പ്രവാസികളുടെ ക്ഷേമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം- മന്ത്രി കെ.ടി ജലീല്‍

പ്രവാസികളുടെ ക്ഷേമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം- മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. ഇന്ന് രാത്രി ദുബായില്‍ നിന്നും കരിപ്പൂരെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പരിശോധനകള്‍ക്കും എല്ലാ സംവിധാനങ്ങളും വിമാനത്താവളത്തിലുള്‍പ്പടെ ഒരുക്കിയതായും മലപ്പുറത്ത് കലക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

പ്രത്യേക വിമാനത്തില്‍ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. ഇതര ജില്ലകളായ കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലുള്ള പ്രവാസികളെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അതത് ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കും. ഒന്നോ രണ്ടോ ആളുകള്‍ മാത്രമുള്ള തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് ടാക്സി സംവിധാനം ഒരുക്കിക്കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

ദുബായില്‍ നിന്നും കരിപ്പൂരെത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ 189 യാത്രക്കാരില്‍ 85 പേര്‍ മലപ്പുറം ജില്ലക്കാരാണ്. ഇതില്‍ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി എത്തുന്ന 14 പേര്‍, രണ്ട് ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികള്‍, 75 വയസിന് മുകളില്‍ പ്രായമുള്ള നാല് പേര്‍ എന്നിങ്ങനെ 23 പേരെ സ്വന്തം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലേക്ക് അയയ്ക്കും. ഇവരെ ആരോഗ്യവകുപ്പിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ തന്നെയാകും വീട്ടില്‍ തുടരാന്‍ അനുവദിക്കുക.

പരിശോധനകളില്‍ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്തവരെ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള കാളികാവിലെ സഫ ഹോസ്പിറ്റലിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോകും. ശുചിമുറി സൗകര്യങ്ങളോട് കൂടിയ 100 പ്രത്യേക മുറികളാണ് ഇവിടെ ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. പ്രവാസികളെ ആശുപത്രികള്‍, കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലേയ്ക്കു മാറ്റാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മതിയായ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ഇവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകും.

ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം കര്‍ശനമായ ആരോഗ്യ പരിശോധന നടത്തി പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തുന്നവരെ വീട്ടിലേക്ക് അയയ്ക്കും. പൂര്‍ണമായ സുരക്ഷ ഉറപ്പാക്കി ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാകും ഇവര്‍ വീടുകളില്‍ കഴിയുക. ഇന്ന് കരിപ്പൂരെത്തുന്ന വിമാനത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 85 പ്രവാസികള്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തിന് അനുമതിയുള്ളത്. അടിയന്തര ചികിത്സാര്‍ത്ഥം എത്തുന്നത് 51 പേരാണ്. കൂടാതെ 19 ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള ഏഴ് കുട്ടികള്‍, 75 വയസിന് മുകളിലുള്ള ആറ് പേര്‍, കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായെത്തുന്ന രണ്ട് പേര്‍ എന്നിങ്ങനെയാണ് സ്വയം നിരീക്ഷണത്തിന് വീടുകളിലേക്ക് പോകുന്നത്.

അതേസമയം അബൂദാബിയില്‍ നിന്നും കൊച്ചിയിലെത്തുന്ന വിമാനത്തില്‍ 23 പേര്‍ മലപ്പുറം ജില്ലക്കാരാണ്. ഇവരില്‍ അഞ്ച് പേരെ വിവിധ കാരണങ്ങളാല്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിനയയ്ക്കും. ശേഷിക്കുന്ന 18 പേരെ കോഴിക്കോട് സര്‍വകലാശാലയുടെ ഇന്റര്‍ നാഷണല്‍ ഹോസ്റ്റലിലെ ശുചിമുറി സൗകര്യങ്ങളോട് കൂടിയ മുറികളില്‍ നിരീക്ഷണത്തിലാക്കും. ഓരോ ദിവസവും എത്തുന്ന വിമാനങ്ങള്‍, യാത്രക്കാരുടെ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച് യാത്രയുടെ തലേ ദിവസം മാത്രമേ വിവരങ്ങള്‍ ലഭ്യമാവൂ എന്നും നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ചവരില്‍ ചിലര്‍ ജോലി സംബന്ധമായ വിഷയങ്ങളാല്‍ യാത്രയില്‍ നിന്ന് പിന്മാറുന്ന സാഹചര്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെത്തുന്ന പ്രവാസികള്‍ക്കെല്ലാം ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

Sharing is caring!