ലോക്സഭയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ ചോദ്യംചെയ്ത് കുഞ്ഞാലിക്കുട്ടി

ലോക്സഭയില്‍ കേന്ദ്രസര്‍ക്കാര്‍  നിലപാടുകളെ ചോദ്യംചെയ്ത്  കുഞ്ഞാലിക്കുട്ടി

മലപ്പുറം: പൗരത്വ പ്രക്ഷോഭകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പകരം അവരെ എങ്ങനെ കൈകാര്യം ചെയ്യാം എന്നന്നതിനെ പറ്റിയാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ഡല്‍ഹി വംശഹത്യയെ പറ്റി ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷി നേതാക്കളുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ പാര്‍ലമെന്റിലെ ചര്‍ച്ചകൊണ്ട് കാര്യമായ ഫലമുണ്ടാവില്ലന്ന് കരുതിപ്പോവുകയാണ്്. നിരത്തുകളില്‍ സമരം ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെ കുറിച്ചാണ് മന്ത്രിമാര്‍ സംസാരിക്കുന്നത്. അവര്‍ എന്തിനാണ് സമരം ചെയ്യുന്നത് എന്നതിനെ പറ്റി അവധാനതയോടെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നതേയില്ല. അവര്‍ക്കെതിരെ വെടിയുതിര്‍ക്കുന്നതിനെ പറ്റി പ്രസംഗിക്കുന്നതും മാധ്യമസ്ഥാപനങ്ങളെ നിരോധിക്കുന്നതുമൊക്കെയാണ് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. പ്രക്ഷോഭകരുടെ ആവശ്യങ്ങളെ കേള്‍ക്കാന്‍ എന്താണ് സര്‍ക്കാര്‍ തയ്യാറാവാത്തത്. നമ്മുടെ രാജ്യം ജനാധിപത്യ രാജ്യമല്ലേ. എന്ത് കൊണ്ടാണ് രാജ്യത്താകെമാനം ജനങ്ങള്‍ സമരം ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി ആലോചിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പ്രക്ഷോഭം സമാധാനപൂര്‍ണ്ണമായാണ് നടക്കുന്നത്. കിഴക്കന്‍ ഡല്‍ഹിയില്‍ ചിലര്‍ മനഃപ്പൂര്‍വ്വം പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ രജസിട്രേഷന്‍ നടപ്പാക്കില്ലന്ന് നിരവധി സംസ്ഥാനങ്ങള്‍് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടേതടക്കമുള്ള ആശങ്കകള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നതേയില്ല. രാജ്യത്തെ മുഖ്യ ന്യൂനപക്ഷത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ നിയമത്തില്‍ ആശങ്കകളുണ്ട്. അവര്‍ തങ്ങളുടെ പൗരത്വം അപകടത്തിലാവുമോ എന്ന് ഭയപ്പെടുന്നു. എന്ത് കൊണ്ടാണ് സര്‍ക്കാര്‍ അവരുടെ ആശങ്കകള്‍ക്ക് ചെവികൊടുക്കാത്തത്. നിരത്തുകളില്‍ സമരം ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്തുകളയാം എന്നതിനെ പറ്റിയാണ് ഭരണകക്ഷി എല്ലായ്പ്പോഴും സംസാരിക്കുന്നത്. സമരക്കാര്‍ റോഡ് ബ്ലോക്ക് ആക്കുന്നതിലാണ് സര്‍ക്കാറിന് വലിയ ആശങ്ക. ഗാന്ധിജിയും മറ്റ് നോതാക്കളും സ്വാതന്ത്ര സമരം നയിച്ചതും ഇങ്ങനെയൊക്കെ തന്നെയായിരുന്നുവെന്നത് ഭരണകക്ഷി ഓര്‍ക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ അക്രമമരങ്ങേറിയത് ശഹീന്‍ ബാഗ് ഒഴിപ്പിക്കാന്‍ വേണ്ടി ചിലര്‍ നല്‍കിയ അന്ത്യശാസനത്തെ തുടര്‍ന്നാണ്. സന്ദര്‍ശനവും കഴിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മടങ്ങിയാല്‍ കലാപം സൃഷ്ടിക്കാമെന്ന് ചിലര്‍ കണക്ക് കൂട്ടിയത് അല്‍പ്പം പിഴച്ച് പോയി എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനിങ് അതേപടി നടപ്പാക്കുന്നതാണ് കിഴക്കന്‍ ഡല്‍ഹിയില്‍ കണ്ടത്. രാജ്യത്ത് എന്താണ് നടക്കുന്നത് എന്നത് ലോകത്തിന് മുന്‍പാകെ വ്യക്തമായി തുറന്ന് കാട്ടുന്നതായിരുന്നു ഡല്‍ഹി കലാപം. ഇന്ത്യ മതനിരപേക്ഷതയില്‍ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ഇന്ന് ലോകത്ത് നടക്കുന്ന ചര്‍ച്ചയെന്നത് തിരിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വം നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ ജനങ്ങള്‍ ജീവിക്കുമ്പോള്‍ അവരുടെ
ആശങ്കകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ല;
സര്‍ക്കാര്‍ ഉത്തരവാദിത്തം മറന്നതിനാലാണ് സഭ തടസ്സപ്പെടുന്നതെന്നും കുഞ്ഞാലിക്കുട്ടി

രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ പൗരത്വം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണന്നും പൗരത്വ പ്രശ്നത്തില്‍ വ്യക്തത നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടന്നും പികെ കുഞ്ഞാലിക്കുട്ടി. ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ സസ്പെന്റ് ചെയ്ത സ്പീക്കറുടെ നടപടിയിേേന്‍മല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ സുഖമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ പ്രതിപക്ഷം പ്ര്തിജ്ഞാബദ്ധമാണ്. എന്നാല്‍ രാജ്യത്ത് കലാപമരങ്ങേറിയപ്പോള്‍ അത് ചര്‍ച്ചയ്ക്ക് പോലുമെടുക്കാന്‍ തയ്യാറാവാതിരുന്ന സര്‍ക്കാറിന്റെ നടപടിയാണ് പ്രതിപക്ഷ അംഗങ്ങളെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചത്. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതും കുത്തിയിരിക്കുന്നതും ശ്രമകരവും ബുദ്ദിമുട്ട് നിറഞ്ഞതുമായ കാര്യമാണ്. സീറ്റിലിരുന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടായതാണ് സഭാ നടപടികള്‍ നിര്‍ത്തി വെക്കുന്ന തരത്തില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ അംഗങ്ങളെ നിര്‍ബന്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിരവധി മനുഷ്യര്‍ കൊല്ലപ്പെട്ട കലാപമാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. തങ്ങളുടെ മൂക്കിന്‍ തുമ്പില്‍ നടന്ന ഡല്‍ഹി കലാപം സഭ ഉടന്‍ ചര്‍ച്ചചെയ്യില്ലന്ന സര്‍ക്കാര്‍ നിലപാടാണ് സഭാ നടപടികള്‍ തടസ്സപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. അതില്‍ സര്‍ക്കാറിന് കൃത്യമായ പങ്കുണ്ടന്നും അദ്ദേഹം പറഞ്ഞു. എന്‍ആര്‍സി-എന്‍പിആര്‍ വിഷയത്തില്‍ രാജ്യത്തെ ജനങ്ങളുടെ ആശങ്കകള്‍ നീക്കുന്ന രീതിയില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടികാണിക്കുന്നതെന്താണ്. ആര്‍ക്കാണ് ജനങ്ങളുടെ പൗരത്വം എടുത്ത് കളയാനുള്ള അവകാശമുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Sharing is caring!