് പിടികൂടിയത്.ഇനിയും 20പ്രതികളെ പിടികൂടാനുണ്ട് . 44കൂടുതല്‍ പ്രതികള്‍ ഉണ്ട് എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസവും കേസില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു . ഇതിനുപിന്നാലെയാണ് കേസിലെ പ്രതികളെ ഓരോരുത്തരെയായി പോലീസ് പിടികൂടുന്നത്. ഇരകളെ നിരീക്ഷിക്കുന്നതിലും തുടര്‍കൗണ്‍സിലിംഗ് നല്‍കുന്നതിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ഷെല്‍ട്ടര്‍ ഹോമിലെ ഫീല്‍ഡ് വര്‍ക്കര്‍, പൊലീസ് എന്നിവര്‍ക്ക് വീഴ്ച്ച പറ്റിയതോടെയാണ് നിരവധി തവണ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. 2016ല്‍ പതിമൂന്നാം വയസ്സിലാണ് പെണ്‍കുട്ടി ആദ്യമായി നാല് പേരാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പോക്സോ കേസെടുത്ത പാണ്ടിക്കാട് പോലീസ് കുട്ടിയെ മഞ്ചേരിയിലെ നിര്‍ഭയ ഹോമിലാക്കി. പിന്നാലെ ആറ് മാസത്തിനുള്ളില്‍ കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. എന്നാല്‍ ഒരുവര്‍ഷത്തിനകം ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലിംഗില്‍ കുട്ടിയെ ഒരാള്‍ ഉപദ്രവിച്ചെന്ന വിവരം പുറത്തുവന്നതോടെ വീണ്ടും നിര്‍ഭയ ഹോമിലാക്കി. വീട്ടില്‍ കുട്ടിയെ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. ഇതു പരിഗണിക്കാതെ മാസങ്ങള്‍ക്കകം കുട്ടിയെ സഹോദരനും ഭാര്യയ്ക്കുമൊപ്പം വീണ്ടും പറഞ്ഞയച്ചു.2020 ഡിസംബറില്‍ കുട്ടിയെ കാണാതായെന്ന പരാതിയില്‍ പോലീസ് പാലക്കാട് നിന്നും പെണ്‍കുട്ടിയെ സുഹൃത്തിനൊപ്പം കണ്ടെത്തി നിര്‍ഭയ ഹോമിലേക്ക് മാറ്റി. ശിശുക്ഷേമ സമിതിയുടെ തുടര്‍കൗണ്‍സിലിംഗിലാണ് അഞ്ച് വര്‍ഷത്തിനിടെ 32 തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തിയത്. 32 കേസുകളിലായി 44 പ്രതികളുണ്ട്. ഇതില്‍ ഏഴ് ബലാത്സംഗ കേസുകളും 15 സൈബര്‍ കേസുകളുമുണ്ട്. വീട്ടില്‍ നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ പീഡനമുണ്ടായിട്ടില്ലെന്നും പെണ്‍കുട്ടിയെ അറിയുന്നവരാണ് പ്രതികളില്‍ കൂടുതലുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം പറഞ്ഞു. ഡി.വൈ.എസ്.പി ടി.പി.ശംസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

Sharing is caring!