മുസ്ലിംലീഗ് നേതാക്കളുടെ സംഘം ഇന്ന് ജെ.എന്‍.യു സന്ദര്‍ശിച്ചു

മുസ്ലിംലീഗ് നേതാക്കളുടെ സംഘം ഇന്ന് ജെ.എന്‍.യു സന്ദര്‍ശിച്ചു

മലപ്പുറം: മുസ്ലിംലീഗ് നേതാക്കളുടെ സംഘം ഇന്ന് ജെ.എന്‍.യു സന്ദര്‍ശിച്ചു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പി.പി.അബ്ദുല്‍ വഹാബ് എം.പി തന്റെ ഫേസ്ബുക്കില്‍പോസറ്റിട്ടു. രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരായ പോരാട്ടം നാം തുടരുകയാണെന്ന് വഹാബ് തന്റെ ഫേസ്ബുക്ക്‌പേജില്‍ കുറിച്ചു.. സി.എ.എ വിരുദ്ധ സമരങ്ങളുടെ മുന്നണിയിലുണ്ട് ഈ കലാലയം. അണയാത്ത പോരാട്ട വീര്യവുമായാണ് വിദ്യാര്‍ത്ഥി നേതാക്കള്‍ ഞങ്ങളെ സ്വീകരിച്ചത്. സബര്‍മതി ഹോസ്റ്റലില്‍ ജെ.എന്‍.യു യൂണിയന്‍ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ് ഞങ്ങളുടെ സംഘത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. രാജ്യത്തെ വര്‍ഗ്ഗീയ ശക്തികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന ഈ കുട്ടികളുടെ ആര്‍ജ്ജവത്തോടെയുള്ള വാക്കുകള്‍ നമുക്കേവര്‍ക്കും പ്രചോദനമാണ്. ജെ.എന്‍.യു യൂണിയന്‍ കൗണ്‍സിലര്‍ വിഷ്ണു പ്രസാദും സബര്‍മതി ഹോസ്റ്റല്‍ പ്രസിഡന്റ് മോണിക്കയും സംസാരിച്ചുവെന്ന് വഹാബ് എം.പി. പറഞ്ഞു.
മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അശ്റഫലി എന്നിവര്‍ക്കൊപ്പമാണ് ജെ.എന്‍.യുവിലെത്തിയത്. ജെ.എന്‍.യുവിലും ജാമിഅ മില്ലിയ്യയിലും ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളിലും നടക്കുന്ന സി.എ.എ വിരുദ്ധ സമരങ്ങളില്‍ പങ്കെടുക്കും. ആസാദി മുദ്രാവാക്യങ്ങളുമായി തെരുവുകളില്‍ നിറയുന്നത് വിദ്യാര്‍ത്ഥികളാണ്. അവര്‍ക്ക് സംഘ്പരിവാറില്‍നിന്ന് ഇന്ത്യയെ തിരിച്ചു പിടിക്കണം. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ ഭാവിയാണ് അവരുടെ ഭാവി. പോരാടാനുറച്ചു തന്നെയാണ് നാം സമരങ്ങള്‍ തുടങ്ങിയത്. ഒരു ശക്തിക്കും ഈ ഐക്യത്തെ തകര്‍ക്കാനാവില്ല. സമരഭൂമിയില്‍ വീറോടെ അണിനിരന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിവാദ്യങ്ങള്‍. നാം അവര്‍ക്കൊപ്പമുണ്ട്. രാജ്യമൊന്നാകെ അവര്‍ക്കൊപ്പമുണ്ടെന്ന് വഹാബ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

Sharing is caring!